പോലീസിനെ തോല്‍പ്പിച്ച് എഫ്.സി തൃശൂര്‍

പോലീസിനെ തോല്‍പ്പിച്ച് എഫ്.സി തൃശൂര്‍

മലപ്പുറം : കേരളാ പ്രീമിയര്‍ ലീഗില്‍ എഫ്.സി തൃശൂരിന് തുടര്‍ച്ചയായ രണ്ടാം ജയം. കരുത്തരായ കേരളാ പോലീസിനെയാണ് തൃശൂര്‍ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചത്. സ്വന്തം ഗ്രൗണ്ടെന്ന ആനുകൂല്യം ലഭിച്ചിട്ടും മികച്ച കളി പുറത്തെടുക്കാന്‍ കേരളാ പോലീസിനായില്ല.

പോലീസിന്റെ മുന്നേറ്റത്തോടെയാണ് ഗ്രൗണ്ട് ഉണര്‍ന്നതെങ്കിലും പിന്നീട് കളി തൃശൂര്‍ ഏറ്റെടുക്കുകയായിരുന്നു. 16 മിനിറ്റില്‍ മുഹമ്മദ് അഷറാണ് തൃശൂരിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. 28 മിനിറ്റില്‍ പോലീസിന്റെ രാംജിത്തിന്റെ ഫൗളിന് റഫറി പെനാല്‍റ്റി വിധിച്ചെങ്കിലും കിക്കെടുത്ത പി.ടി സോമിക്ക് പന്ത് വലയിലെത്തിക്കാനായില്ല. ഹാഫ്‌ടൈമിന് തൊട്ട് മുമ്പ് 40ാം മിനിറ്റിലാണ് തൃശൂരിന്റെ രണ്ടാം ഗോള്‍ പിറന്നത്. മുഹമ്മദ് ജാസിര്‍ നല്‍കിയ ക്രോസില്‍ ഹെഡ് ചെയത് വി. ആഷിഖാണ് സ്‌കോര്‍ ചെയ്തത്. പോലീസിന് അവസരങ്ങള്‍ ലഭിച്ചെങ്കിലും തൃശൂരിന്റെ ഗോള്‍ കീപ്പര്‍ ഉവൈസ് ഖാന്‍ രക്ഷക വേഷമണിഞ്ഞു.

മത്സരം സിനിമാ താരം ജയസൂര്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബഹ്‌റ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി.കെ ഷംസുദ്ദീന്‍, മുന്‍ ഇന്ത്യന്‍ താരം യു. ഷറഫലി, ഹബീബ് റഹ് മാന്‍, ഡി.വൈ.എസ്.പി അബ്ദുല്‍ റഷീദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഏപ്രില്‍ 22നും23നുമാണ് കോട്ടപ്പടി ഗ്രൗണ്ടിലെ അടുത്ത മത്സരങ്ങള്‍, 22 ന് കേരളാ പോലീസ് എസ്.ബി.ഐ യുമായും ഗോകുലം എഫ്.സി ക്വാര്‍ട്‌സ് സോകറുമായും ഏറ്റുമുട്ടും.

Sharing is caring!