താനൂരിലെ അക്രമങ്ങള്‍ സി പി എം അറിവോടെ: മുസ്ലിം ലീഗ്‌

താനൂരിലെ അക്രമങ്ങള്‍ സി പി എം അറിവോടെ: മുസ്ലിം ലീഗ്‌

താനൂര്‍: ചാപ്പപ്പടി, പണ്ടാരക്കടപ്പുറം ഭാഗങ്ങളിലും മറ്റു തീരപ്രദേശങ്ങളിലും പോലീസും സി.പി.എമ്മും നടത്തുന്ന തേര്‍വാഴ്ചയില്‍ മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. താനൂര്‍ എം.എല്‍.എയും സി.പി.എം ഏരിയാ സെക്രട്ടറിയും പ്രദേശത്ത് സന്ദര്‍ശനം നടത്തിയതിന് തൊട്ടുപിന്നാലെ നടന്ന അക്രമങ്ങള്‍ സി.പി.എമ്മിന്റെ അറിവോടെയാണ്. സി.പി.എം ഗുണ്ടകളും പോലീസും മുസ്‌ലിംലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ തെരഞ്ഞുപിടിച്ച് തകര്‍ക്കുകയും അഗ്നിക്കിരയാക്കുകയുമാണ്.

താനൂര്‍ നിയോജകമണ്ഡലത്തില്‍ എല്‍.ഡി.എഫ് ജയിച്ചത് മുതല്‍ സി.പി.എം അവരുടെ തനിനിറം പുറത്തുകാട്ടിക്കൊണ്ടിരിക്കുകയാണ്. കേരളഭരണത്തിന്റെ ഹുങ്കിലാണ് സി.പി.എം താനൂരിനെ കലാപഭൂമിയാക്കി മാറ്റാന്‍ ശ്രമിക്കുന്നത്. വീടുകള്‍ക്കകത്തേക്ക് പെട്രോള്‍ ബോംബെറിഞ്ഞും വീടുകള്‍ കത്തിച്ചും സി.പി.എം ഒരു ഭാഗത്ത് ജനങ്ങളെ ഭയപ്പെടുത്തുമ്പോള്‍ മറുഭാഗത്ത് പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചും ബാലന്‍മാരെ മര്‍ദ്ദിച്ചും സ്ത്രീകളെ ഭീഷണിപ്പെടുത്തിയും പോലീസും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. ഭരണത്തിന്റെ സ്വാധീനമുപയോഗിച്ച് പോലീസിനെ സി.പി.എമ്മിന്റെ ആജ്ഞാനുവര്‍ത്തികളാക്കി മാറ്റിയിരിക്കുയാണ് താനൂരില്‍.

തീരപ്രദേശങ്ങളിലെ പാവപ്പെട്ടവരുടെ ജീവനോപാധികളായ മത്സ്യബന്ധനബോട്ടുകളും വലകളും തകര്‍ക്കുകയും ഓട്ടോറിക്ഷകളും മറ്റു വാഹനങ്ങളും നശിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. യുദ്ധിഭൂമിയിലെന്നപോലെ സ്ത്രീകളും കുട്ടികളും സുരക്ഷിത സ്ഥലങ്ങളിലേക്ക് പലായനം ചെയ്യുന്ന കാഴ്ചയാണ് താനൂരില്‍ കാണുന്നത്. നിരവധി വീടുകളും മുസ്‌ലിംലീഗ് ഓഫീസുകളും എല്ലാം നശിപ്പിച്ചവയില്‍ പെടുന്നു. ഇത്രയൊക്കെ ചെയ്തിട്ടും അരിശംതീരാത്ത മാര്‍ക്‌സിസ്റ്റ് കാപാലികര്‍ മിണ്ടാപ്രാണികളായ എഴുപത്തിയഞ്ചോളം പ്രാവുകളെയും ചുട്ടെരിച്ചു. പോലീസ് വീടുകളില്‍ കയറി സ്ത്രീകളോടും കുട്ടികളോടും അസഭ്യം പറഞ്ഞും മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തുകയാണെന്ന് സ്ത്രീകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

താനൂരിലെ എം.എല്‍.എയുടെയും സി.പി.എമ്മിന്റെയും മൗനാനുവാദത്തോടെ നടക്കുന്ന സി.പി.എം – പോലീസ് തേര്‍വാഴ്ച അവസാനിപ്പിക്കുവാന്‍ സി.പി.എം നേതൃത്വവും സര്‍ക്കാരും പോലീസ് മേധാവികളും മുന്നോട്ട് വരണമെന്നും ഭരണക്കാരുടെ കുഴലൂത്തുകാരായി നില്‍ക്കാതെ നീതി നടപ്പാക്കാന്‍ പോലീസ് തയ്യാറാകണമെന്നും മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ. ഖാദര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Sharing is caring!