മാവോയിസ്റ്റ് സംഘടനയിലെ ഭിന്നത വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്‌

മാവോയിസ്റ്റ് സംഘടനയിലെ ഭിന്നത വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്‌

നിലമ്പൂര്‍: പൊലീസുമായി ഏറ്റുമുട്ടല്‍ വേണ്ടെന്ന സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദ്ദേശം പശ്ചിമഘട്ട പ്രത്യേക സോണല്‍ കമ്മിറ്റി പാലിച്ചില്ല. കേന്ദ്ര നേതൃത്വം നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചതാണ് നിലമ്ബൂര്‍ കാട്ടില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കേന്ദ്ര കമ്മിറ്റി അംഗം കുപ്പു ദേവരാജും അജിതയുമടക്കം രണ്ടു മാവോയിസ്റ്റ് നേതാക്കളുടെ ജീവന്‍ നഷ്ടപ്പെടുത്തിയത്.
പശ്ചിമഘട്ട പ്രത്യേക സോണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ച്‌ പൊലീസിന്റെ ശക്തി കുറച്ചുകാണുന്നത് അപകടമുണ്ടാക്കുമെന്ന മുന്നറിയിപ്പു നല്‍കികൊണ്ട് കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കു നല്‍കിയ രേഖയുടെ പകര്‍പ്പാണ് പുറത്തായത്.
പൊളിറ്റിക്കല്‍ മിലിട്ടറി ക്യാംപയിനിന്റെ ഭാഗമായി ഗ്രാമങ്ങളിലും നഗരങ്ങളിലും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ 18 മാസം നീളുന്ന പദ്ധതിയാണ് സി.പി.ഐ മാവോയിസ്റ്റ് ആസൂത്രണം ചെയ്തത്.

കേരളത്തില്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ എത്തിയപ്പോള്‍ തന്നെ പൊലീസിനു നേരെ വെടിവെപ്പു നടത്തിയിരുന്നു. ഈ നീക്കം അപകടം വരുത്തുമെന്ന മുന്നറിയിപ്പു നല്‍കുന്നതാണ് കേന്ദ്ര കമ്മിറ്റിയുടെ കത്ത്. രാഷ്ട്രീയപരമായും സംഘടനാപരമായും പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. അടിസ്ഥാന വര്‍ഗത്തിന്റെ പോരാട്ടവും ഉണ്ടാവണം. അതിനായി സ്ക്വാഡുവര്‍ക്കുകള്‍ അടക്കം സജീവമാക്കണം. ഈ ഘട്ടത്തില്‍ പൊലീസിനെതിരെ ആക്രമണം നടത്തിയാല്‍ അവര്‍ ശക്തമായി തിരിച്ചടിക്കും. അതിനെ ചെറുക്കാന്‍ നമുക്ക് കഴിയുകയില്ല. നമ്മുടെ പദ്ധതികളെ അതു തകര്‍ക്കും.
രണ്ടും മൂന്നും ഘട്ടത്തില്‍ നമ്മുടെ ശക്തിയെക്കുറിച്ച്‌ അമിത പ്രതീക്ഷപുലര്‍ത്തി ശത്രുവിന്റെ (പൊലീസ്) ശക്തി കുറച്ചു കണ്ടതും കേന്ദ്ര കമ്മിറ്റി വിമര്‍ശിക്കുന്നുണ്ട്.

Sharing is caring!