മഅ്ദിന്‍ മുഹറം സമ്മേളനം സമാപിച്ചു

മഅ്ദിന്‍ മുഹറം സമ്മേളനം സമാപിച്ചു

മലപ്പുറം: മുഹറം പത്തിന്റെ വിശുദ്ധിയില്‍ സ്വലാത്ത് നഗര്‍ മഅദിന്‍ ക്യാമ്പസില്‍ സംഘടിപ്പിച്ച ആശൂറാഅ് ആത്മീയ സമ്മേളനത്തില്‍ ആയിരങ്ങള്‍ സംബന്ധിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആബാലവൃദ്ധം ജനങ്ങള്‍ ഒരു പകല്‍ മുഴുവന്‍ ദിക്‌റുകളും, തഹ്ലീലുകളും, തസ്ബീഹുകളും പ്രാര്‍ഥനയും കൊണ്ട് ധന്യമാക്കി.

മഅ്ദിന്‍ ചജെയര്‍മാന്‍ സയ്യിദ് ഇഖ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മാനവ ചരിത്രത്തില്‍ വഴിത്തിരിവുകളായ നിരവധി സംഭവ വികാസങ്ങളുടെ ഓര്‍മദിനമാണ് മുഹറം പത്തെന്ന് അദ്ദേഹം മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. ആദം നബി തൊട്ടുള്ള പ്രവാചകന്‍മാര്‍ക്കും അവരുടെ സമുദായങ്ങള്‍ക്കും ഒരുപാട് അനുഗ്രഹങ്ങള്‍ വര്‍ഷിച്ച ദിനമാണിത്. കഴിഞ്ഞ കാലങ്ങളിലെ തെറ്റുകളില്‍ പശ്ചാത്തപിച്ചും, ശോഭനമായ ഭാവിക്കുവേണ്ടി നാഥനോട് പ്രാര്‍ഥിച്ചും ഈ ദിനത്തെ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ അവിസ്മരണീയമാക്കുന്നുണ്ട്. എല്ലാ പ്രതിസന്ധികള്‍ക്കിടയിലും തളരാതെ മുന്നോട്ട് പോകുവാനുള്ള ഊര്‍ജം പകരുന്നതാണ് ഇത്തരം വിശുദ്ധ വേളകളെന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാമിക ചരിത്രത്തിലെ കറുത്ത അധ്യായമായ കര്‍ബലയെ മുന്‍നിര്‍ത്തി മുഹറം പത്തിന് വേദനയുടേയും വെറുപ്പിന്റെയും പരിവേഷമണിയിക്കുന്നത് അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിഷേധിക്കുന്നതിന് തുല്യമാണെന്നും മഅ്ദിന്‍ ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

നൂറുകണക്കിന് സയ്യിദന്മാരും, പണ്ഡിതന്‍മാരും അണിനിരന്ന പരിപാടിയില്‍ ആശുറാഅ് സംഗമത്തിന് പുറമേ പ്രവാചക പൗത്രന്‍ സയ്യിദ് ഹുസൈന്‍ (റ), കവരത്തി സയ്യിദ് മുഹമ്മദ് കാസിം വലിയുല്ലാഹി എന്നിവരുടെ ആണ്ടുനേര്‍ച്ചയും നടന്നു.

Sharing is caring!