മമ്പുറം ഭക്തിസാന്ദ്രമായി; ആണ്ടുനേര്‍ച്ചക്കു കൊടിയിറങ്ങി

മമ്പുറം ഭക്തിസാന്ദ്രമായി; ആണ്ടുനേര്‍ച്ചക്കു കൊടിയിറങ്ങി

മമ്പുറം: ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത ഖുര്‍ആന്‍ ഖത്മ് ദുആ മജ്ലിസോടെ 178-ാമത് മമ്പുറം ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങി. ഒരാഴ്ചക്കാലമായി മമ്പുറം മഖാമില്‍ നടന്നുവരുന്ന നേര്‍ച്ചയുടെ അവസാന ദിവസമായ ഇന്നലെ മമ്പുറത്തേക്കൊഴുകിയെത്തിയ വിശ്വാസിപ്രവാഹം അക്ഷരാര്‍ഥത്തില്‍ കടലുണ്ടിയോരം ജനസാഗരമാക്കി.

നേര്‍ച്ചയില്‍ പങ്കെടുക്കാന്‍ ജാതി മത ഭേദമന്യെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ തീര്‍ത്ഥാടകര്‍ പ്രത്യേകം തയ്യാറാക്കിയ നെയ്ച്ചോര്‍ പായ്ക്കറ്റുകള്‍ വാങ്ങാന്‍ കത്തുന്ന വെയിലത്തും കിലോമീറ്ററുകളോളം വരിനിരന്നു. അന്നദാനം സ്വീകരിക്കാനെത്തിയ തീര്‍ത്ഥാടകരെ നിയന്ത്രിക്കാന്‍ പോലീസും നാട്ടുകാരും ദാറുല്‍ഹുദാ വിദ്യാര്‍ത്ഥികളടങ്ങടങ്ങിയ വളണ്ടിയേഴ്സ് ഗ്രൂപ്പുകളും ഏറെ പാടുപെടേണ്ടി വന്നു.

രാവിലെ ഒമ്പതിന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അന്നദാനം ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ജിഫ്രി തങ്ങള്‍ കോഴിക്കോട് അധ്യക്ഷത വഹിച്ചു.

നൂറിലധികം പാചകക്കാരുടെ കീഴില്‍ മുന്നൂറ്റി അന്‍പതിലധികം കിന്റല്‍ നെയ്ച്ചോര്‍ അരിയായിരുന്നു അന്നദാനത്തിനായി പാചകം ചെയ്തു തയ്യാറാക്കിയത്. പ്രത്യേകം നിര്‍മിച്ച കണ്ടെയ്നറുകളില്‍ ഒരു ലക്ഷത്തിലധികം പൊതികള്‍ വിശ്വാസികള്‍ക്കായി മമ്പുറം മഖാമില്‍ വിതരണംചെയ്തു. ശനി രാത്രിയോടെ ആരംഭിച്ച പാചകം ഇന്നലെ ഉച്ചയോടെയാണ് അവസാനിച്ചത്. രാവിലെ ഒമ്പതര മുതല്‍ രണ്ട് മണി വരെയായിരുന്നു അന്നദാനത്തിന് നിശ്ചയിക്കപ്പെട്ട സമയമെങ്കിലും ജനബാഹുല്യം കാരണം നിശ്ചിത സമയവും കഴിഞ്ഞ് മണിക്കുറുകളോളം ഭക്ഷണ വിതരണം നീണ്ടു നിന്നു. വിതരണത്തിന് ദാറുല്‍ ഹുദാ ഭാരവാഹികളും, അധ്യാപകരും വിദ്യാര്‍ഥികളും നാട്ടുകാരും നേതൃത്വം നല്‍കി.

ഒക്ടോബര്‍ രണ്ട് ഞായറിന് സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ മമ്പുറം പതാകയുയര്‍ത്തിയതോടെ തുടക്കം കുറിച്ച 178-മത് ആണ്ടുനേര്‍ച്ചയില്‍ വിശ്വാസികള്‍ക്ക് ആത്മീയ വിരുന്നൊരുക്കി മജ്ലിസുന്നൂര്‍, സ്വലാത്ത് മജ്ലിസ്, മതപ്രഭാഷണ സദസ്സുകള്‍, ദുആ മജ്ലിസ് തുടങ്ങിയ വിവിധയിനം പരിപാടികള്‍ മഖാമില്‍ നടന്നിരുന്നു.

ഇന്നലെ ഉച്ചക്ക് രണ്ടിന് നടന്ന ഖത്മ്-ദുആയോടെയാണ് ഔദ്യോഗികമായി കൊടിയിറങ്ങിയത്. സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍ ഖത്മ് ദുആ മജ്ലിസിന് നേതൃത്വം നല്‍കി. വി.പി അബ്ദുല്ലക്കോയ തങ്ങള്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, ചെമ്മുക്കന്‍ കൂഞ്ഞാപ്പു ഹാജി. കെ.എം സൈദലവി ഹാജി കോട്ടക്കല്‍, ഡോ. യു.വി.കെ മുഹമ്മദ്, യു.ശാഫി ഹാജി ചെമ്മാട്, കെ.പി ശംസുദ്ദീന്‍ ഹാജി വെളിമുക്ക്, സി.കെ മുഹമ്മദ് ഹാജി, കെ.സി മുഹമ്മദ് ബാഖവി, ഇസ്ഹാഖ് ബാഖവി, സി. യൂസുഫ് ഫൈസി മേല്‍മുറി, ഹംസ ഹാജി മൂന്നിയൂര്‍, ഇബ്രാഹീം ഹാജി തെയ്യിലക്കടവ്, കബീര്‍ സാഹിബ് കുണ്ടൂര്‍, കെ.പി ചെറീത് ഹാജി, എ.വി സൈദുഹാജി, പി.കെ റശീദ് ഹാജി,ബാവ ഹാജി പാലത്തിങ്ങല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Sharing is caring!