മാവോയിസ്റ്റ് വെടിവെപ്പ്‌: പോലീസ് സംഘം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌

സന്തോഷ് ക്രിസ്റ്റി
മാവോയിസ്റ്റ് വെടിവെപ്പ്‌: പോലീസ് സംഘം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌

നിലമ്പൂര്‍: മാവോയിസ്റ്റ് വെടിവെയ്പ്പില്‍ നിന്ന് കേരള നക്‌സല്‍ വിരുദ്ധ സേന രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നെടുങ്കയത്തെ മുണ്ടക്കടവ് ആദിവാസി കോളനിയില്‍ മാവോയിസ്റ്റുകള്‍ യോഗം നടത്തുന്നതറിഞ്ഞെത്തിയ സംഘത്തിനു നേരെ വെടിയുതിര്‍ത്താണ് മാവോയിസ്റ്റുകള്‍ രക്ഷപ്പെട്ടത്. ഇതില്‍ ഒരു വെടിയുണ്ട പോലീസ് ജീപ്പില്‍ തുളച്ചു കയറുകയും ചെയ്തു. ആദിവാസികളെ മറയാക്കിയതിനാല്‍ മാവോയിസ്റ്റ് സംഘത്തിനു നേരെ കൃത്യമായ ആക്രമണം നടത്താന്‍ പോലീസിന് സാധിച്ചുമില്ല.

നാല്‍പതു പേരടങ്ങുന്ന തണ്ടര്‍ബോള്‍ട്ട്-കേരള ആന്റി ടെററിസ്റ്റ് സ്‌ക്വാഡിലും ഉള്‍പ്പെടുന്ന സംഘം യന്ത്രതോക്കുകളുമായാണ് മാവോയിസ്റ്റുകള്‍ എത്തിയതറിഞ്ഞ് മുണ്ടക്കടവ് കോളനിയിലെത്തിയത്. പോലീസ് സാനിധ്യമറിഞ്ഞ മാവോയിസ്റ്റുകള്‍ ഉടന്‍തന്നെ ആദിവാസികളെ മറയാക്കി പോലീസിനു നേരെ നിറയൊഴിക്കാന്‍ തുടങ്ങി. ഭാഗ്യം കൊണ്ട് മാത്രമാണ് പോലീസ് സംഘത്തിലെ പലരും വെടികൊള്ളാതെ രക്ഷപ്പെട്ടത്.

മാവോയിസ്റ്റ് സംഘത്തിനു നേരെ പോലീസ് തിരിച്ചു വെടിവെച്ചെങ്കിലും ആദിവാസികളെ അവര്‍ മറയാക്കിയതിനാല്‍ കൃത്യമായ ലക്ഷ്യം പലവട്ടവും ഒഴിവാക്കേണ്ടി വന്നു. കാടിന്റെ മറവില്‍ നിന്നും പോലീസിനു നേരെ വെടിവെയ്പ്പ് നടന്നു.

Sharing is caring!