കിരീടമില്ലാതെ മെസിയുടെ പടിയിറക്കം

സന്തോഷ് ക്രിസ്റ്റി
കിരീടമില്ലാതെ മെസിയുടെ പടിയിറക്കം

മലപ്പുറം: എല്ലാം മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ടായിരുന്നോ ലയണല്‍ മെസി?  കാലം തന്നെ ഇനി എങ്ങനെ വിശേഷിപ്പിക്കുമെന്ന് ശതാബ്ദി കോപ്പ അമേരിക്ക ഫൈനല്‍ മല്‍സരത്തിലെ ഫലം നിശ്ചയിക്കുമെന്ന മെസിക്ക് ഉറപ്പായിരുന്നു കാണും.  അതിമാനുഷികനായ ഫുട്‌ബോളര്‍ എന്ന പദവിയിലേക്ക് കേവലം ഒരു വിജയത്തിന്റെ അകലെ മാത്രമായിരുന്നു മെസി.  ഇന്നത്തെ മല്‍സരം വിജയിച്ച് അര്‍ജന്റീന കപ്പുയര്‍ത്തുന്ന നിമിഷം മാത്രം മതിയായിരുന്നു ഒരു പക്ഷേ ലോകത്തെ കുറച്ചധികം പേരെങ്കിലും മറഡോണയ്ക്കും, പെലെയ്ക്കും മുകളില്‍ ലയണല്‍ മെസി എന്ന പേര് കൊത്തിവെക്കാന്‍.  പക്ഷേ കാലം വീണ്ടും തെളിയിച്ചു അതിമാനുഷികത എന്നത് കളിക്കളത്തില്‍ പലപ്പോഴും കപ്പിനും, ചുണ്ടിനുമിടയില്‍ നഷ്ടപ്പെടാനുള്ളതാണെന്ന്.

മൂന്ന് വര്‍ഷങ്ങള്‍, തുടര്‍ച്ചയായ മൂന്ന് ഫൈനലുകള്‍ മെസിയുടെ കാലുകള്‍ നിശബ്ദമായി പോയ മണിക്കൂറുകള്‍.  മറഡോണ, പെലെ, സിദാന്‍ തുടങ്ങിയ ഫുട്‌ബോള്‍ ബിംബങ്ങള്‍ക്കൊപ്പം മെസിയുടെ പേരും കൊത്തിവെക്കാന്‍ ഇതിലേതെങ്കിലും ഒരു മല്‍സരത്തിലെ വിജയം മാത്രം മതിയായിരുന്നു.  ലോകത്ത് ഒരു ഫുട്‌ബോള്‍ കളിക്കാരന് അര്‍ഹതപ്പെട്ട ബാക്കിയെല്ലാം മെസി സ്വന്തമാക്കി കഴിഞ്ഞിരുന്നു.  ഒരു പക്ഷേ അതിലധികവും.

Sharing is caring!