യു ഡി എഫില്‍ ലീഡ് വര്‍ധിപ്പിച്ചത് പി കെ ബഷീര്‍ മാത്രം

സന്തോഷ് ക്രിസ്റ്റി
യു ഡി എഫില്‍ ലീഡ് വര്‍ധിപ്പിച്ചത് പി കെ ബഷീര്‍ മാത്രം

മലപ്പുറം: ജില്ലയിലെ സിറ്റിങ് സീറ്റുകളില്‍ ഒന്നൊഴികെ ബാക്കിയെല്ലാം നേടാനായെങ്കിലും മുസ്ലിം ലീഗിന് കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കാനായത് ഒരു സീറ്റില്‍ മാത്രം.  ഏറനാട് നിയോജക മണ്ഡലം സ്ഥാനാര്‍ഥി പി കെ ബഷീറിന് മാത്രമാണ് ഇത്തവണ ജില്ലയില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കാനായത്.  ശക്തമായ ഇടതു തരംഗം ആഞ്ഞു വീശിയ തിരഞ്ഞെടുപ്പില്‍ പി കെ ബഷീറിന്റെ ഭൂരിപക്ഷം കഴിഞ്ഞ വര്‍ഷത്തേക്കാളും 1,647 വോട്ടുകള്‍ കൂടി 12,893 വോട്ടായി.

2011ല്‍ 11,246 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പി കെ ബഷീര്‍ ഏറനാട് മണ്ഡലത്തില്‍ വിജയിക്കുന്നത്.  കഴിഞ്ഞ തവണത്തേതിനേക്കാള്‍ മല്‍സരം ഇത്തവണ കഠിനമായിരുനെന്ന് പി കെ ബഷീര്‍ പറഞ്ഞു.  കഴിഞ്ഞ തവണ വിവിധ പാര്‍ട്ടികളിലായി ചിതറി കിടന്ന വോട്ടുകള്‍ ഇത്തവണ ഇടതുപക്ഷത്തിന് പിന്നില്‍ അണിനിരന്നിരുന്നു.  കൂടാതെ വിവിധ സാമുദായിക സംഘടനകളും ഇടതുപക്ഷത്തിന് പരസ്യ പിന്തുണയുമായി രംഗതെത്തിയിരുന്നു.  ഈ സാഹചര്യങ്ങളെയെല്ലാം അതിജീവിച്ചാണ് ഭൂരിപക്ഷം വര്‍ധിപ്പിച്ചതെന്ന് പി കെ ബഷീര്‍ പറഞ്ഞു.

ജില്ലിയിലെ യു ഡി എഫ് സ്ഥാനാര്‍ഥികളില്‍ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തിന് അടുതെത്തിയത് പി കെ കുഞ്ഞാലിക്കുട്ടിയാണ്.  വേങ്ങര മണ്ഡലത്തില്‍ രണ്ടാം തവണ ജനവിധി നേടിയ അദ്ദേഹത്തിന് 38,057 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു.  കഴിഞ്ഞ തവണത്തേതിനേക്കാള്‍ 180 വോട്ടിന്റെ കുറവ്.

ജില്ലയിലെ മറ്റ് എല്ലാ മണ്ഡലങ്ങളിലും യു ഡി എഫ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷത്തില്‍ ഗണ്യമായ കുറവുണ്ടായി.  അതേ സമയം എല്‍ ഡി എഫ് സിറ്റിങ് എം എല്‍ എമാരായ കെ ടി ജലീലും, പി ശ്രീരാമകൃഷ്ണനും തങ്ങളുടെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേതിനേക്കാള്‍ മെച്ചപ്പെടുത്തി.  കെ ടി ജലീലിന്റെ ഭൂരിപക്ഷം 10,210 വോട്ട് കൂടി 17,064 ആയി.  പി ശ്രീരാമകൃഷ്ണന്റെ ഭൂരിപക്ഷം 11,539 വോട്ട് വര്‍ധിച്ച് 15,640 ആയി.

Sharing is caring!