മലപ്പുറത്ത് 30.33 ലക്ഷം വോട്ടര്‍മാര്‍ നാളെ ബൂത്തിലേക്ക്‌

മലപ്പുറത്ത് 30.33 ലക്ഷം വോട്ടര്‍മാര്‍ നാളെ ബൂത്തിലേക്ക്‌

മലപ്പുറം: ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലേക്കുള്ള ജനപ്രതിനിധികളെ തെരഞ്ഞെടുക്കുതിന് 30.33 ലക്ഷം വോട്ടര്‍മാര്‍ നാളെ പോളിങ് ബൂത്തിലേക്ക്. 15,43,041 സ്ത്രീകളും 14,90,823 പുരുഷന്‍മാരുമാണ് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അര്‍ഹരായുള്ളവര്‍. ആകെ 145 സ്ഥാനാര്‍ഥികളാണ് 16 മണ്ഡലങ്ങളിലായി മത്സര രംഗത്തുള്ളത്. ഇവരില്‍ 11 പേര്‍ വനിതകളാണ്.

രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ആറ് മണിക്ക് വരിയില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും സമയം എത്ര വൈകിയാലും വോട്ട് ചെയ്യാം. മെയ് 19 നാണ് വോെട്ടണ്ണല്‍. തെരഞ്ഞെടുപ്പിനും വോട്ടെണ്ണലിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വോട്ടെടുപ്പിനായി 2361 പോളിങ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിട്ടുള്ളത്.  ഓരോ പോളിങ് സ്റ്റേഷനിലും ഒരു പ്രിസൈഡിങ് ഓഫീസറും മൂന്ന് പോളിങ് ഓഫീസര്‍മാരും ഡ്യൂട്ടിക്കുണ്ടാകും. 1200 ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ള 1566 ബൂത്തുകളില്‍ അഞ്ച് പേര്‍ ചുമതലയിലുണ്ടാകും. 2361 പ്രിസൈഡിങ് ഓഫീസര്‍മാരും 8641 പോളിങ് ഉദ്യോഗസ്ഥരും അടക്കം ആകെ 11,002 പേര്‍ ജില്ലയില്‍  തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടാകും. അവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കുതിന് റിസര്‍വ് ഉദ്യോഗസ്ഥര്‍ വേറെയുമുണ്ട്. ഇത് കൂടാതെ 235 സെക്ടര്‍ ഓഫീസര്‍മാര്‍ ബൂത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ച് നടക്കുന്ന വോട്ടെടുപ്പിനായി 2361 വീതം കണ്‍ട്രോള്‍ യൂനിറ്റുകളും ബാലറ്റ് യൂനിറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. അവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് റിസര്‍വ് മെഷീനുകളുമുണ്ട്.
വന്‍ സുരക്ഷാ സാഹമാണ് തെരഞ്ഞെടുപ്പിനായി ഒരുക്കിയിട്ടുള്ളത്. ഒന്‍പത് കമ്പനി കേന്ദ്ര സേന ഉള്‍പ്പെടെ 5000 ത്തോളം സുരക്ഷാ ഉദ്യോഗസ്ഥര്‍ രംഗത്തുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആറ് പൊതു നിരീക്ഷകരും ഒരു ക്രമസമാധാന നിരീക്ഷകനും ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുതിനായി രംഗത്തുണ്ട്. നിരീക്ഷകരെ സഹായിക്കാന്‍ 131 സൂക്ഷ്മ നിരീക്ഷകരെയും നിയോഗിച്ചിട്ടുണ്ട്.

Sharing is caring!