ജിഷയുടെ കുടുംബത്തിന് കൈത്താങ്ങായി റബിയുള്ള

ജിഷയുടെ കുടുംബത്തിന് കൈത്താങ്ങായി റബിയുള്ള

മലപ്പുറം: ക്രൂരപീഡനം ഏറ്റുവാങ്ങി മരണപ്പെട്ട പെരുമ്പാവൂര്‍ സ്വദേശിയായ ജിഷയുടെ കുടുംബത്തിന് ആശ്വാസമായി ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് രംഗത്ത്.  ജിഷയുടെ അമ്മയ്ക്ക് വീടു വെക്കാന്‍ അഞ്ചു സെന്റ് സ്ഥലവും മൂന്നു ലക്ഷം രൂപയും നല്‍കുമെന്ന് ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ കെ ടി റബിയുള്ള അറിയിച്ചു.

അഭിഭാഷക ആവുക, അമ്മയ്ക്കും തനിക്കും തല ചായ്ക്കാന്‍ സ്വന്തമായി ഒരു വീട് നിര്‍മിക്കുക എന്നീ രണ്ടു സ്വപ്‌നങ്ങള്‍ ബാക്കിയാക്കിയാണ് ജിഷ വിട പറഞ്ഞത്.  മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനങ്ങള്‍ ഏറ്റുവാങ്ങിയാണ് അതിക്രൂരമായി ഈ പെണ്‍കുട്ടി കൊല്ലപ്പെട്ടത്.  ഈ സാഹചര്യത്തില്‍ ആ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കു ചേരുകയും ജിഷയുടെ അമ്മയ്ക്ക് കഴിയുന്ന സഹായം നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യം വെച്ചാണ് വീടു വെക്കാന്‍ സ്ഥലവും പണവും നല്‍കുന്നതെന്ന് ഡോ കെ ടി റബിയുള്ള അറിയിച്ചു.

പ്രായപൂര്‍ത്തിയായ ഒരു മകളും അമ്മയും ഇത്ര ദാരിദ്യ അവസ്ഥയില്‍ കഴിഞ്ഞിരുന്നത് അറിഞ്ഞില്ലെന്നത് കേരള സമൂഹം ചിന്തിക്കേണ്ട കാര്യമാണ്.  ഇനിയും ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ നാം കൈ കോര്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.  ജിഷയെ അതിക്രൂരമായി കൊല ചെയ്തവരെ എത്രയും പെട്ടെന്ന് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിനുള്ള നടപടി സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സഹായം കൈമാറുന്നതിന് ഷിഫ അല്‍ ജസീറ റിയാദ് പോളി ക്ലിനിക്ക് സി ഇ ഒ അഷ്‌റഫ് വേങ്ങാട്ട്, ഷിഫ അല്‍ ജസീറ റൂവി ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ ഷാക്കിര്‍, മീഡിയ വൈസ് പ്രസിഡന്റ് സതീഷ് എരിയാളത്ത് ചുമതലപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു.  അവര്‍ അടുത്ത ദിവസം സ്ഥലതെത്തി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഡോ കെ ടി റബിയുള്ള പറഞ്ഞു.

Sharing is caring!