ഉമ്മയുടെ അനുഗ്രഹം വാങ്ങി ഗഫൂര്‍ പത്രിക നല്‍കി

ഉമ്മയുടെ അനുഗ്രഹം വാങ്ങി ഗഫൂര്‍ പത്രിക നല്‍കി

തിരൂര്‍: തിരൂര്‍ നിയമസഭാ മണ്ഡലം എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഗഫൂര്‍ പി. ലില്ലീസ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത് വേണ്ടപ്പെട്ടവരുടെയെല്ലാം അനുഗ്രഹം വാങ്ങിയ ശേഷം. ആദ്യം വാഗണ്‍ ട്രാജഡി ദുരന്തത്തില്‍ മരണപ്പെട്ടവര്‍ അന്ത്യവിശ്രമം കൊള്ളുന്ന തിരൂര്‍ കോരങ്ങത്ത് പള്ളിയിലെത്തി ശുഹദാക്കളുടെ കബറിടങ്ങള്‍ സന്ദര്‍ശിച്ചു. അതോടൊപ്പം ഇതേ പള്ളിയില്‍ മറവ് ചെയ്ത പിതാവിന്റെ കബറിടവും സന്ദര്‍ശിച്ചു. ശേഷം വീട്ടിലെത്തി മാതാവ് നാലകത്ത് തിത്തീമുവിന്റെ അനുഗ്രഹം വാങ്ങി. അനുഗ്രഹത്തോടൊപ്പം മകന് കെട്ടിവക്കാനുള്ള പണവും മാതാവ് കൈമാറി. അതോടൊപ്പം തന്നെ നാട്ടിലെ കാരണവന്‍മാരുടെ അനുഗ്രഹം വാങ്ങാനും സ്ഥാനാര്‍ഥി മറന്നില്ല.

രാവിലെ തിരൂര്‍ വെസ്റ്റ് മേഖലയില്‍ പര്യടനം നടത്തിയ ശേഷം ഉച്ചയ്ക്കു 2.30 ഓടെയാണു മലപ്പുറത്തെത്തി പത്രിക നല്‍കിയത്.  വരണാധികാരിയായ ജലവിഭവ വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എല്‍.എസ് സലീമിനാണ് കലക്ടറേറ്റിലെ ഓഫീസിലെത്തി വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ പത്രിക നല്‍കിയത്.  മുതിര്‍ന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദ്കുട്ടി, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. നന്ദകുമാര്‍, ജില്ലാ സെക്രട്ടറിയറ്റംഗം കൂട്ടായി ബഷീര്‍, ജില്ലാ കമ്മിറ്റിയംഗം വി.പി അനില്‍, തിരൂര്‍ ഏരിയ സെക്രട്ടറി പി. ഹംസക്കുട്ടി, ഏരിയ കമ്മിറ്റിയംഗങ്ങളായ കെ കൃഷ്ണന്‍ നായര്‍, എം ബഷീര്‍, തിരൂര്‍ നഗരസഭാ ചെയര്‍മാന്‍ എസ് ഗിരീഷ്, സിപിഐ നേതാക്കളായ പി കുഞ്ഞിമൂസ, അഡ്വ. കെ ഹംസ, നഗരസഭാംഗം കെ ബാവ, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ പി സി അഹമ്മദ്കുട്ടി എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.

അതിന് ശേഷം ഒരു സല്‍ക്കാരച്ചടങ്ങിലും പങ്കെടുത്തു. തുടര്‍ന്ന് 4.30ന് അന്നാരയിലെ കല്യാപാടത്തു നിന്നും വീണ്ടും പ്രചാരണം ആരംഭിച്ചു. വൈകിട്ട് ഏഴുമണിയോടെ പൂക്കയില്‍ പര്യടനം അവസാനിപ്പിച്ചു. ആതവനാട് പഞ്ചായത്തില്‍ നിന്നാണ് വെള്ളിയാഴ്ച്ചത്തെ പ്രചാരണം ആരംഭിക്കുന്നത്.

Sharing is caring!