ചടയമംഗലത്തില്‍ തട്ടി മുസ്ലിം ലീഗ്‌

ചടയമംഗലത്തില്‍ തട്ടി മുസ്ലിം ലീഗ്‌

മലപ്പുറം: ചടയമംഗലം സീറ്റില്‍ തടഞ്ഞ് മുസ്ലിം ലീഗിന്റെ ബാക്കിയുള്ള നാലു സീറ്റിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നു.  സീറ്റ് സംബന്ധിച്ച് കോണ്‍ഗ്രസിന്റെ തീരുമാനം ഇന്ന് വൈകുന്നേരം വരുമെന്ന് കരുതിയാണ് മുസ്ലിം ലീഗ് ഉന്നതാധികാരി സമിതി പാണക്കാട് സമ്മേളിച്ചത്.  സീറ്റ് ധാരണ ആയാല്‍ ഇന്ന് തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനായിരുന്നു തീരുമാനം.

മുസ്ലിം ലീഗിലെ മുതിര്‍ന്ന നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, സാദിഖലി ശിഹാബ് തങ്ങള്‍, പി വി അബ്ദുല്‍ വഹാബ്, കെ പി എ മജീദ്, വി കെ ഇബ്രാഹിം കുഞ്ഞ് എന്നിവരാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ വസന്തിയില്‍ സമ്മേളിച്ചത്.  ബുധനാഴ്ച വൈകുന്നേരത്തോടെ കോണ്‍ഗ്രസിന്റെ തീരുമാനം അറിയാനാകുമെന്നും അതിനു ശേഷം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുമായിരുന്നു ലീഗ് നേതൃത്വത്തിന്റെ തീരുമാനം.  പക്ഷേ ബുധനാഴ്ച വൈകിയും കോണ്‍ഗ്രസ് ചടയമംഗലം സീറ്റ് സംബന്ധിച്ച തീരുമാനം അറിയിച്ചില്ല.  ഇതേ തുടര്‍ന്ന് ലീഗ് നേതാക്കള്‍ പിരിയുകയായിരുന്നു.

ചടയമംഗലം, ഗുരുവായൂര്‍, ബാലുശേരി, കുറ്റ്യാടി സീറ്റുകളാണ് ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്.  ഗുരുവായൂരില്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലി, കുറ്റ്യാടിയില്‍ കെ എം സി സി നേതാവ് പാറക്കല്‍ അബ്ദുള്ള, ബാലുശേരിയില്‍ യു സി രാമന്‍, ചടയമംഗലത്ത് ശ്യാം സുന്ദറിനേയും, ഒരു മുസ്ലിം ലീഗ് ജില്ലാ നേതാവിനേയും പരിഗണിക്കുന്നുണ്ട്.

Sharing is caring!