നജീബ് കാന്തപുരം നുണ പറയുന്നു: ഹക്കീം റുബ

സന്തോഷ് ക്രിസ്റ്റി
നജീബ് കാന്തപുരം നുണ പറയുന്നു: ഹക്കീം റുബ

മലപ്പുറം: സഹായിച്ചില്ലെങ്കിലും തനിക്കെതിരെ അപവാദ പ്രചരണം നടത്തരുതെന്ന് യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരത്തിനോട് കസ്റ്റംസിന്റെ അതിക്രമത്തിനെതിരെ പോരാടുന്ന പ്രവാസി യുവാവ് ഹക്കീം റുബയുടെ അഭ്യര്‍ഥന. യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റും, ജില്ലാ പഞ്ചായത്ത് അംഗവുമായ നജീബ് കാന്തപുരമാണ് ഹക്കീം റുബയ്‌ക്കെതിരെ ആരോപണമുന്നയിച്ചത്.

തനിക്കെതിരെ കസ്റ്റംസ് നല്‍കിയ കേസില്‍ തുടര്‍ നടപടികളുണ്ടാകില്ലെന്ന മുസ്ലിം ലീഗ് നേതൃത്വം നല്‍കിയ വാക്ക് പാലിക്കപ്പെട്ടില്ലെന്ന് മലപ്പുറം ലൈഫിലൂടെയാണ് (കസ്റ്റംസ് അതിക്രമത്തിനെതിരായ പോരാട്ടം; പ്രവാസി യുവാവ് ഒറ്റപ്പെട്ടു) ഹക്കീം റുബ ആരോപിച്ചത്.  ഈ വാക്ക് വിശ്വസിച്ച് ദുബായിലേക്ക് തിരിച്ചു പോന്ന ഹക്കീം റുബയ്ക്ക് ഈ മാസം അവസാനം കോടതിയില്‍ ഹാജരാകമണെന്ന് പറഞ്ഞ് സമണ്‍സ് വരികയായിരുന്നു.

മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടിയും, കെ സി ജോസഫും, യൂത്ത് ലീഗ് നേതാക്കന്‍മാരായ പി എം സാദിഖലിയും, നജീബ് കാന്തപുരവും നല്‍കിയ ഉറപ്പുകളാണ് പാലിക്കപ്പെടാതെ പോയത്.  കേസില്‍ തുടര്‍ നടപടികള്‍ ഉണ്ടാകില്ലെന്ന് ലീഗ് നേതാക്കള്‍ ഉറപ്പ് നല്‍കിയിരുന്നതായി ഹക്കീം റുബ പറഞ്ഞു.

എന്നാല്‍ മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടതില്‍ നിന്ന് കടക വിരുദ്ധമായാണ് ഹക്കീം റുബ പെരുമാറിയതെന്ന് നജീബ് കാന്തപുരം തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരോപിച്ചു.  തങ്ങളാരും അറിയാതെയാണ് ഹക്കീം റുബ ദുബായിലേക്ക് പോയതെന്നും, അദ്ദേഹം ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നും നജീബ് പറയുന്നു.  മലപ്പുറം ഡി വൈ എസ് പി കാണണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഹക്കീമിന്റെ നാട്ടിലെ നമ്പറില്‍ ബന്ധപ്പെട്ടപ്പോഴാണ് ഹക്കീം ദുബായിലേക്ക് പോയതായി അറിഞ്ഞതെന്നാണ് നജീബിന്റെ ഫേസ്ബുക്ക് പോസ്റ്റ്.  ഇത്രയും കാര്യങ്ങള്‍ അവനു വേണ്ടി ചെയ്ത ഞങ്ങളോട് ഒരു വാക്ക് പോലും പറയാതെ നിയമവ്യവസ്ഥ കാറ്റില്‍ പറത്തി കടന്ന് കളയാന്‍ ആരാണ് ഹക്കീമിനെ പ്രേരിപ്പിച്ചതെന്ന് തുറന്നു പറയണമെന്നും നജീബ് ആവശ്യപ്പെടുന്നു.  സമണ്‍സ് വന്നത് തികച്ചും സ്വാഭാവികമായ കോടതി നടപടിയാണെന്നും, ഹക്കീമിന്റെ തലതിരിഞ്ഞ നടപടികളാണ് ഇതിലേക്ക് വഴിയൊരുക്കിയതെന്നും നജീബ് ചൂണ്ടികാട്ടി.

എന്നാല്‍ ഇതിനെതിരെ ശക്തമായ ഭാഷയിലാണ് ഹക്കീം പ്രതികരിച്ചത്.  നജീബ് കാന്തപുരത്തിന്റെ അറിവോടെയാണ് താന്‍ ദുബായിലേക്ക് പോന്നതെന്ന് ഹക്കീം തെളിവ് സഹിതം വ്യക്തമാക്കുന്നു.  ജാമ്യ ഉത്തരവിന്റെ കോപ്പി ഡിസംബര്‍ പതിനാറിന് നജീബ് കാന്തപുരത്തിന് വാട്‌സ്ആപ്പില്‍ കൈമാറിയിരുന്നു.  ദുബായിലേക്ക് തിരിച്ചു പോരുന്ന കാര്യവും നജീബ് അടക്കമുള്ള നേതാക്കളോട് സംസാരിച്ചിരുന്നതായും ഹക്കീം റുബ പറഞ്ഞു.  എന്തായാലും പ്രവാസികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നിയമപോരാട്ടത്തില്‍ അതിന് ചുക്കാന്‍ പിടിക്കുന്ന വ്യക്തി പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലായി ഇപ്പോള്‍.

Sharing is caring!