ഏക സിവില്‍ നിയമത്തിനെതിരെ ലീഗ് നേതാക്കള്‍

ഏക സിവില്‍ നിയമത്തിനെതിരെ ലീഗ് നേതാക്കള്‍

മലപ്പുറം: ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 44 എടുത്തു കളയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് നേതാക്കള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ച് നിവേന്ദനം നല്‍കി.  മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് ഇ അഹമ്മദിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് രാഷ്ട്രപതിയെ സന്ദര്‍ശിച്ചത്.  ഏകദേശം ഒരുകോടിയോളം ആളുകള്‍ ഈ ആവശ്യം ഉന്നയിച്ച് ഒപ്പിട്ട നിവേന്ദനവും സംഘം രാഷ്ട്രപതിക്ക് കൈമാറി.

എം പിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ്, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഖാദര്‍ മൊയ്തീന്‍, മുന്‍ എം എല്‍ എ അബ്ദുല്‍ ബാസിത്, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഖുറാം അനീസ് എന്നിവരടങ്ങിയ സംഘമാണ് രാഷ്ട്രപതിക്ക് നിവേദനം കൈമാറിയത്.  ഭരണഘടനയുടെ 44-ാം അനച്ഛേദത്തിലാണ് ഏക സിവില്‍ നിയമത്തെക്കുറിച്ച് പറയുന്നത്.  ഇത് രാജ്യത്തിന്റെ അഖണ്ഡതയ്ക്കും, മത സ്വാതന്ത്ര്യത്തിനും വെല്ലുവിളിയാണെന്ന് മുസ്ലിം ലീഗ് അഭിപ്രായപ്പെട്ടു.

രാജ്യത്തെ നിലവിലുള്ള നിയമം ഓരോ മതവിശ്വാസിക്കും തങ്ങളുടെ ആചാരങ്ങള്‍ പിന്തുരാനുള്ള സ്വാതന്ത്ര്യം അനുവദിച്ചിരിക്കേ ഇത്തരം ഒരു നിയമം ആ സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്ന് നിവേദനത്തില്‍ പറയുന്നു.  ഈ നിയമം വരുന്നതോടെ ഒരു മുസ്ലിം വിശ്വാസിക്ക് മുസ്ലിം ആയി ജീവിക്കുവാനുള്ള സ്വാതന്ത്ര്യമാണ് ഇല്ലാതാകുന്നത്.  ഓരോ മതത്തിനും അതിന്റേതായ നിയമങ്ങളുണ്ട്.  അതത് സമൂഹത്തിലെ വിശ്വാസങ്ങള്‍ക്ക് അധിഷ്ഠിതമാണത്.  അവരവരുടെ വിശ്വാസങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ ഈ നിയമങ്ങള്‍ അനിവാര്യമാണ്.  രാജ്യം മുഴുവന്‍ ഇക്കാര്യത്തില്‍ ഒറ്റ നിയമം ഏര്‍പ്പെടുത്തുന്നത് മതസ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമാണെന്ന് നിവേദനം പറയുന്നു.

Sharing is caring!