വിവാദങ്ങള്‍ക്കിടെ സാദിഖലി തങ്ങള്‍ ശ്രീ ശ്രീ രവിശങ്കറിന്റെ വേദിയില്‍

വിവാദങ്ങള്‍ക്കിടെ സാദിഖലി തങ്ങള്‍ ശ്രീ ശ്രീ രവിശങ്കറിന്റെ വേദിയില്‍

മലപ്പുറം: പ്രതിഷേധ കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ ലോക സാംസ്‌കാരികോല്‍സവത്തില്‍ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പങ്കെടുത്തു.  രാഷ്ട്രപതി പ്രണബ് മുഖര്‍ജി അടക്കമുള്ളവര്‍ വിവാദമൊഴിവാക്കാന്‍ വിട്ടുനിന്ന പരിപാടിയിലാണ് സാദിഖലി തങ്ങള്‍ പങ്കെടുത്തത്.  യമുനാ തീരത്തെ പ്രകൃതി സംന്തുലനാവസ്ഥയ്ക്ക് കോട്ടം തട്ടും വിധമുള്ള വേദി നിര്‍മാണവും, പട്ടാളത്തെ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചത് മൂലവും പരിപാടി ഏറെ വിവാദം ക്ഷണിച്ചു വരുത്തിയിരുന്നു.

ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ സ്ഥാപകനായ ശ്രീ ശ്രീ രവിശങ്കറാണ് പരിപാടിയുടെ സംഘാടകന്‍.  ആര്‍ എസ് എസിന് താല്‍പര്യമുള്ള പരിപാടി എന്ന പേരില്‍ തുടക്കത്തില്‍ തന്നെ ഇതിനെതിരെ പരാതി ഉയര്‍ന്നിരുന്നു.  ഇതിനു പുറമേയാണ് പ്രകൃതി നശിപ്പിച്ചതിന്റെ പേരില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ അഞ്ച് കോടി രൂപ സംഘാടകര്‍ക്ക് പിഴ വിധിച്ചത്.  പ്രകൃതി സംരക്ഷണം മുദ്രാവാക്യമായി എടുത്തിരിക്കുന്ന ഒരു സംഘടനയുടെ ഉന്നതാധികാരി സമിതിയില്‍ അംഗമായ ഒരാള്‍ ഇത്തരം ഒരു പരിപാടിയുമായി സഹകരിച്ചതിന്റെ ഔചിത്യമാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

155 രാജ്യങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ കേരളത്തില്‍ നിന്നുള്ള ഏക ക്ഷണിതാവായിരുന്നു സാദിഖലി തങ്ങള്‍.  സമുദായ ഐക്യത്തിലും, സമാധാനത്തിലും ഊന്നിയായിരുന്നു സാദിഖലി തങ്ങള്‍ വേദിയിലവതരിപ്പിച്ച പ്രസംഗം.  മതസഹിഷ്ണുതയെക്കുറിച്ച് ഖുറാനില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും അദ്ദേഹം പ്രസംഗത്തില്‍ ഉള്‍ക്കൊള്ളിച്ചു.

Sharing is caring!