‘സ്വതന്ത്ര’ പരീക്ഷണത്തിന് സി പി എം

‘സ്വതന്ത്ര’ പരീക്ഷണത്തിന് സി പി എം

മലപ്പുറം: വിജയസാധ്യതയും, ജനാധിപത്യ മര്യാദയും, ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയുമുള്ള സ്വതന്ത്രന്‍മാരെ എല്‍ ഡി എഫ് ജില്ലയില്‍ രംഗത്തിറക്കുമെന്ന് സി പി എം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍.  ഇതിനര്‍ഥം ജില്ലയില്‍ മൊത്തം സ്വതന്ത്ര സ്ഥാനാര്‍ഥികളെ നിറുത്തി തിരഞ്ഞെടുപ്പിനെ നേരിടുമെന്നല്ലെന്നും അദ്ദേഹം പറഞ്ഞു.  ഇത്തരത്തില്‍ വരുന്ന വാര്‍ത്തകളില്‍ യാഥാര്‍ഥ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി പി എമ്മിന് മലപ്പുറം ജില്ലയില്‍ സീറ്റുള്ള രണ്ടു മണ്ഡലങ്ങളിലൊഴികെ ബാക്കിയെല്ലായിടത്തും സ്വതന്ത്രരായിരിക്കും മല്‍സരിക്കുക എന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  കൂടുതല്‍ സീറ്റുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളുണ്ടാകുമെന്നും എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ സ്വാധീനവും, ജനാധിപത്യ മര്യാദകള്‍ പാലിക്കുകയും ചെയ്യുന്ന വ്യക്തികളെ സ്വതന്ത്രരായും രംഗത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വതന്ത്രന്‍മാരെ രംഗത്തിറക്കുന്നത് പാര്‍ട്ടിയുടെ തന്ത്രത്തിന്റെ ഭാഗമാണെന്നും എന്നാല്‍ അവരുടെ പ്രവര്‍ത്തനം സൂക്ഷ്മമായി വിലയിരുത്തിയ ശേഷമേ സീറ്റ് കൊടുക്കുന്ന കാര്യം തീരുമാനിക്കുവെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യവസായിയായ പി വി അന്‍വര്‍, ലീഗ് വിമതനായ സി പി ഷബീറലി, പി പി അബ്ദുല്‍ ഗഫൂര്‍, മുന്‍ കെ പി സി സി മെംബര്‍ വി അബ്ദുറഹ്മാന്‍ എന്നിവരെയാണ് പാര്‍ട്ടി സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിപ്പിക്കാന്‍ ആലോചിക്കുന്നത്.  ഇതില്‍ വി അബ്ദുറഹ്മാന്‍ താനൂരിലും, പി വി അന്‍വര്‍ നിലമ്പൂരും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.  നിലമ്പൂരില്‍ പാര്‍ട്ടി അംഗമായ തോമസ് മാത്യുവും സ്ഥാനാര്‍ഥി ലിസ്റ്റിലുണ്ട്.

Sharing is caring!