ദുഖ ശനിയാഴ്ചയിലെ സെനറ്റ് യോഗം വിവാദമാകുന്നു

സന്തോഷ് ക്രിസ്റ്റി
ദുഖ ശനിയാഴ്ചയിലെ സെനറ്റ് യോഗം വിവാദമാകുന്നു

തേഞ്ഞിപ്പാലം: ക്രൈസ്തവരുടെ വിശുദ്ധ ദിനമായ ദുഖ ശനിയാഴ്ച കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗം വെച്ചത് വിവാദമാകുന്നു.  ദുഖശനിയാഴ്ചയായ മാര്‍ച്ച് 26നാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ അടുത്ത സെനറ്റ് യോഗം നിശ്ചയിച്ചിരിക്കുന്നത്.  പല ക്രൈസ്തവ സംഘടനകളും, സെനറ്റ് മെംബര്‍മാരും പ്രതിഷേധം ഉയര്‍ത്തിയെങ്കിലും സര്‍വകലാശാല ഇതുവരെ തിയതി മാറ്റാന്‍ തയ്യാറായിട്ടില്ല.

താമരശേരി രൂപത ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയസ്, സെനറ്റ് മെംബര്‍ സെബാസ്റ്റ്യന്‍ ജോസഫ് എന്നിവര്‍ തിയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാല വൈസ് ചാന്‍സര്‍ മുഹമ്മദ് ബഷീറിനെ സമീപിച്ചിട്ടുണ്ട്.  ക്രൈസ്തവ വിശ്വാസികളെ വേദനിപ്പിക്കുന്ന നിലപാടാണ് സര്‍വകലാശാല അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ബിഷപ്പ് മലപ്പുറം ലൈഫിനോട് പ്രതികരിച്ചു.  ഇത് ക്രൈസ്തവ വിശ്വാസത്തോടും വിശ്വാസികളോടും ഉള്ള വെല്ലുവിളിയാണ്.  എല്ലാ മതങ്ങളേയും ബഹുമാനിക്കുകയും, ആദരിക്കുകയും ചെയ്യുന്ന സംസ്‌കാരമാണ് നമ്മളുടേതെന്നും ഇത്തരം നടപടികള്‍ അതിന് കോട്ടം ചെയ്യുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  സര്‍വകലാശാലയുടെ ഭാഗത്തുനിന്നും അനുകൂലമായ നിലപാടുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

ക്രൈസ്തവ വിശ്വാസികളായ ഒട്ടേറെ പേര്‍ സര്‍വകലാശാലയില്‍ സെനറ്റ് അംഗങ്ങളാണ്.  ഇതില്‍ വൈദികരും, കന്യാസ്ത്രീകളും ഉള്‍പ്പെടുന്നു.  അതുകൊണ്ട് തന്നെ ഇവര്‍ക്കാര്‍ക്കും അന്ന് നടക്കുന്ന സെനറ്റ് യോഗത്തില്‍ പങ്കെടുക്കാനാകില്ല.  ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി വൈസ് ചാന്‍സലര്‍ക്ക് കത്ത് നല്‍കിയതായി സെബാസ്റ്റ്യന്‍ ജോസഫ് അറിയിച്ചു.  ഇത്രയും പേരുടെ പ്രതിഷേധം മറികടന്ന് സെനറ്റ് മീറ്റിങുമായി മുന്നോട്ട് പോകാനാണ് സര്‍വകലാശാലയുടെ തീരുമാനമെങ്കില്‍ ക്രൈസ്തവ വിശ്വാസികളില്ലാതെ സെനറ്റ് മീറ്റിങ് നടത്തേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

Sharing is caring!