അനില്‍കുമാറിനെതിരെ വിമത പടയൊരുക്കം

സന്തോഷ് ക്രിസ്റ്റി
അനില്‍കുമാറിനെതിരെ വിമത പടയൊരുക്കം

വണ്ടൂര്‍: മന്ത്രി എ പി അനില്‍കുമാറിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ മലപ്പുറം ജില്ലാ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി.  തുടര്‍ച്ചയായി മൂന്നു വര്‍ഷം ജില്ലയിലെ സംവരണ സീറ്റില്‍ നിന്നും എം എല്‍ എ ആയ എ പി അനില്‍കുമാറിനെ നീക്കി പുതിയൊരു സ്ഥാനാര്‍ഥിയെ നിറുത്തണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം.  സോളാര്‍ കേസ് വിവാദ നായിക സരിത ആരോപണമുന്നയിച്ച വ്യക്തികളില്‍ ഒരാളാണെന്നതും അനില്‍കുമാറിന്റെ സ്ഥാനാര്‍ഥിത്വം ചര്‍ച്ച ചെയ്യുമ്പോള്‍ പാര്‍ട്ടി നേതൃത്വം കണക്കിലെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

വണ്ടൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥിയായി എ പി അനില്‍കുമാറിനെ തന്നെ വീണ്ടും പരിഗണിക്കാന്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം കെ പി സി സിയോട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് വിമതനീക്കം.  ജില്ലയിലെ വിവിധ കോണ്‍ഗ്രസ് പോഷകസംഘടനകളുടെ നേതാവാണ് വിമത നീക്കത്തിന് നേതൃത്വം നല്‍കുന്നത്.  ജില്ലാ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും ദളിത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ എന്‍ പി ചിന്നന് സീറ്റ് നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.  ഈ ആവശ്യവുമായി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനും എ ഐ സി സിക്കും ഇവര്‍ കത്തു നല്‍കിയിട്ടുണ്ട്.  തുടര്‍ ദിവസങ്ങളില്‍ ജില്ലയിലെ അതൃപ്തരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഭിമുഖ്യത്തില്‍ ഇന്ദിരാഭവനു മുന്നില്‍ പ്രതിഷേധിക്കുമെന്നും ഇവര്‍ അറിയിച്ചു.

അനില്‍കുമാര്‍ വീണ്ടും മല്‍സരിക്കുന്നതിനെതിരെ മണ്ഡലത്തിലെ ആറു മുസ്ലിം ലീഗ് കമ്മിറ്റികള്‍ രംഗതെത്തിയിട്ടുണ്ട്.  ഇവരെ സമാധാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് നടന്നു വരുന്നതിനിടെയാണ് കോണ്‍ഗ്രസിനുള്ളിലെ പടലപിണക്കം.  മണ്ഡലത്തിലെ യു ഡി എഫിനുള്ളിലെ പ്രശ്‌നങ്ങള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നല്‍കിയിരുന്നു.

അനില്‍കുമാറിനെ നീക്കിയില്ലെങ്കില്‍ യു ഡി എഫ് വിമത സ്ഥാനാര്‍ഥിയെ നിറുത്തുമെന്നാണ് വിമതപക്ഷത്തിന്റെ ഭീഷണി.  തങ്ങള്‍ക്ക് കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് പതിനായിരം വോട്ട് വരെ ലഭിക്കുമെന്നും ഇതിനു പുറമേ അനില്‍കുമാര്‍ വിരോധികളായ ലീഗുകാരുടെ പിന്തുണ ലഭിക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.

Sharing is caring!