വിധി ‘വേട്ട’ ആടി ആ ‘ട്രാഫിക്’ നിലച്ചു

വിധി ‘വേട്ട’ ആടി ആ ‘ട്രാഫിക്’ നിലച്ചു

കൊച്ചി: മലയാള സിനിമാ സങ്കല്‍പത്തിന്റെ ട്രാഫിക് വഴിതിരിച്ചു വിട്ട യുവസംവിധായകന്‍ രാജേഷ് പിള്ള അന്തരിച്ചു.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം.  ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന സിനിമയിലൂടെ സംവിധാന രംഗതെത്തിയ രാജേഷ് പിള്ള ട്രാഫിക് എന്ന ചിത്രത്തിന്റെ വിജയത്തോടെയാണ് പ്രശസ്തനായത്.  അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ വേട്ട ഇന്നലെയാണ് തിയറ്ററിലെത്തിയത്.

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു കാലങ്ങളായി രാജേഷ് പിള്ള ചികില്‍സയിലായിരുന്നു.  കടുത്ത രോഗത്തെ അതിജീവിച്ചാണ് തന്റെ അവസാന ചിത്രം രാജേഷ് പിള്ള പൂര്‍ത്തിയാക്കിയത്.  അസുഖം കലശലായതിനെതുടര്‍ന്ന് വേട്ട സിനിമയുടെ റിലീസിന്റെ തലേ ദിവസം തിരുവനന്തപുരത്തെ ഒരു ആശുപത്രിയില്‍ അദ്ദേഹം അഡ്മിറ്റ് ആയിരുന്നു.  അവിടെ നിന്ന് ഇന്നലെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.  മരുന്നുകളോട് പ്രതികരിക്കുന്നതില്‍ അദ്ദേഹത്തിന്റെ ശരീരം പരാജയപ്പെടുകയായിരുന്നു.

ഹൃദയത്തില്‍ സൂക്ഷിക്കാന്‍, ട്രാഫിക്, വേട്ട എന്നീ സിനിമകള്‍ക്കു പുറമേ മിലി എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തിരുന്നു.  മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു.

Sharing is caring!