നാലു സീറ്റില്‍ ലീഗ് സ്ഥാനാര്‍ഥികളായി

സന്തോഷ് ക്രിസ്റ്റി
നാലു സീറ്റില്‍ ലീഗ് സ്ഥാനാര്‍ഥികളായി

മലപ്പുറം: നാല് സിറ്റിങ് എം എല്‍ എമാര്‍ക്ക് തിരഞ്ഞെടുപ്പ് ഗോദായിലേക്കിറങ്ങാന്‍ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ പച്ചക്കൊടി.  ജില്ലയില്‍ മുസ്ലിം ലീഗിന് ആകെയുള്ള 12 എം എല്‍ എമാരില്‍ നാലു പേര്‍ വീണ്ടും മല്‍സരിക്കാനാണ് ധാരണയായത്.  നിലവിലെ ഇവരുടെ പ്രകടനം വിലയിരുത്തിയാണ് പാര്‍ട്ടി തീരുമാനം.  ഇവര്‍ക്ക് പുറമേ ജില്ലയ്ക്ക് പുറത്തുള്ള മൂന്നു എം എല്‍ എ മാരോട് മല്‍സരത്തിന് തയ്യാറെടുക്കാനും നേതൃത്വം അവശ്യപ്പെട്ടു.

മലപ്പുറം ജില്ലയില്‍ പി കെ കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി, പി കെ ബഷീര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി എന്നിവര്‍ക്കാണ് വീണ്ടും മല്‍സരിക്കാന്‍ അനുമതി ലഭിച്ചത്.  ഇതില്‍ പി കെ കുഞ്ഞാലിക്കുട്ടി ഒഴികെ ബാക്കിയുള്ളവര്‍ സിറ്റിങ് സീറ്റില്‍ തന്നെ മല്‍സരിക്കും.  കുഞ്ഞാലിക്കുട്ടിയുടെ സീറ്റ് സംബന്ധിച്ച് പാര്‍ട്ടി പിന്നീട് തീരുമാനമെടുക്കും.  മഞ്ഞളാംകുഴി അലി പെരിന്തല്‍മണ്ണയിലും, പി കെ ബഷീര്‍ ഏറനാടും, അബ്ദുറഹ്മാന്‍ രണ്ടത്താണി താനൂരിലും യു ഡി എഫ് സ്ഥാനാര്‍ഥിയാകും.

ഇവര്‍ക്കു പുറമേ മന്ത്രിമാരായ എം കെ മുനീറിനോടും, വി കെ ഇബ്രാഹിംകുഞ്ഞിനോടും, കെ എം ഷാജിയോടുമാണ് പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.  മലപ്പുറത്തെ മറ്റ് സിറ്റിങ് എം എല്‍ എമാരുടെ കാര്യത്തില്‍ അടുത്ത ദിവസങ്ങളില്‍ തീരുമാനമാകും.  മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പലര്‍ക്കും സീറ്റ് നഷ്ടപ്പെടാനാണ് സാധ്യതയെന്ന് പാര്‍ട്ടി ഉന്നതകേന്ദ്രങ്ങള്‍ അറിയിച്ചു.

Sharing is caring!