നജീബ്ഷായുടെ ‘ദി തേസ്റ്റ്’ അംഗീകാര നിറവില്‍

നജീബ്ഷായുടെ ‘ദി തേസ്റ്റ്’ അംഗീകാര നിറവില്‍

മലപ്പുറം:  ഭാവിതലമുറയുടെ യുദ്ധം കുടിനീരിനു വേണ്ടിയാകുമെന്ന പ്രവചനങ്ങള്‍ മാനവരാശിയെ നടുക്കുന്ന സാഹചര്യത്തില്‍ ഒരിറ്റ് വെള്ളം തേടി അലയുന്ന പൂച്ചയെ നായകനാക്കി പത്ര ഫോട്ടോഗ്രാഫര്‍ നജീബ്ഷാ തയ്യാറാക്കിയ ഹൃസ്വ ചിത്രം ദി തേസ്റ്റ് (the thirst)ന്  ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രത്യേക അവാര്‍ഡ്. 25,000 രൂപയും മൊമന്റോയും
അടങ്ങുന്നതാണ്‌ അവാര്‍ഡ്. 
നജീബ്ഷായുടെ ആദ്യചിത്രം കൂടിയാണിത്. കിണറ്റിലിറങ്ങി മണിക്കൂറുകള്‍ കാത്തിരുന്നും മറ്റുമാണ് രണ്ടുദിവസം കൊണ്ട് ചിത്രം പൂര്‍ത്തിയാക്കിയതെന്ന് നജീബ്ഷാ പറഞ്ഞു. മൂന്ന് മിനട്ടും 42 സെകന്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.
തിരുവന്തപുരത്തെ റഷ്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ സിനിമാതാരം പ്രിയങ്കയില്‍ നിന്നാണ് നജീബ്ഷാ അവാര്‍ഡ് സ്വീകരിച്ചത്. അടൂര്‍ ഗോപാലകൃഷ്ണന്‍, സിനിമാ നിര്‍മ്മാതാവ് സുരേഷ്, സംഗീത സംവിധായകന്‍ ജാസി ഗിഫ്റ്റ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പ് നടത്തിയ നോട്ടം ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ നിന്നാണ് നജീബ്ഷായെ പ്രത്യേക അവാര്‍ഡിന് പരിഗണിച്ചത്. ഫോട്ടോഗ്രഫിയില്‍  അഞ്ച് സംസ്ഥാന അവാര്‍ഡുകളും ഒരു ദേശീയ അവാര്‍ഡും നേരത്തെ നജീബ്ഷാക്ക് ലഭിച്ചിട്ടുണ്ട്.  ദി തേസ്റ്റ് വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് പ്രദര്‍ശനങ്ങള്‍ നടന്നുവരുന്നു. തിരൂര്‍ മുറിവഴിക്കല്‍ ജനതാബസാര്‍ സ്വദേശിയാണ് നജീബ്ഷാ.

Sharing is caring!