മന്ത്രി ആര്യാടന് 40 ലക്ഷം നല്‍കിയെന്ന് സരിത

മന്ത്രി ആര്യാടന് 40 ലക്ഷം നല്‍കിയെന്ന് സരിത

കൊച്ചി: മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെ സോളാര്‍ കേസ് വിവാദ നായിക സരിത എസ് നായര്‍ വീണ്ടും.  ആര്യാടന്‍ മുഹമ്മദിന് പണം നല്‍കിയത് മന്ത്രിയുടെ ഔദ്യോഗിക വസന്തിയില്‍ വെച്ചാണെന്ന് സരിത സോളാര്‍ കമ്മിഷനില്‍ മൊഴി നല്‍കി.  ഇതിന്റെ തെളിവുകള്‍ തുടര്‍ന്ന് ദിവസങ്ങളില്‍ കൈമാറുമെന്നും സരിത കമ്മിഷനെ അറിയിച്ചു.

ആര്യാടന്‍ മുഹമ്മദ് ആവശ്യപ്പെട്ട 75 ലക്ഷം രൂപയില്‍ 25 ലക്ഷം ആദ്യം നല്‍കി.  ബിജു രാധാകൃഷ്ണനാണ് പണം ബാങ്കില്‍ നിന്നെടുത്ത് നല്‍കിയതെന്നും, ഇതിന്റെ ഡിജിറ്റല്‍ തെളിവുകളും ഹാജരാക്കാമെന്നും സരിത കമ്മിഷനെ അറിയിച്ചു.  മറ്റു തെളിവുകള്‍ ക്രോസ് വിസ്താരം തീരുന്ന ദിവസം ഹാജരാക്കും.

നേരത്തെ ആര്യാടന്‍ മുഹമ്മദിന് 40 ലക്ഷം രൂപ രണ്ടു തവണയായി കൈമാറിയതായി സരിത മൊഴി കൊടുത്തിരുന്നു.  അനര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നടപടിയെടുക്കാമെന്ന് ആര്യാടന്‍ ഉറപ്പു നല്‍കിയിരുന്നതായി സരിത പറഞ്ഞു.  ഇത് നടക്കാതെ വന്നപ്പോള്‍ മന്ത്രിയുടെ പി എ കേശവനെ വിളിച്ചു.  അ്‌ദേഹമാണ് മന്ത്രിക്ക് കൈമടക്ക് നല്‍കുന്ന കാര്യം ഉപദേശിച്ചത്.  രണ്ടു കോടി രൂപയാണ് ആവശ്യപ്പെട്ടത് പിന്നീടിത് ഒരു കോടി രൂപയാക്കി കുറച്ചു.  ഇതിന്റെ ആദ്യഗഡു 25 ലക്ഷം രൂപ മന്ത്രിയുടെ ഔദ്യോഗിക വസന്തിയായ മന്‍മോഹന്‍ ബംഗ്ലാവിലെത്തി കൈമാറി.  മന്ത്രിയുടെ നിര്‍ദേശ പ്രകാരം പണം എണ്ണിത്തിട്ടപ്പെടുത്തിയത് താനാണെന്നും സരിത മൊഴി നല്‍കി.

ഇതിനു പുറമേ 15 ലക്ഷം രൂപ പിന്നീട് കോട്ടയത്ത് ഒരു ചടങ്ങിനിടെ മന്ത്രിക്ക് കൈമാറിയതായും സരിത മൊഴി നല്‍കി.  റിന്യൂവബിള്‍ എനര്‍ജി സെമിനാറില്‍ തന്നെ പ്രത്യേകം സദസിന് പരിചയപ്പെടുത്തിയെന്നും സരിത കൂട്ടിച്ചേര്‍ത്തു.  പക്ഷേ മന്ത്രിയുടെ ഭാഗത്തു നിന്ന് തനിക്ക് ഒരു സഹായവും ലഭിച്ചില്ലെന്നും, പണം തിരികെ ആവശ്യപ്പെട്ടിട്ട് തന്നില്ലെന്നും സരിത കമ്മിഷനെ അറിയിച്ചു.

Sharing is caring!