ഓവര്‍ടേക്ക് ചെയ്യാന്‍ സൈഡു കൊടുത്തില്ലെന്ന് മലപ്പുറം-തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ് തടഞ്ഞ് നിര്‍ത്തി സ്‌കൂട്ടര്‍ യാത്രികര്‍

ഓവര്‍ടേക്ക് ചെയ്യാന്‍  സൈഡു കൊടുത്തില്ലെന്ന് മലപ്പുറം-തിരുവനന്തപുരം  കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ്  ബസ് തടഞ്ഞ് നിര്‍ത്തി സ്‌കൂട്ടര്‍ യാത്രികര്‍

ഓവര്‍ടേക്ക് ചെയ്യാന്‍ സൈഡു കൊടുത്തില്ലാ എന്നാരോപിച്ച് യുവാക്കള്‍ ടൂ വീലറുമായി
മലപ്പുറം-തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസിന്റെ യാത്ര തടസപ്പെടുത്തി. കിലോ മീറ്ററുകളോളം വാഹനത്തെ കടത്തിവിടാതെ പതിയെ ടൂവീലര്‍ ഓടിച്ച ശേഷം തടഞ്ഞു നിര്‍ത്തി ഡ്രൈവറെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. യുവാക്കള്‍ ബസിന്റെ യാത്ര തടസപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ സംഭവത്തില്‍ കെസെടുക്കാന്‍ കൊല്ലം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒയ്ക്ക് നിര്‍ദ്ദേശം നല്‍കി.ബുധനാഴ്ച ഉച്ചയോടെ കൊല്ലം നീണ്ടകര പാലം മുതല്‍ രാമന്‍കുളങ്ങര വരെയാണ് മലപ്പുറത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസിന്റെ മുന്നില്‍ പതിയെ ടൂവീലര്‍ ഓടിച്ച് യാത്ര തടസപ്പെടുത്തുകയും വണ്ടി തടഞ്ഞു നിര്‍ത്തി ഡ്രൈവറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തത്. കെ.എല്‍ 02 ബികെ 9873 എന്ന നമ്പരിലുള്ള ടൂവീലറില്‍ എത്തിയ യുവാക്കളാണ് അതിക്രമം കാട്ടിയത്. നീണ്ടകര പാലത്തില്‍ വച്ച് ഓവര്‍ടേക്ക് ചെയ്യാന്‍ സമ്മതിച്ചില്ല എന്നാരോപിച്ചായിരുന്നു യുവാക്കളുടെ പരാക്രമം.രാമന്‍കുളങ്ങര എത്തിയപ്പോള്‍ യുവാക്കള്‍ ബസിന് മുന്നില്‍ ടൂവീലര്‍ നിര്‍ത്തുകയും ഡ്രൈവറുടെ വശത്തെ ഡോര്‍ തുറന്ന് കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ടൂവീലര്‍ ഓടിച്ചിരുന്ന കാവനാട് സ്വദേശിയായ കണ്ണന്‍ എന്ന യുവാവാണ് ഡ്രൈവറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഒപ്പമുണ്ടായിരുന്ന യുവാവ് ഇയാളെ അനുനയിപ്പിച്ച് തിരിച്ചു കൊണ്ടു പോയതിനാല്‍ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടായില്ല. ഈ ദൃശ്യങ്ങള്‍ യാത്രക്കാരിലൊരാള്‍ പകര്‍ത്തുകയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയുമായിരുന്നു.
നീണ്ടകരപാലത്തില്‍ വച്ച് ടൂവീലര്‍ അമിതമായി ഹോണ്‍മുഴക്കി ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്ത് ബസിന്റെ മുന്നിലെത്തുകയും പെട്ടേന്ന് ബ്രേക്ക് ചെയ്യുകയുമായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെയുള്ള യുവാക്കളുടെ നീക്കത്തില്‍ ഞെട്ടിപ്പോവുകയും ഉടന്‍ ബ്രേക്ക് ചെയ്യുകയുമായിരുന്നു എന്ന് ഡ്രൈവര്‍ ചന്ദ്രന്‍ പറഞ്ഞു. പിന്നീട് യുവാക്കള്‍ ബസ് കടത്തി വിടാതെ 20 കിലോമീറ്റര്‍ വേഗതിയില്‍ രാമന്‍കുളങ്ങര വരെ തടസം സൃഷ്ടിച്ചു യാത്ര തുടര്‍ന്നു.രാമന്‍കുളങ്ങരയിലെത്തിയപ്പോള്‍ ബസ് തടഞ്ഞു നിര്‍ത്തുരയും ടൂവീലര്‍ ഓടിച്ച യുവാവ് വന്ന് അസഭ്യം പറയുകയും ഡോര്‍ തുറന്ന് മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അപ്പോള്‍ ഒപ്പമുണ്ടായിരുന്ന യുവാവെത്തി പിടിച്ചുമാറ്റുകയായിരുന്നു എന്നും ഡ്രൈവര്‍ പറഞ്ഞു. യുവാക്കള്‍ ഓവര്‍ടേക്ക് ചെയ്യാന്‍ സമത്തിച്ചില്ല എന്ന് പറഞ്ഞാണ് അതിക്രമം കാട്ടിയത്. എന്നാല്‍ അക്കാര്യം ശ്രദ്ധയില്‍പെട്ടില്ല എന്നും ചന്ദ്രന്‍ പറയുന്നു. യുവാക്കള്‍ക്കെതിരെ പൊലീസില്‍ ഇന്ന് പരാതി നല്‍കുമെന്ന് മലപ്പുറം കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു.
വാഹന നമ്പറിന്റെ വിശദാംശങ്ങള്‍ ശേഖരിച്ച ശേഷം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ഡി.മഹേഷിന്റെ നിര്‍ദ്ദേശപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം യുവാവിന്റെ കാവനാടുള്ള വീട്ടിലെത്തിയെങ്കിലും ഇവിടെ നിന്നും യുവാവ് കടന്നു കളഞ്ഞു. യുവാവിനെതിരെ മറ്റുവാഹനങ്ങള്‍ക്ക് തടസം സൃഷ്ടിച്ച് യാത്ര ചെയ്തതിനും ഹെല്‍മെറ്റ് ഉപയോഗിക്കാത്തിനുമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേ സമയം സംഭവത്തില്‍ പൊലീസിന് പരാതി ലഭിച്ചിട്ടില്ല എന്ന് ശക്തികുളങ്ങര എസ്.എച്ച്.ഒ ബിജു അറിയിച്ചു. പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!