ജില്ലയ്ക്ക് ആശ്വാസമായി 1,010 പേര്‍ക്ക് രോഗമുക്തി, ഇന്ന് 447 രോ​ഗികൾ

ജില്ലയ്ക്ക് ആശ്വാസമായി 1,010 പേര്‍ക്ക് രോഗമുക്തി, ഇന്ന്  447  രോ​ഗികൾ

മലപ്പുറം:രോ​ഗമുക്തരുടെ എണ്ണത്തിൽ ജില്ലയ്ക്ക് ആശ്വാസം. 1,010 പേരാണ് ഇന്ന് ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്. ഇന്ന് 447 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 327 പേര്‍ക്കും ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയില്‍ കോവിഡ് ബാധിതരാകുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായത് ആശ്വാസകരമാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും ഇതര സര്‍ക്കാര്‍ വകുപ്പുകളും കാര്യക്ഷമമായ പ്രതിരോധ നടപടികളാണ് നടത്തി വരുന്നത്. രോഗവ്യാപനത്തിനുള്ള സാധ്യത തിരിച്ചറിഞ്ഞ് സ്വയം സംരക്ഷണം ഉറപ്പാക്കണം. പൊതുജീവിതത്തിന് പ്രയാസമില്ലാത്തവിധത്തിലുള്ള നിയന്ത്രണങ്ങളാണ് നിലവില്‍ തുടരുന്നത്. ഇത് പാലിക്കുന്നതില്‍ വീഴ്ച വാടില്ല. ആരോഗ്യ ജാഗ്രത ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ആരോഗ്യ ജാഗ്രയില്‍ അലംഭാവം പാടില്ല: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോവിഡ് ബാധിതരാകുന്നവരുടെ എണ്ണം വര്‍ധിക്കാതിരിക്കാന്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. പൊതുജന സഹകരണമില്ലാതെ കോവിഡ് വ്യാപനം തടയാനാകില്ല. ചെറിയ വീഴ്ചകള്‍ പോലും വലിയ വിപത്തിന് കാരണമാകുന്ന സ്ഥിതിയാണ് നിലവിലേത്. ഇത് ഉള്‍ക്കൊണ്ടുള്ള സമീപനമാണ് പൊതുജനങ്ങളില്‍ നിന്ന് ഉണ്ടാകേണ്ടതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. അത്യാവശ്യങ്ങള്‍ക്ക് മാത്രമെ വീടുകളില്‍ നിന്ന് പുറത്തിറങ്ങാവൂ. നിലവിലെ നിയന്ത്രണങ്ങള്‍ ഒരു കാരണവശാലും ദുരുപയോഗം ചെയ്യാന്‍ പാടില്ല. മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മാറാരോഗികള്‍ എന്നിവര്‍ വൈറസ് ബാധിതരാകുകയാണെങ്കില്‍ ആരോഗ്യസ്ഥിതി ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. ഈ വിഭാഗത്തിലുള്ളവരുമായി പുറത്തുനിന്നുള്ളവരാരും നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തരുത്.

വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ യാതൊരു കാരണവശാലും പൊതുസമ്പര്‍ക്കത്തിലേര്‍പ്പെടാതെ റൂം ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Sharing is caring!