ഇരട്ട ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവം. ദേശീയ ബാലവകാശ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു

ഇരട്ട ഗര്‍ഭസ്ഥ  ശിശുക്കള്‍ മരിച്ച  സംഭവം. ദേശീയ  ബാലവകാശ കമ്മീഷന്‍  അന്വേഷണം ആരംഭിച്ചു

മലപ്പുറം: പൂര്‍ണ ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഇരട്ട ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ ദേശീയ ബാലവകാശ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് ചികിത്സനിഷേധിച്ച സംഭവത്തില്‍ ഒരാഴ്ചക്കകം മലപ്പുറം ജില്ലാ കലക്ടറോട് ഇത് സംബന്ധിച്ച് വിശദീകരണം തേടുമെന്ന് കമ്മീഷന്‍ ഓഫീസില്‍ നിന്ന് അറിയിച്ചു. എം.എസ്.എഫ് ദേശീയ കമ്മിറ്റി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ദേശീയ ബാലവകാശ കമ്മീഷന്‍ അന്വേഷണം നടത്തുന്നത്. സുപ്രഭാതം മഞ്ചേരി ലേഖകന്‍ എന്‍.സി ഷെരീഫ് – സഹല തസ്നീം ദമ്പതികളുടെ ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളാണ് കഴിഞ്ഞ 27ന് മരിച്ചത്.

എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്റഫലി, വൈസ് പ്രസിഡന്റ് പി.വി അഹമ്മദ് സാജു, സെക്രട്ടറി ഇ.ഷമീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ രജിസ്ട്രാറെ സന്ദര്‍ശിച്ചു. ചികിത്സാ വിവരങ്ങളും മറ്റും നേരിട്ട് കൈമാറുകയും ചെയ്തു. അന്വേഷണം ആരംഭിച്ചതായും കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും രജിസ്ട്രാര്‍ പറഞ്ഞു. മലപ്പുറം ജില്ലാ കലക്ടര്‍ നേരത്തെ കുട്ടികളുടെ പിതാവ് എന്‍.സി ഷെരീഫില്‍ നിന്ന് മൊഴി എടുത്തിരുന്നു. ചികിത്സാ വിവരങ്ങളും ശേഖരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.എം.പി ശശി, സൂപ്രണ്ട് ഡോ.നന്ദകുമാര്‍ എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി.

ഇതിന് പിന്നാലെ മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. മഞ്ചേരി മെഡിക്കല്‍ കോളജിലെ കുറ്റക്കാരായ ഡോക്ടര്‍മാര്‍ക്കും സൂപ്രണ്ടിനും എതിരെ നരഹത്യക്ക് കേസെടുക്കണം എന്നാവശ്യപ്പെട്ട് പിതാവ് ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം ആരംഭിച്ചതായി എസ്.പി ഓഫീസില്‍ നിന്ന് ബന്ധുക്കളെ അറിയ്ച്ചു. പ്രസവ വേദന ഉണ്ടെന്ന് അറിയ്ച്ചിട്ടും ചികിത്സ നല്‍കാതെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് നിര്‍ബന്ധപൂര്‍വം മടക്കി അയച്ചെന്നാണ് ബന്ധുക്കളുടെ പരാതി.

Sharing is caring!