മലപ്പുറം പൊന്നാനിയിലെ 59കാരി വാസന്തി പ്ലസ്‌വണ്‍ പഠിക്കുകയാണ്

മലപ്പുറം പൊന്നാനിയിലെ 59കാരി വാസന്തി  പ്ലസ്‌വണ്‍  പഠിക്കുകയാണ്

മലപ്പുറം: തന്റെ 59-ാംവയസ്സിലും പ്ലസ്്വണിന് പഠിക്കുകയാണ് മലപ്പുറം പൊന്നാനിയിലെ 59കാരി വാസന്തി. സാക്ഷരതാ മിഷന്റെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മികച്ചതാണെന്നും ഓണ്‍ലൈന്‍ വഴിയുള്ള പഠനം ഏറെയിഷ്ടമാണെന്ന് ഈ ലോക സാക്ഷരത ദിനത്തില്‍ പറയുകയാണ് പൊന്നാനിയിലെ ഈ 59കാരി.പൊന്നാനി നഗരസഭയിലെ തുടര്‍ വിദ്യാ കേന്ദ്രത്തിലെ പ്ലസ് വണ്‍ ക്ലാസിലെ പഠിതാവാണ് വാസന്തി. ഹ്യൂമാനിറ്റീസ് കോഴ്‌സിന് പഠിക്കുന്ന ഇവര്‍ പഠനകേന്ദ്രത്തിലെ മികച്ച പഠിതാവാണ്.പൊന്നാനി തുടര്‍ വിദ്യാ കേന്ദ്രത്തിലൂടെയാണ് വാസന്തി പത്താംതരം തുല്യത കരസ്ഥമാക്കിയത്. പഠനത്തിന് ഏറെ പ്രോത്സാഹിപ്പിച്ച ഭര്‍ത്താവ് അസുഖബാധിതനായി കിടക്കുന്നതിനിടയിലാണ് പത്താംതരം പരീക്ഷയെഴുതിയത്. മികച്ച വിജയം കരസ്ഥമാക്കിയ ഇവര്‍ ഭര്‍ത്താവിന്റെ മരണശേഷവും പഠനം തുടരുകയാണ്. മരുമകള്‍ ജയശ്രീയും പഠനകേന്ദ്രത്തില്‍ പ്ലസ്ടു തുല്യതയ്ക്ക് പഠിക്കുന്നുണ്ട്. വാസന്തിക്ക് തുല്യതാ പഠനത്തിന് നോട്ട് എഴുതാനും പഠനത്തില്‍ സഹായിക്കാന്‍ മക്കളുടെ പൂര്‍ണ പിന്തുണയുണ്ട്. പഠനത്തോടൊപ്പം പൊന്നാനിയില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റും വാസന്തി നടത്തുന്നുണ്ട്. അടുത്ത വര്‍ഷം പ്ലസ് ടു പഠനവും സാക്ഷരത തുല്യതയിലൂടെ കരസ്ഥമാക്കാനിരിക്കുകയാണ് വാസന്തി.
സാക്ഷരതാ തുല്യതയുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഞായറാഴ്ച രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ചര വരെയാണ്. ഓഡിയോ, വീഡിയോ ക്ലാസുകളാണ് നല്‍കുന്നത്. മറ്റു ദിവസങ്ങളില്‍ വൈകുന്നേരങ്ങളില്‍ സ്‌പെഷ്യല്‍ ക്ലാസും ഉണ്ടാകും. മികച്ച അധ്യാപകരാണ് ഓണ്‍ലൈന്‍ വഴി പഠിതാക്കള്‍ക്ക് ക്ലാസുകള്‍ നല്‍കുന്നത്. പൊന്നാനിയിലെ തുടര്‍ വിദ്യാ കേന്ദ്രത്തിലെ സാക്ഷരതാ പ്രേരക് ടി. ഷീജ തുല്യതാ പഠിതാക്കള്‍ക്ക് ഏറെ പിന്തുണയാണ് നല്‍ക്കുന്നത്. പൊന്നാനി നഗരസഭയിലെ പഠനകേന്ദ്രത്തില്‍ ഏറ്റവും കൂടുതല്‍ പഠിതാക്കളുള്ളത് പ്ലസ് വണ്ണിനാണ്. 116 പഠിതാക്കളാണ് പ്ലസ് വണിനുള്ളത്. പ്ലസ് ടുവിന് 72 പേരും പത്താം തരം തുല്യതയ്ക്ക് 106 പേരും ഉണ്ട്. ഏഴാം തരം തുല്യതയ്ക്ക് 26 പേരും നാലാം തരം തുല്യതയ്ക്ക് 24 പേരും പഠിതാക്കാളായുണ്ട്. സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളായ അച്ചി ഹിന്ദിയില്‍ 20 പേരും ഗുഡ് ഇംഗ്ലീഷില്‍ 20 പേരും പഠിക്കുന്നുണ്ട്

Sharing is caring!