9വര്‍ഷത്തിനിടെ ആറ് മരണം പോലീസ് അന്വേഷിക്കുമെന്ന് എസ് പി. യു അബ്ദുല്‍ കരീം

9വര്‍ഷത്തിനിടെ ആറ് മരണം പോലീസ് അന്വേഷിക്കുമെന്ന്  എസ് പി. യു അബ്ദുല്‍ കരീം

മലപ്പുറം: തിരൂരില്‍ ആറ് കുട്ടികളുടെ മരണം പോലീസ് അന്വേഷിക്കുമെന്ന് എസ് പി. യു അബ്ദുല്‍ കരീം. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തി വിശദമായി പരിശോധിക്കും. ഇത് വഴി മരണകാരണം കണ്ടെത്താന്‍ കഴിയും. അന്വേഷണത്തിലൂടെ മാത്രമേ മറ്റ് കാര്യങ്ങള്‍ പുറത്ത് വരികയൊള്ളു. വീട്ടില്‍ തുടര്‍ച്ചയായി മരണങ്ങളുണ്ടായതോടെ ജനങ്ങള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചത്. സംഭവത്തില്‍ ബന്ധുവിന്റെ മൊഴിപ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മരണം സംബന്ധിച്ച് ആരും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് എസ് പി വ്യക്തമാക്കി.

ദുരൂഹതസംശയിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തി

ഒമ്പത് വര്‍ഷത്തിനിടെ പ്രസവിച്ച ആറ് നവജാത ശിശുക്കളും മരിച്ചതില്‍ ദുരൂഹത ആരോപിക്കപ്പെട്ടതിനെത്തുടര്‍ന്ന് ആറാമത്തെ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി. തിരൂര്‍ തറമ്മല്‍ റഫീഖ് സബ്‌ന ദമ്പതികളുടെ 93 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ മൃതദേഹമാണ് തിരൂര്‍ കോരങ്ങത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നിന്നും പുറത്തെടുത്ത് തിരൂര്‍ ആര്‍.ഡി.ഒ.അബ്ദുള്‍ സലാമിന്റെ നേതൃത്വത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലെ പോലീസ് സര്‍ജന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.സംഭവത്തില്‍ ദുരൂഹത ആരോപിക്കേണ്ടതില്ലെന്നും ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് റഫീഖിന്റെ ബന്ധുക്കളും പ്രതികരിച്ചു. റഫീഖ് സബ്‌ന ദമ്പതികളുടെ അഞ്ച് കുഞ്ഞുങ്ങളും ഒരു വയസ്സിനിടയിലാണ് മരിച്ചത്. മൂന്ന് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമായിരുന്നു മരിച്ചത്.നവജാത ശിശുക്കള്‍ മരിക്കുന്നതിനെത്തുടര്‍ന്ന് മൂന്നാമത്തെ കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു.മൂന്നാമത്തെ കുട്ടിയെ അമൃത ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചിരുന്നത്. അസ്വാഭാവികതയൊന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നില്ല. ഹൈദ്രാബാദില്‍ നടത്തിയ വിദഗ്ദപരിശോധയില്‍ ജനിതക വൈകല്യമാണ് മരണകാരണമെന്നാണ് തെളിഞ്ഞത്. ഇവയുടെ സര്‍ട്ടിഫിക്കറ്റും ദമ്പതികളുടെ പക്കലുണ്ട്.തുടര്‍ന്ന് പ്രസവിച്ച രണ്ടു കുട്ടികള്‍ കൂടി സമാന രീതിയില്‍ മരണപ്പെട്ടു.ആറാമത്തെ കുഞ്ഞിനെ തൊണ്ണൂറ്റി മൂന്നാം ദിവസമാണ് മരണം തട്ടിയെടുത്തത്.ഇന്നലെ രാവിലെ കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെട്ടതി നെത്തുടര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മാര്‍ഗ്ഗമദ്ധ്യേ മരിക്കുകയായിരുന്നു.മരണം ഡോക്ടര്‍ സ്ഥിരീകരിക്കുകയും ചെയ്തു.തുടര്‍ന്ന് വീട്ടില്‍ തിരിച്ചെത്തിച്ച ശേഷം രാവിലെത്തന്നെ കോരങ്ങത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്‌കരിക്കുകയാണുണ്ടായത്.ഇതിനിടെ ദമ്പതികളുടെ കുഞ്ഞുങ്ങള്‍ മരിക്കുന്നതില്‍ ദുരൂഹത പൊങ്ങി വന്നു. വിഷയം ക്ഷണനേരം കൊണ്ട് പോലീസിന്റെ കാതിലുമെത്തി. ഒരു വ്യക്തിയുടെ മൊഴി രേഖപ്പെടുത്തി ആ മൊഴിയുടെ അടിസ്ഥാനത്തില്‍ കുഞ്ഞിന്റെ മരണം അസ്വാഭാവിക മരണമാണെന്നു കണ്ട് കേസെടുക്കുകയും ചെയ്തു.തുടര്‍ന്ന് ദമ്പതികളുമായി പോലീസ് സംസാരിച്ചു. കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നും തങ്ങള്‍ക്ക് പരാതിയില്ലെന്നും ദമ്പതികള്‍ പോലീസിനെക്കുറിയിച്ചു.കേസ് റജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ തുടര്‍നടപടികളുടെ ഭാഗമായാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് .പോസ്റ്റുറ്റുമോ സമയത്ത് കുഞ്ഞിന്റെ പിതാവ് റഫീഖും സ്ഥലത്തുണ്ടായിരുന്നു. സയന്റിഫിക് ഓഫീസര്‍ ഡോ: ത്വയ്ബ, തിരൂര്‍ ഡി.വൈ.എസ്.പി.അഭിലാഷ്, സി.ഐ.ഫര്‍ഷാദ്, എസ്.ഐ.ജലീല്‍ കറുത്തേടത്ത് എന്നിവരും പോസ്റ്റുമോര്‍ട്ടം നടപടി സമയത്തുണ്ടായിരുന്നു.

Sharing is caring!