‘ഇ.ടിക്ക് ആശ്വാസം’ ചെറിയമുണ്ടത്തെ ലീഗ്-കോണ്‍ഗ്രസ് പ്രശ്‌നം അവസാനിച്ചു

‘ഇ.ടിക്ക് ആശ്വാസം’ ചെറിയമുണ്ടത്തെ ലീഗ്-കോണ്‍ഗ്രസ് പ്രശ്‌നം അവസാനിച്ചു

തിരൂര്‍: ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തില്‍ വിഘടിച്ചു നിന്ന കോണ്‍ഗ്രസ്സ് ലീഗ് പ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്നും യു.ഡി.എഫ്. സംവിധാനം നിലവില്‍ വന്നതായും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പു കാലത്താണ് യു.ഡി.എഫ് സംവിധാനം തകര്‍ന്നത്. ആര്യാടന്‍ മുഹമ്മത് അടക്കമുള്ള നേതാക്കള്‍ ഇടപെട്ടിട്ടും പ്രശ്‌നം അവസാനിച്ചിരുന്നില്ല. ലീഗും കോണ്‍ഗ്രസ്സും വെവ്വേറെ സ്ഥാനാര്‍ഥികളെ നിര്‍ത്തി. 18 വാര്‍ഡുള്ള പഞ്ചായത്തില്‍ 11 വാര്‍ഡ് ലീഗിനും 4 വാര്‍ഡ് കോണ്‍ഗ്രസ്സിനും രണ്ടു സീറ്റ് സി.പി.എമ്മിനും ഒരു സീറ്റ് സ്വതന്ത്രനും ലഭിച്ചു. ലീഗ് ഭരിക്കുന്ന പഞ്ചായത്തിലെ പ്രതിപക്ഷം കോണ്‍ഗ്രസ്സായിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ അകല്‍ച്ച ദോഷം ചെയ്യുമെന്ന തിരിച്ചറിവില്‍ കഴിഞ്ഞ ദിവസം പി.കെ.കുഞ്ഞാലിക്കുട്ടിയുടേയും ആര്യാടന്‍ മുഹമ്മദിന്റെയും നേതൃത്വത്തില്‍ അനുരഞ്ജന ചര്‍ച്ച നടന്നു. പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് രാജിവെക്കാനും കോണ്‍ഗ്രസ്സിന് വൈസ് പ്രസിഡന്റ് സ്ഥാനം കൊടുക്കാനും ധാരണയായി. ഇനി കൈവിടില്ലെന്ന തീരുമാനത്തിലെത്തി പഞ്ചായത്തില്‍ യു.ഡി.എഫ്.പ്രവര്‍ത്തനം ശക്തമാക്കാനും തീരുമാനിച്ചു. പത്രസമ്മേളനത്തില്‍ പി.ടി.നാസര്‍, എ.പി. സിദ്ധീഖ്, സി.കെ.അബ്ദു, സി. ഫസലുറഹ്മാന്‍, സി. അബ്ദുസലാം സംബന്ധിച്ചു.

Sharing is caring!