ജലീലിനെതിരായ ബന്ധുനിയമനം, നിയമസഭയില്‍നിന്ന് ലീഗ് നാടകീയമായി പിന്‍മാറിയയോ ?

ജലീലിനെതിരായ ബന്ധുനിയമനം,  നിയമസഭയില്‍നിന്ന് ലീഗ് നാടകീയമായി പിന്‍മാറിയയോ ?

മലപ്പുറം: മന്ത്രി കെ. ടി ജലീലിനെതിരായ ബന്ധുനിയമന ആരോപണം നിയമസഭയില്‍ ഉന്നയിക്കാനുള്ള തീരുമാനത്തില്‍ നിന്നും മുസ്‌ലിം ലീഗ് നാടകീയമായി പിന്‍മാറിയതാതി ആരോപണം. നിയമസഭാ സമ്മേളനത്തില്‍ വിഷയം അടിയന്തര പ്രമേയമാക്കി അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് എം.എല്‍.എ കെ. മുരളീധരനെയാണ് ചുമതലപ്പെടുത്തിയത്.

മുസ്‌ലിം ലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വിഷയം ഉന്നയിക്കാന്‍ എം. ഉമ്മര്‍ എം.എല്‍.എയെ നിശ്ചയിച്ചിരുന്നുവെന്നു വാര്‍ത്തയുണ്ടായിരുന്നു. തുടര്‍ന്ന് യോഗം ചേര്‍ന്നപ്പോള്‍ തന്നെ വിഷയം യു.ഡി.എഫിന് വേണ്ടി കെ. മുരളീധരന്‍ ഉന്നയിക്കുമെന്ന് എം.കെ മുനീറും വി.കെ ഇബ്രാഹിം കുഞ്ഞും അറിയിച്ചെങ്കിലും മറ്റു എം.എല്‍.എമാര്‍ എതിര്‍ത്തു.

എതിര്‍പ്പ് ശക്തമായതോടെ എം. ഉമ്മര്‍ എം.എല്‍.എയെ നിശ്ചയിക്കുകയായിരുന്നുവെന്നാണ് മാധ്യമങ്ങളില്‍വന്ന വാര്‍ത്ത.

എന്നാല്‍ അടിയന്തര പ്രമേയം സംബന്ധിച്ച് നിയമസഭാ ഓഫീസിന് അപേക്ഷ നല്‍കുമ്പോള്‍ വി.കെ ഇബ്രാഹിം കുഞ്ഞ് വീണ്ടും ഇടപെട്ടു. വിഷയം സഭയില്‍ ഉന്നയിക്കാന്‍ കെ. മുരളീധരനെ യു.ഡി.എഫ് ചുമതലപ്പെടുത്തിക്കഴിഞ്ഞെന്നായിരുന്നു അറിയിപ്പ്. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമാണ് ഇതെന്നും ഇബ്രാഹിം കുഞ്ഞ് ലീഗ് എം.എല്‍.എമാരെ അറിയിച്ചു.

ജലീലിനെതിരായ ബന്ധുനിയമന വിവാദം പുറത്തു കൊണ്ടു വന്നത് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസും പ്രക്ഷോഭം നയിക്കുന്നത് മുസ്‌ലിം ലീഗുമാണ്. വിഷയം മുസ്‌ലിം ലീഗ് സഭയില്‍ ഉന്നയിക്കുമെന്ന് പി.കെ ഫിറോസ് പലവട്ടം മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു. യൂത്ത് ലീഗിന്റെ യുവജനജാഥയിലെ ആദ്യ ദിനങ്ങളില്‍ വിഷയം കത്തിച്ചു നിര്‍ത്തുകയും കൂടി ചെയ്ത ശേഷമാണ് മുസ്‌ലിം ലീഗ് നാടകീയമായി പിന്‍മാറിയതെന്നാണ് വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടുന്നത്.

ജലീലിനെതിരായ ആരോപണത്തില്‍ നിന്ന് പിന്‍മാറാന്‍ ലീഗ് നേതൃത്വത്തിന് മേല്‍ സി.പി.എം ഇടപെടല്‍ നടത്തിയെന്ന ആരോപണങ്ങളും ഇതോടൊപ്പം ഉയരുന്നുണ്ട്.

ജലീലിനെതിരെ ആരോപണം കടുപ്പിക്കുന്നതില്‍ മുസ്‌ലിം ലീഗിലെ മുന്‍ മന്ത്രിമാരായ നേതാക്കള്‍ക്ക് താല്‍പര്യക്കുറവുണ്ട്. തങ്ങള്‍ മന്ത്രിമാരായിരുന്ന സമയത്തെ ഏതെങ്കിലും ഇടപാടുകളില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍ പ്രതികാരം ചെയ്യുമോയെന്നാണ് ഇവരുടെ ആശങ്കയാണ് ഇതിന് പിന്നിലെന്നാണ് ആരോപണക്കാര്‍ പറയുന്നത്.

Sharing is caring!