മലപ്പുറത്തു ജലീലിന് യൂത്ത്‌ലീഗുകാരുടെ കരിങ്കൊടി പൂരം

മലപ്പുറത്തു ജലീലിന്  യൂത്ത്‌ലീഗുകാരുടെ കരിങ്കൊടി പൂരം

മലപ്പുറം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെടി ജലീല്‍ കൂടുതല്‍ കുരുക്കിലേക്ക്. പിതൃസഹോദര പുത്രനായ അദീബിന്റെ അയോഗ്യതയാണ് ജലീലീന്റെ വാദങ്ങളെ പൊളിക്കുന്നത്. അണ്ണാമല സര്‍വ്വകലാശാലയില്‍ നിന്ന് പിജിഡിബിഎ കോഴ്സ് സര്‍ട്ടിഫിക്കറ്റ് നേടിയെന്നതായിരുന്നു കെടി അദീബിനെ ന്യൂനപക്ഷ വികസന കോര്‍പറേഷന്റെ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമിക്കാനുള്ള യോഗ്യതയായി മന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നിലും മുന്നണിയിലും പറഞ്ഞത്. എന്നാല്‍ അണ്ണാമല സര്‍വ്വകലാശാലയുടെ പിജിഡിബിഎ കോഴ്സിന് കാലിക്കറ്റ് സര്‍വ്വകലാശാലയുടെ അംഗീകരാമുണ്ടെന്ന കോര്‍പ്പറേഷന്റെ വാദമാണ് ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി അണ്ണാമല യൂണിവേഴ്സിറ്റിയുടെ അംഗീകൃത കോഴ്സുകളുടെ കൂട്ടത്തില്‍ പിജിഡിബിഎ കോഴ്സ് ഇല്ല. ഇതിനിടെ കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ പരിപാടിക്കെത്തിയ കെടി ജലീലിനെതിരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി ഉയര്‍ത്തി. മലപ്പുറം ജില്ലയിലടക്കം മന്ത്രിക്കെതിരെ പ്രതിഷേധം കനക്കുകയാണ്.

തൃപ്രങ്ങോട് വഴി റോഡ് ഉദ്ഘാടനത്തിന് പോകവേ മന്ത്രി ജലീലിന് നേരെ വിവിധ സ്ഥലങ്ങളില്‍ ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ചെറിയപറപ്പൂര്‍, ബീരാഞ്ചിറ, പെരിന്തല്ലൂര്‍ എന്നിവിടങ്ങളില്‍ മന്ത്രിയുടെ വരവും കാത്ത് നിന്നിരുന്ന പ്രവര്‍ത്തകരാണ് അദ്ദേഹത്തിന്റെ കാറിന് നേരെ ചാടിവീണ് ചീമുട്ടയെറിഞ്ഞതും കരിങ്കൊടി കാണിച്ചതും.
പെരുന്തല്ലൂരില്‍ പ്രതിഷേധിക്കാന്‍ വാഹനത്തിന് മുമ്പിലേക്ക് ചാടിയ പ്രവര്‍ത്തകരെ പൊലീസ് ലാത്തിവീശി ഓടിക്കുകയായിരുന്നു. ഇവിടെ നിന്ന് ഏറെ പണിപ്പെട്ടാണ് മന്ത്രിയുടെ വാഹനത്തെ പൊലീസ് കടത്തിവിട്ടത്. പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് റോഡില്‍ നിന്ന് പരമാവധി വാഹനം വെട്ടിച്ചാണ് മന്ത്രി യാത്ര തുടര്‍ന്നത്.
ഒരു സ്ഥലത്ത് നിന്ന് പ്രതിഷേധം കഴിഞ്ഞ് മറ്റിടങ്ങളിലേക്ക് ഊടുവഴികളിലൂടെ ബൈക്കുകളിലെത്തിയാണ് യൂത്ത്ലീഗുകാര്‍ പ്രതിഷേധത്തിനെത്തിയത്.
വൈകിട്ട് 5 : 45ന് കുണ്ടൂരില്‍ സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രിയെ കുണ്ടൂര്‍ അത്താണിക്കലില്‍ വച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പ്രവര്‍ത്തകരെ പൊലീസ് ലാത്തി വീശി ഓടിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. കുണ്ടൂരിലെ പരിപാടിക്ക് ശേഷം കോട്ടയ്ക്കല്‍ ഭാഗത്തേക്ക് പോകേണ്ട മന്ത്രി അത്താണിക്കലില്‍ പ്രതിഷേധം ഭയന്ന് യാത്ര ചെറുമുക്ക് വഴിയാക്കിയെങ്കിലും അവിടെയും പ്രതിഷേധമുണ്ടായി. ഒരു മിനിറ്റോളം പ്രതിഷേധക്കാര്‍ മന്ത്രിയെ തടഞ്ഞിട്ടു. പൊലീസ് ലാത്തിവീശിയെങ്കിലും പിന്മാറാതെ മന്ത്രിയുടെ കാറിന് മുകളിലേക്ക് അവര്‍ കരിങ്കൊടി വലിച്ചെറിഞ്ഞു. ശേഷം കൂടുതല്‍ പൊലീസെത്തി പ്രവര്‍ത്തകരെ ലാത്തി വിശീ ഓടിക്കുകയായിരുന്നു. തിരൂരങ്ങാടിയില്‍ എട്ട് പേര്‍ക്ക് ലാത്തിയടിയില്‍ പരിക്കേറ്റു.

Sharing is caring!