സി പി എമ്മിനും, ബി ജെ പിക്കും ഒരേ ശബ്ദമാണെന്ന് കുഞ്ഞാലിക്കുട്ടി

സി പി എമ്മിനും, ബി ജെ പിക്കും ഒരേ ശബ്ദമാണെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: ശബരിമലയുടെ പവിത്രത സംരക്ഷിക്കുക എന്ന താല്‍പര്യം നിരീശ്വര പ്രസ്ഥാനമായ സി പി എമ്മിന് ഇല്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി. മതചിഹ്നങ്ങളെ തന്നെ ഇല്ലാതാക്കുക എന്നതാണ് ലോകത്ത് എവിടെയും കമ്മ്യൂണിസത്തിന്റെ നയം. അതുതന്നെയാണ് ഇവിടെയും അവര്‍ ശ്രമിക്കുന്നത്. പൊതുതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ വിഷയമായി ശബരിമല ഉയര്‍ത്തികൊണ്ടുവരിക എന്നതിനപ്പുറം യാതൊരു ആത്മാര്‍ഥതയും ഭക്തരുടെ ആശങ്ക പരിഹരിക്കുന്നതില്‍ ബി ജെ പിക്ക് ഇല്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നതില്‍ സി പി എമ്മിനും, ബി ജെ പിക്കും ഒരേ ശബ്ദമാണ്. ആചാരങ്ങളേയും, അനുഷ്ഠാനങ്ങളേയും, പാരമ്പര്യങ്ങളേയും സംരക്ഷിക്കുക എന്നത് ഇരുവരുടേയും ലക്ഷ്യമല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സുപ്രീം കോടതി വിധിയെ മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ ബി ജെ പി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ല. ഇക്കാര്യം ആവശ്യപ്പെടാന്‍ സി പി എമ്മും തയ്യാറാകുന്നില്ല. ബി ജെ പിയുടെ ശബരിമല നിലപാടിലെ ഇരട്ടതാപ്പ് തുറന്നു കാട്ടുന്നതാണ് ഈ വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തയ്യാറാകാത്ത നടപടി.

വിശ്വാസികള്‍ക്കൊപ്പം ശക്തമായി മുസ്ലിം ലീഗും, യു ഡി എഫും ഈ വിഷയത്തില്‍ അടിയുറച്ച് നില്‍ക്കുവാനാണ് തീരുമാനം. രാഷ്ട്രീയ നിലപാടല്ല ഈ വിഷയത്തില്‍ യു ഡി എഫ് മുന്നോട്ട് വെക്കുന്നത്. മറിച്ച് ഈ നാട്ടിലെ വിശ്വാസികളുടെ ആശങ്ക മനസിലാക്കി അവര്‍ക്കൊപ്പം നില്‍ക്കുകയും, വര്‍ഗീയ മുതലെടുപ്പുകള്‍ തടയുന്നതിനുള്ള മുന്‍കരുതലെടുക്കുകയുമാണ് യു ഡി എഫ് ചെയ്യുന്നത്. മത സൗഹാര്‍ദത്തിന് ലോകം തന്നെ മാതൃകയായി കാണുന്ന ശബരിമല മുന്നോട്ട് വെക്കുന്ന ആശയവുമായി യോജിക്കുന്നതല്ല ബി ജെ പിയുടേയും, സി പി എമ്മിന്റെയും രാഷ്ട്രീയം. ശബരിമല വിഷയത്തിലെ രാഷ്ട്രീയ മുതലെടുപ്പ് യു ഡി എഫ് തുറന്നു കാട്ടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Sharing is caring!