അക്രമത്തിന്റെ മറവില്‍ താനൂരില്‍ തകര്‍ത്ത കടകള്‍ നന്നാക്കാന്‍ മന്ത്രി കെ.ടി ജലീല്‍ കാല്‍ലക്ഷം അബ്ദുറഹിമാന്‍ എം.എല്‍.എ ഒരു ലക്ഷം

അക്രമത്തിന്റെ മറവില്‍ താനൂരില്‍  തകര്‍ത്ത കടകള്‍ നന്നാക്കാന്‍  മന്ത്രി കെ.ടി ജലീല്‍ കാല്‍ലക്ഷം അബ്ദുറഹിമാന്‍ എം.എല്‍.എ ഒരു ലക്ഷം

താനൂര്‍: വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് നടത്തിയ ഹര്‍ത്താലില്‍ വ്യാപക അക്രമമുണ്ടായ താനൂരില്‍ ഐക്യത്തിന്റെയും സൗഹാര്‍ദത്തിന്റെയും സന്ദേശവുമായി മന്ത്രി കെ ടി ജലീലും ജനപ്രതിനിധികളും നേതാക്കളും. തകര്‍ത്ത കടകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ തന്റെയും വി അബ്ദുറഹ്മാന്‍ എംഎല്‍എയുടെയും നേതൃത്വത്തില്‍ പൊതുസഹായനിധിയും മന്ത്രി പ്രഖ്യാപിച്ചു. മൂന്ന് കടകളും പൂര്‍വസ്ഥിതിയിലാക്കാന്‍ 25,000 രൂപ സംഭാവന നല്‍കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അറിയിച്ചു. വി അബ്ദുറഹ്മാന്‍ എംഎല്‍എ ഒരു ലക്ഷം രൂപ നല്‍കും. ഗഫൂര്‍ പി ലില്ലീസ്, കൈനിക്കര ആഷിഖ്, ലില്ലി ജംഷീദ്, കള്ളിയത്ത് അന്‍വര്‍, ഉസ്മാന്‍ ഹാജി ചെറിയമുണ്ടം, ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുല്‍ വഹാബ്, പി പി ലത്തീഫ് കുറ്റിപ്പുറം, പാട്ടത്തില്‍ സലിം, എംഇഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. മുജീബ് റഹ്മാന്‍ എന്നിവര്‍ 25,000 വീതം നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഉടമകളുടെ ഒരുരൂപപോലും ചെലവാക്കാതെ കടകള്‍ പൂര്‍വസ്ഥിതിയിലാക്കും.
മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലും സഹോദര സമുദായങ്ങളുടെ കടകള്‍ക്കും ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ടത് മുസ്ലിങ്ങളുടെ കടമയും ചുമതലയുമാണ്. മറ്റുള്ള മേഖലയില്‍ ഇതുപോലെ എന്തെങ്കിലുമുണ്ടായിട്ടുണ്ടെങ്കില്‍ മഹല്ല് കമ്മിറ്റികളും മുസ്ലിം സംഘടനകളും ഈ മാതൃക സ്വീകരിച്ച് മുന്നോട്ടുവരണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. താനൂരില്‍ ഭീകരമായി ആക്രമിക്കപ്പെട്ടത് കെ ആര്‍ ബേക്കറിയാണ്. ഇതിന്റെ ഉടമ ബാലന്‍ തന്റെ നാട്ടുകാരനാണ്. ഇദ്ദേഹത്തിന്റെ ബേക്കറിയില്‍നിന്നാണ് താന്‍ സാധനങ്ങള്‍ വാങ്ങാറ്. ഗുണമേന്മയുള്ളതിനാലാണത്. ശിഹാബ് തങ്ങള്‍ക്ക് ഇവിടുത്തെ ബ്രഡ് ഏറെ ഇഷ്ടമായിരുന്നു. മതവികാരം ഇളക്കിവിടുന്ന മട്ടില്‍ ഈ ബേക്കറിക്കെതിരെ മുമ്പ് ചിലര്‍ ദുഷ്പ്രചാരണം നടത്തിയിരുന്നു. താന്‍ അന്ന് എതിര്‍ത്തിരുന്നു. ബിസിനസ് രംഗത്തുള്ള വിദ്വേഷം ഇവിടെ തീര്‍ത്തോ എന്നും പരിശോധിക്കും. കടകള്‍ ആക്രമിക്കപ്പെട്ടതില്‍ കര്‍ശന നടപടിയുണ്ടാകും. പ്രശ്നം കൈവിട്ടുപോകുന്ന സ്ഥിതി ഒരു കാരണവശാലും ഉണ്ടാകരുത്. കട ഉടമകളോട് മാപ്പുചോദിക്കുകയാണെന്നും ജലീല്‍ പറഞ്ഞു.

Sharing is caring!