മലപ്പുറത്ത് ആദിവാസി യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയതായി കലക്ടര്‍ക്ക് പരാതി

മലപ്പുറത്ത് ആദിവാസി  യുവാവിനെ മര്‍ദിച്ച്  കൊലപ്പെടുത്തിയതായി  കലക്ടര്‍ക്ക് പരാതി

മലപ്പുറം: കക്കാടംപൊയിലില്‍ ആദിവാസിയുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയതായി പരാതി. കക്കാടംപൊയില്‍ കരിമ്പ ആദിവാസി കോളനിയില്‍ ഇന്നലെയാണ് സുരേഷ് എന്ന 25വയസ്സുകാരനാണ് മരിച്ചത്. മര്‍ദനമേറ്റാണ് മരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സുരേഷിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകനായ സാബു അറക്കലും ആദിവാസികളും ഇന്നലെ മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണക്ക് പരാതി നല്‍കി.
ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ കക്കാടംപൊയില്‍ കരിമ്പ് ആദിവാസി കോളനിയിലെ നാടുവാഴി സുരേഷ് (25) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൃതദേഹം എത്തുമ്പോഴാണ് കോളനിയിലുള്ളവര്‍ വിവരമറിയുന്നത്.
കൂലിപ്പണിക്കാരായ രാമന്‍കുട്ടി-ചിന്നു എന്നിവരുടെ മകനാണ് മരിച്ച സുരേഷ് . തലേദിവസം മരം കയറുന്ന ജോലിയ്ക്കിടെ മരത്തില്‍ നിന്ന് വീണാണ് മരിച്ചതെന്നാണ് ജോലി ചെയ്തിരുന്ന സ്ഥല ഉടമ പറഞ്ഞത്.

പൊലീസ്, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും പട്ടികജാതിവര്‍ഗ വകുപ്പ് അധികൃതരും വൈകിട്ടോടെ കോളനിയിലെത്തിയെങ്കിലും മരണത്തിലെ ദുരൂഹത മാറ്റാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടില്‍ കോളനിക്കാര്‍ ഉറച്ചുനിന്നു. തിരുവമ്പാടി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയില്‍ പന്നി ഫാമില്‍ ജോലിക്കാരനായിരുന്നു. തിരുവമ്പാടി പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍പെട്ട സ്ഥലത്ത് ഞായറാഴ്ച മരത്തില്‍നിന്നു വീണു എന്ന വിവരം മരണശേഷമാണ് ബന്ധുക്കള്‍ക്കു ലഭിക്കുന്നത്. മൃതദേഹത്തില്‍നിന്നു ദുര്‍ഗന്ധം വന്നു തുടങ്ങിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് മൃതദേഹവുമായി എത്തിയ ഫാം ഉടമയെ കോളനിക്കാര്‍ തടഞ്ഞു.

Sharing is caring!