കോണ്‍ഗ്രസിന്റെ പരാജയത്തെക്കാള്‍ വലുതല്ല സി പി ഐ എമ്മിന്റെ പരാജയം: കെഎം ഷാജി

കോണ്‍ഗ്രസിന്റെ പരാജയത്തെക്കാള്‍ വലുതല്ല സി പി ഐ എമ്മിന്റെ പരാജയം: കെഎം ഷാജി

കോഴിക്കോട്: ത്രിപൂരയില്‍ ബിജെപി വിജയം നടുക്കത്തോടെയാണ് കേട്ടതെന്ന് കെഎം ഷാജി എംഎല്‍എ. എന്നാല്‍ സിപിഐമ്മിന്റെ പരാജയത്തില്‍ ദു:ഖിക്കാനില്ലെന്നും കോണ്‍ഗ്രസിന്റെ പരാജയത്തേക്കാള്‍ വലുതല്ല സിപിഎമ്മിന്റെ പരാജയമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

‘സി പി എം തോല്‍ക്കുമ്പോള്‍ ന്യൂനപക്ഷത്തിന്,പ്രത്യേകിച്ച് മുസ്ലിംകള്‍ക്ക് ആശങ്കപ്പെടാന്‍ ഒന്നുമില്ല. മുസ്ലിം, ദലിത്, ആദിവാസി വിഭാഗങ്ങളെ അധികാരത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയാനും, അവരുടെ ജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കുവാനും മാത്രമാണ് നിലവിലെ സി പി എം സഹായകരമാകുന്നത്.കൊന്ന് തള്ളിയവരുടെയും, വെട്ടിനുറുക്കിയവരുടെയും കണക്ക് അത്ര മേല്‍ വലുതാണ്. ശുക്കൂറും, ശുഐബും അവരില്‍ ചിലര്‍ മാത്രമാണ്. നാദാപുരത്തും, കണ്ണൂരിലും മുസ്ലിംകളുടെ മുഖ്യശത്രു എല്ലാക്കാലത്തും സി പി എമ്മാണെന്നത് സത്യം മാത്രമാണ്.വീട് കൊള്ളയടിക്കുന്നതും, കൊള്ളിവെപ്പ് നടത്തുന്നതും സിപിഎമ്മല്ലാതെ മറ്റാരുമല്ല.’ അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ത്രിപുരയില്‍ ബി ജെ പി നേടിയ വിജയം നടുക്കത്തോടെയും,അതിലേറെ ദുഖത്തോടെയുമാണ് കേട്ടത്. ഇന്ത്യയില്‍ ഒരു സംസ്ഥാനത്ത് കൂടി ഹിന്ദുത്വ ഫാഷിസം വിജയിക്കുന്നുവെന്ന വാര്‍ത്ത മതേതര മനസ്സുകള്‍ക്ക് ആഹ്ലാദമോ, ആശ്വാസമോ പകരുന്നതല്ല.ത്രിപുരയില്‍ കാല്‍ നൂറ്റാണ്ടിന്റെ ഭരണത്തിന് ശേഷം സി പി ഐ എം പരാജയപ്പെട്ടിരിക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോള്‍ വേദനയോടെ നോക്കി നിന്നവരാണ് നാം.സങ്കടം ഉള്ളിലൊതുക്കിയവരാണ്.എന്നാല്‍ സി പി ഐ എമ്മിന്റെ പരാജയത്തില്‍ ദു:ഖിക്കാനില്ല. കോണ്‍ഗ്രസിന്റെ പരാജയത്തെക്കാള്‍ വലുതല്ല സി പി ഐ എമ്മിന്റെ പരാജയം.

കോണ്‍ഗ്രസിനെ മുഖ്യശത്രുവായി പ്രഖ്യാപിച്ചിരിക്കുന്ന ഇന്ത്യയിലെ രണ്ട് വലതുപക്ഷ,ജനാധിപത്യ വിരുദ്ധ പ്രസ്ഥാനങ്ങളാണ് ബി ജെ പിയും, സി പി ഐ എമ്മും എന്നുറപ്പിച്ചു പറയാനാകും.അത് കൊണ്ടാണ് രണ്ട് പേര്‍ക്കും മുഖ്യശത്രു കോണ്‍ഗ്രസാകുന്നത്.പശ്ചിമബംഗാളില്‍ നേരിട്ട കനത്ത പരാജയത്തിന്റെ തുടര്‍ച്ച തന്നെയാണ് ത്രിപുരയിലും സംഭവിച്ചിരിക്കുന്നത്. വെട്ടിയും, കൊന്നും ജനങ്ങളെ ദുരിതത്തിലാക്കിയ പശ്ചിമബംഗാളിലെ സി പി ഐ എമ്മിനെ അവിടത്തെ ജനത തൂത്തെറിഞ്ഞു. അവിടെ പകരം വരാന്‍ ഒരു മമതാ ബാനര്‍ജി ഉണ്ടായിരുന്നു. ത്രിപുരയില്‍ അതുണ്ടായില്ല. അതിനാല്‍ ബി ജെ പി വന്നു.
ഇന്ത്യയില്‍ ഇടതുപക്ഷ രാഷ്ട്രീയം നിലനില്‍ക്കേണ്ടതുണ്ട്. എന്നാല്‍ സി പി ഐ എമ്മിന്റെ പരാജയം അനിവാര്യമായിരിക്കുകയാണ്, അഥവാ പരാജയത്തെ സ്വയം അവര്‍ ക്ഷണിച്ചു വരുത്തുകയാണ്.

സഹജീവിയുടെ സ്വരം സംഗീതം പോലെ ശ്രവിക്കുന്നവരാണ് ഇടതുപക്ഷക്കാര്‍.എന്നാല്‍ അറുത്ത് തള്ളുന്ന ശിരസ്സുകളെണ്ണി സംഘ ശക്തിയുടെ വിജയഘോഷണം മുഴക്കുന്ന സിപിഎം ഇടതുപക്ഷമല്ല. രാജ്യത്തെ ഇടതുപക്ഷ ശാക്തീകരണത്തിന്റെ ഉത്തരവാദിത്തം നിര്‍വ്വഹിക്കേണ്ടത് സി പി ഐ, ആര്‍ എം പി, ആര്‍ എസ് പി, ഫോര്‍വേര്‍ഡ് ബ്ലോക്ക്, എസ് യു സി ഐ തുടങ്ങിയ സംഘടനകളാണെന്ന് ത്രിപുരയിലെ പരാജയം ഓര്‍മ്മപ്പെടുത്തുന്നുണ്ട്.അതുകൊണ്ട് തന്നെ ഒരര്‍ത്ഥത്തിലും
സി പി എം തോല്‍ക്കുമ്പോള്‍ ന്യൂനപക്ഷത്തിന്,പ്രത്യേകിച്ച് മുസ്ലിംകള്‍ക്ക് ആശങ്കപ്പെടാന്‍ ഒന്നുമില്ല. മുസ്ലിം, ദലിത്, ആദിവാസി വിഭാഗങ്ങളെ അധികാരത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയാനും, അവരുടെ ജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കുവാനും മാത്രമാണ് നിലവിലെ സി പി എം സഹായകരമാകുന്നത്.കൊന്ന് തള്ളിയവരുടെയും, വെട്ടിനുറുക്കിയവരുടെയും കണക്ക് അത്ര മേല്‍ വലുതാണ്. ശുക്കൂറും, ശുഐബും അവരില്‍ ചിലര്‍ മാത്രമാണ്. നാദാപുരത്തും, കണ്ണൂരിലും മുസ്ലിംകളുടെ മുഖ്യശത്രു എല്ലാക്കാലത്തും സി പി എമ്മാണെന്നത് സത്യം മാത്രമാണ്.വീട് കൊള്ളയടിക്കുന്നതും, കൊള്ളിവെപ്പ് നടത്തുന്നതും സിപിഎമ്മല്ലാതെ മറ്റാരുമല്ല.

ബി ജെ പി നേതൃത്വം നല്‍കുന്ന ഫാഷിസം ഇന്ത്യയെ വിഴുങ്ങാന്‍ നില്‍ക്കുമ്പോള്‍ മതേതര ചേരിയെ ശക്തിപ്പെടുത്തുക എന്നതാണ് ഓരോ ജനാധിപത്യവാദിയുടെയും ഉത്തരവാദിത്തം. അതിന് കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കുക എന്നതാണ് പകല്‍ പോലെ പ്രായോഗികമായ മാര്‍ഗ്ഗം.മൂന്നാം മുന്നണി എന്ന ഒരിക്കലും സാധ്യമാവാത്ത വിഡ്ഢിത്തം ഇന്ത്യയില്‍ അപ്രസക്തമാണ്. കോണ്‍ഗ്രസിന് കൂടി ബദലായൊന്ന് വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുക എന്നതിനര്‍ഥം ആര്‍ എസ് എസിന് വിജയം നല്‍കുക എന്ന് മാത്രമാണ്.കാരാട്ടിന്റേയും പിണറായിയുടെയും ആ ശ്രമത്തിന്റെ വിജയമാണ് ത്രിപുരയില്‍ സംഭവിച്ചിരിക്കുന്നത്.

ചുരുക്കി പറയാം :::
ത്രിപുര തകരുമ്പോള്‍ ഒരു തുള്ളി കണ്ണുനീര്‍ ഞങ്ങളില്‍ നിന്നും പൊടിയില്ല സഖാവെ, കാരണം നിങ്ങള്‍ മനുഷ്യരല്ല,
മനുഷ്യത്വ വിരുദ്ധരാണ്…
നിങ്ങള്‍ ഇടതു പക്ഷമല്ല
എല്ലാം തികഞ്ഞ വലതു പക്ഷമാണു

Sharing is caring!