കരിപ്പൂര്‍ വിമാനത്താവളം; പുതിയ ടെര്‍മിനല്‍ ഏപ്രിലില്‍

കരിപ്പൂര്‍ വിമാനത്താവളം; പുതിയ ടെര്‍മിനല്‍ ഏപ്രിലില്‍

കൊണ്ടോട്ടി: വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാനായി കാത്തിരിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ ഏപ്രിലില്‍ പൂര്‍ത്തിയാകും. റിസ നീളം കൂട്ടല്‍, പഴയ ടെര്‍മിനലിന്റെ മുഖം മിനുക്കല്‍ തുടങ്ങിയവയുടെ നിര്‍മാണവും പുരോഗമിക്കുന്നുണ്ട്. ഇവ പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ സുരക്ഷയും സൗകര്യവുമുള്ള വിമാനത്താവളമായി കരിപ്പൂര്‍ വിമാനത്താവളം മാറും.

യാത്രക്കാര്‍ക്കുള്ള സൗകര്യം പുതിയ ടെര്‍മിനല്‍ വരുന്നതോടെ വര്‍ധിക്കും. പുതിയ ടെര്‍മിനലിന്റെ നിര്‍മാണം 80 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. ഏപ്രിലില്‍ ഇത് തുറന്ന് കൊടുക്കും. പഴയ ടെര്‍മിനലിന്റെ അറ്റകുറ്റപണികള്‍ മാര്‍ച്ചില്‍ പൂര്‍ത്തിയാകും. നിലത്ത് പുതിയ ഗ്രാനൈറ്റ് വിരിക്കുന്ന ജോലിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ടെര്‍മിനലിന് പുറത്ത് യാത്രക്കാരെ കാത്തുനില്‍ക്കുന്നവര്‍ക്കുള്ള സൗകര്യവും ഇതോടൊപ്പം വര്‍ധിപ്പിക്കും.

റണ്‍വെയുടെ അറ്റത്തുള്ള റിസ (റണ്‍വെ എന്‍ഡ് സേഫ്റ്റി ഏരിയി) നീളം കൂട്ടുന്ന ജോലികളാണ് പുരോഗമിക്കുന്നത്. 2850 മീറ്ററുള്ള റണ്‍വെയില്‍ 150 മീറ്റര്‍ നീളം കൂട്ടുന്നതിനായി എടുക്കും. നിലവില്‍ 90 മീറ്ററുണ്ടായിരുന്ന റിസ ഇതോടെ 240 മീറ്റായി വര്‍ധിക്കും. വിമാനം റണ്‍വെയില്‍ നിന്നും തെന്നിയാല്‍ നില്‍ക്കാനുള്ള ചതുപ്പു നിലമാണിത്. ജൂണ്‍ 15നകം റിസ നീളം കൂട്ടുന്ന ജോലി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ

Sharing is caring!