ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന് പൊന്നാനിയില്‍ ചരിത്ര സ്മാരകമൊരുങ്ങുന്നു

ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്  പൊന്നാനിയില്‍ ചരിത്ര  സ്മാരകമൊരുങ്ങുന്നു

പൊന്നാനി:പോര്‍ച്ചുഗീസ് ആധിപത്യത്തിനെതിരെ തൂലിക പടവാളാക്കുകയും, പൊന്നാനിയുടെ ഇസ്ലാമിക പ്രഭ ലോകമെങ്ങും വീശാന്‍ നിദാനമാവുകയും ചെയ്ത ചരിത്ര പണ്ഡിതനും, സൂഫിവര്യനുമായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ നാമധേയത്തിലുള്ള ചരിത്ര സ്മാരകമാണ് പൊന്നാനിയില്‍ നിര്‍മ്മിക്കാന്‍ ആലോചനയുള്ളത്. വര്‍ഷങ്ങളായി മഖ്ദൂം സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും, പൊന്നാനി എം.എല്‍.എയും, നിയമസഭാ സ്പീക്കറുമായ പി.ശ്രീരാമകൃഷ്ണന്റെ പ്രത്യേക താല്പര്യമാണ് സ്മാരക മന്ദിരത്തിനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നത്. പറങ്കികള്‍ക്കെതിരെ പോരാട്ടത്തിന് ആഹ്വാനം ചെയ്ത ആദ്യ ചരിത്ര ഗ്രന്ഥമായ തുഹ്ഫത്തുല്‍ മുജാഹിദീന്‍, കര്‍മ്മശാസ്ത്ര ഗ്രന്ഥമായ ഫത്ഹുല്‍ മുഈന്‍, തുടങ്ങിയ ഗ്രന്ഥങ്ങള്‍ വിദേശയൂണിവേഴ്‌സിറ്റികളില്‍ പഠന ഗ്രന്ഥങ്ങളാണ്. എന്നാല്‍ ഗ്രന്ഥകര്‍ത്താവിന്റെ കര്‍മ്മമണ്ഢലമായ പൊന്നാനിയില്‍ ഉചിതമായയൊരു സ്മാരകം പോലും നിര്‍മ്മിക്കാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്നാണ് സ്മാരക മന്ദിരം നിര്‍മ്മിക്കാന്‍ പുതിയ ട്രസ്റ്റിന് രൂപം നല്‍കുന്നത്. മഖ്ദൂമിന്റെ ചരിത്ര ഗ്രന്ഥങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മ്യൂസിയം. ചരിത്ര ഗവേഷണ മന്ദിരം എന്നിവ ഉള്‍കൊള്ളിച്ചുള്ള സ്മാരക മന്ദിരത്തിനാണ് രൂപകല്പന തയ്യാറാക്കുന്നത്. ഇതിന് മുന്നോടിയായി സ്മാരകം നിര്‍മ്മിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയനും, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും, സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലനും, ധനകാര്യവകുപ്പ് മന്ത്രി തോമസ് ഐസക്കിനും നിവേദനം നല്‍കി. മുന്‍ ഹജ്ജ് കമ്മറ്റിയംഗം കെ.എം.മുഹമ്മദ് ഖാസിം കോയ, സിദ്ദിഖ് മൗലവി അയിലക്കാട്, കെ.എം.ഇബ്രാഹിം ഹാജി, പി.ഷാഹുല്‍ ഹമീദ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്. സ്മാരക മന്ദിരം നിര്‍മ്മിക്കുന്നത് അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. അടുത്ത ബഡ്ജറ്റില്‍ ഇതിനായി തുക അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Sharing is caring!