പൊന്നാനിയുടെ ജനപ്രതിനിധികള്‍ സംസാരിക്കുന്നു

പൊന്നാനിയുടെ ജനപ്രതിനിധികള്‍ സംസാരിക്കുന്നു

പൊന്നാനി: ജീവിതത്തിന്റെ മിശ്രഭാവങ്ങളെ പകര്‍ന്നു നല്‍കിയ സാഹിത്യ നായകന്‍മാരുടെ പുണ്യഭൂമിയാണ് പൊന്നാനിയെന്നും, പൊന്നാനിയുടെ മിശ്ര ഭാവങ്ങളുടെ ഊര്‍ജ്ജം പുതുതലമുറക്ക് കൈമാറേണ്ടത് അനിവാര്യമാണെന്നും സ്പീക്കര്‍ പറഞ്ഞു. സാഹിത്യ രംഗത്തിന് പുറമെ ചിത്രകലയിലും, നവോത്ഥാന പ്രവര്‍ത്തനങ്ങളിലും നിരവധി പ്രതിഭകള്‍ക്ക് ജന്മവും, കര്‍മ്മമണ്ഡലവുമൊരുക്കിയ മണ്ണാണ് പൊന്നാനിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അക്ഷരത്തെ നെഞ്ചേറ്റിയ ഭൂതകാല പെരുമയുള്ള പൊന്നാനിയുടെ ഗതകാലത്തെക്കുറിച്ച് മനസിലാക്കുന്നതില്‍ പുതിയ തലമുറ പിന്നോട്ടു പോയന്നും, പൊന്നാനിയുടെ പഴയകാല പ്രതാപത്തെ ഓര്‍മ്മപ്പെടുത്തേണ്ടത് പുതിയ കാലത്തിന്റെ ബാധ്യതയാണെന്നും ചടങ്ങില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ച് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. ഓര്‍മ്മിപ്പിച്ചു.

പൊന്നാനിയുടെ പഴയ കാല സാഹിത്യ പാരമ്പര്യത്തിന്റെ ഓര്‍മ്മകള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതിനായി കേരള സാഹിത്യ അക്കാദമി യുടെയും ,പൊന്നാനി നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സാംസ്‌ക്കാരിക മഹോത്സവത്തിന് പ്രൗഢഗംഭീരമായ തുടക്കമായി.

ഇടശ്ശേരി കവിതകള്‍ക്ക് സാക്ഷ്യം വഹിച്ച പൊന്നാനി ഏ.വി.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഇടശ്ശേരി മാവിന്‍ ചുവട്ടില്‍ നടന്ന സാംസ്‌കാരിക മഹോത്സവം നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു..പ്രൊഫ.എം.എം.നാരായണന്‍ രചിച്ച ‘നോവല്‍; സൗന്ദര്യവും, വൈരുദ്ധ്യവും എന്ന പുസ്തകത്തിന്റെ പ്രകാശനം സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ നോവലിസ്റ്റ് സി.അശ്‌റഫിന് നല്‍കി നിര്‍വ്വഹിച്ചു. പൊന്നാനി നഗരസഭാ ചെയര്‍മാന്‍ സി.പി.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.കവി ആലങ്കോട് ലീലാകൃഷ്ണന്‍, പ്രൊഫ.എം.എം.നാരായണന്‍, മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഇ സിന്ധു, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ടി.മുഹമ്മദ് ബഷീര്‍, ഷീനസുദേശന്‍, റീന പ്രകാശന്‍, ഒ.ഒ.ശംസു, അശ്‌റഫ് പറമ്പില്‍, വൈസ് ചെയര്‍പേഴ്‌സണ്‍ വി.രമാദേവി, കൗണ്‍സിലര്‍മാരായ എം.പി.നിസാര്‍, എന്‍.പി.സേതുമാധവന്‍ എന്നിവര്‍ സംസാരിച്ചു.രാത്രിയില്‍ ബാബുരാജിന്റെ ചെറുമകള്‍ നിമിഷ സലീം അവതരിപ്പ ഗസലിന്റെ രാത്രിയും അരങ്ങേറി

Sharing is caring!