നബിദിന റാലിയിലെ വെട്ട് താനൂരില്‍ ഇപ്പോഴൂം നടക്കുന്നത് ‘അബ്ദുറഹിമാന്‍’ മാരുടെ മത്സരം

നബിദിന റാലിയിലെ വെട്ട്  താനൂരില്‍ ഇപ്പോഴൂം നടക്കുന്നത്  ‘അബ്ദുറഹിമാന്‍’  മാരുടെ മത്സരം

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞും താനൂരില്‍ ‘അബ്ദുറഹിമാന്‍’മാരുടെ മത്സരം അവസാനിക്കുന്നില്ല. കോണി ചിഹ്നത്തില്‍ സിറ്റിംങ്ങ് എം.എല്‍.എ.ആയിരുന്ന അബ്ദുറഹിമാന്‍ രണ്ടത്താണിയും കപ്പും സോസറുമായി വി.അബ്ദുറഹിമാനും മത്സരിച്ചപ്പോള്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു.
തെരഞ്ഞെടുപ്പു കഴിഞ്ഞിട്ടും അബ്ദുറഹിമാന്‍ മാരുടെ വൈരവും മത്സരവും തീരാത്തതാണ് താനൂരിന്റെ ഇപ്പോഴത്തെ പ്രശ്‌നം. അന്യോന്യം കലഹിച്ചു കൊണ്ടു തന്നെയാണ് ഇവര്‍ തുടരുന്നത്. കൂട്ടിന് സംഘടിത ശക്തിയുള്ളതും തുണ തന്നെ. കഴിഞ്ഞ ദിവസം താനൂരില്‍ കടല്‍ ഉള്‍വലിഞ്ഞപ്പോള്‍ അബ്ദുറഹിമാന്‍ രണ്ടത്താണി കടപ്പുറത്തു വന്നത് ലീഗുകാര്‍ നവ മാധ്യമങ്ങളില്‍ വൈറലാക്കി. തൊട്ടുപിന്നാലെ വി.അബ്ദുറഹി മാനും കടപ്പുറത്തെത്തി. മുണ്ടും മടക്കിക്കുത്തി കടപ്പുറത്തു നില്‍ക്കുന്ന അബ്ദുറഹിമാന്റെ പടം സി.പി.എമ്മുകാരും വൈറലാക്കി. പച്ചമുണ്ടു കാരും ചുകപ്പു മുണ്ടുകാരും തങ്ങളുടെ ആരാധനാ പാത്രങ്ങളായഅബ്ദുറഹിമാന്‍മാരെ ഉയര്‍ത്തിക്കാട്ടി ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.ഇവരില്‍ ആരാണ് ജനനായകന്‍ ?.രണ്ട് റഹ്മാന്‍മാരും പരസ്യമായി ഹസ്തദാനം ചെയ്താല്‍ അവസാനിക്കുന്ന സംഘര്‍ഷമേ താനൂരില്‍ ഉള്ളുവെന്നാണ് നിഷ്പക്ഷമതികള്‍ പറയുന്നത്.

എന്നാല്‍ ഉണ്യാലിലെ മദ്രസാ വിദ്യാര്‍ഥികള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത നബിദിനമാണ് ഇന്നലെ കടന്നു പോയത്. നബി തിരുമേനിയുടെ ദിനത്തില്‍ ഭക്തിനിര്‍ഭരമായും അതിലേറെ ആത്മ ഹര്‍ഷത്തോടെയും നബിദിന റാലി പോകുമ്പോള്‍ അതിന്റെ പര്യവസാനം ദുരന്തത്തിലായിരിക്കുമെന്ന് കരുതിയില്ല. എട്ടിനും പതിനൊന്നിനുമിടയില്‍ പ്രായമുള്ള കുട്ടികളില്‍ രാഷ്ട്രീയമോ മുതിര്‍ന്നവരുടെ ജാഡയോ കയറിയിരുന്നില്ല.

ആക്രോശവും രോദനവും കേട്ടവര്‍ തിരിഞ്ഞു നോക്കിയപ്പോള്‍ നബി ദിന റാലിയോടൊപ്പമുണ്ടായിരുന്നവരെ വെട്ടുന്നതാണ് കണ്ടത്. രക്തം ചിന്തുന്നത് കണ്ട് കുട്ടികള്‍ പരിഭ്രമിച്ചു. വാവിട്ടു നിലവിളിച്ചു. അക്രമികള്‍ തങ്ങളേയും വെട്ടുമെന്ന് അവര്‍ ഭയപ്പെട്ട് ചിതറിയോടി.പലര്‍ക്കും ചവിട്ടേറ്റു. ചിലര്‍ വീണു. ആ സംഭവം ഓര്‍ത്തെടുത്ത് പറയുമ്പോള്‍ അവര്‍ ആരേയൊക്കയോ ഭയപ്പെടുന്നതു പോലെ തോന്നി.

Sharing is caring!