ഭൂമി കയ്യേറി പാര്‍ട്ടി ഓഫിസ് നിര്‍മിക്കുന്നിടത്ത് വേറിട്ട മാതൃകയായി മുസ്ലിം ലീഗ്, റോഡിനായി ഓഫിസ് പൊളിക്കുന്നു

ഭൂമി കയ്യേറി പാര്‍ട്ടി ഓഫിസ് നിര്‍മിക്കുന്നിടത്ത് വേറിട്ട മാതൃകയായി മുസ്ലിം ലീഗ്, റോഡിനായി ഓഫിസ് പൊളിക്കുന്നു

മലപ്പുറം: ചരിത്രപരമായ ഒട്ടേറെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ഓഫിസ് വിസ്മൃതിയിലേക്ക്. റോഡ് വികസനത്തിന്റെ ഭാഗമായയി പാര്‍ട്ടി ഓഫിസിന്റെ പകുതിയിലേറെ പൊളിച്ച് നീക്കുകയാണ്. പാര്‍ട്ടി ഓഫിസിലെ അവസാന ഔദ്യോഗിക യോഗം ഇന്ന് നടന്നു. യോഗത്തില്‍ അധ്യക്ഷത വഹിച്ച പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ ഓഫിസ് പൊളിച്ചു നീക്കുന്നത് മാധ്യമ പ്രവര്‍ത്തകരെ ഔദ്യോഗികമായി അറിയിച്ചത്.

1972ല്‍ തറക്കല്ലിട്ട ജില്ലാ കമ്മിറ്റി ഓഫീസ് സാക്ഷാല്‍ക്കരിച്ചത് പാര്‍ട്ടി അംഗങ്ങളില്‍ നിന്നും ഒരു രൂപ വീതം സംഭാവന മേടിച്ചാണ്. 1972 സെപ്റ്റംബര്‍ രണ്ടാം തിയതിയാണ് ഓഫിസിന് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍് ശിലാസ്ഥാപനം നിര്‍വഹിച്ചത്. ചടങ്ങില്‍ പൂക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കുകയും ചെയ്തു. അഞ്ച് വര്‍ഷമെടുത്താണ് ഓഫിസ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 1977 സെപ്റ്റംബര്‍ 18ന് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഓഫിസ് ഉദ്ഘാടനം ചെയ്തു.

ഓഫിസ് നിര്‍മാണത്തിന് വരുന്ന സാമ്പത്തിക ചെലവുകള്‍ പൂര്‍ണമായി വഹിക്കാമെന്ന് ഒരാള്‍ ഏറ്റിരുന്നെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് സംഭാവന വാങ്ങി നിര്‍മാണം നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. രാഷ്ട്രീയ കക്ഷികള്‍ ഭൂമി കയ്യേറി വരെ ഓഫിസ് നിര്‍മിച്ചുവെന്ന് ആരോപണം നേരിടുന്ന വേളയില്‍ റോഡ് വികസനത്തിനായി പാര്‍ട്ടി ഓഫിസ് പൊളിച്ചു നീക്കാനുള്ള മുസ്ലിം ലീഗ് തീരുമാനം രാഷ്ട്രീയ കേരളത്തില്‍ ചര്‍ച്ചയാകും.

തിരൂര്‍-മലപ്പുറം റോഡില്‍ മലപ്പുറം ടൗണിലേക്ക് എത്തുമ്പോഴുള്ള ഗതാഗത കുരുക്ക് റോഡ് വീതി കൂട്ടുന്നതോടെ ഇല്ലാതാകുമെന്നാണ് പ്രതീക്ഷ.

Sharing is caring!