പള്ളികളിലെ മുസ്ലിം ലീഗ് പണപ്പിരിവിനെതിരെ പ്രതിഷേധം

പള്ളികളിലെ മുസ്ലിം ലീഗ് പണപ്പിരിവിനെതിരെ പ്രതിഷേധം

മലപ്പുറം: മുസ്ലിം ലീഗിന്റെ പള്ളി കേന്ദ്രീകരിച്ചുള്ള പിരിവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഒരു വിഭാഗം രംഗത്ത്. താനൂര്‍ എം എല്‍ എ വി അബ്ദുറഹ്മാനും മുസ്ലിം ലീഗിന്റെ നടപടിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ആരാധനാലയങ്ങള്‍ മുസ്ലിം ലീഗ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുവെന്നാണ് ആരോപണം.

കഴിഞ്ഞ ദിവസം കോഴിക്കോട് ചേര്‍ന്ന മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് ഇന്ത്യയില്‍ അഭയാര്‍ഥികളായി കഴിയുന്ന റോഹിങ്ക്യന്‍ മുസ്ലിമുകളെ സഹായിക്കാന്‍ വെള്ളിയാഴ്ച പള്ളികളില്‍ പിരിവ് നടത്താന്‍ തീരുമാനിച്ചത്. ജുമ നിസ്‌കാരത്തിന് ശേഷം വിശ്വാസികളില്‍ നിന്ന് പണം പിരിച്ച് റോഹിങ്ക്യകളെ സഹായിക്കാനാണ് ലീഗ് ശ്രമം. എന്നാല്‍ ഇത് പള്ളികളിലെത്തുന്ന വിശ്വാസികളെ ചൂഷണം ചെയ്യലാണെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.

റോഹിങ്ക്യന്‍ വിഷയം കേവലം സമുദായ വിഷയം മാത്രമാക്കി മുസ്ലിം ലീഗ് ചുരുക്കുകയാണെന്ന് വി അബ്ദുറഹ്മാന്‍ എം എല്‍ എ ആരോപിക്കുന്നു. മതേതര പ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന മുസ്ലിം ലീഗ് എന്തുകൊണ്ട് പള്ളി കേന്ദ്രീകരിച്ച് മാത്രം പിരിവ് നടത്തുന്നുവെന്ന് അദ്ദേഹം ചോദിക്കുന്നു. വേങ്ങര തിരഞ്ഞെടുപ്പ് ഫലം കണ്ടതോടെ മുസ്ലിം സമുദായത്തെ കൂടെ നിറുത്താനുള്ള തീവ്ര സമുദായ ചിന്താഗതിയിലേക്കുള്ള തിരിച്ചു പോക്കിലാണോ പാര്‍ട്ടിയെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിക്ക് ഫേസ്ബുക്കില്‍ എഴുതിയ തുറന്ന കത്തില്‍ അദ്ദേഹം ചോദിക്കുന്നു. ഈ നീക്കത്തിലൂടെ മുസ്ലിം ലീഗിന്റെ രാഷ്ട്രീയ ശുദ്ധി തന്നെ ചോദ്യം ചെയ്യപ്പെടുകയാണെന്നും വി അബ്ദുറഹ്മാന്‍ ആരോപിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിനു കീഴെ അബ്ദുറഹ്മാനെ അനുകൂലിച്ചും, പ്രതികൂലിച്ചും വാദങ്ങള്‍ നടക്കുന്നുണ്ട്. ലീഗിന്റെ നടപടിയെ ഒരു വിഭാഗം ശക്തമായി എതിര്‍ക്കുമ്പോള്‍ വിഷയത്തിന്റെ ഉദ്ദേശ ശുദ്ധി മനസിലാക്കാതെയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ലീഗ് അനുകൂലികള്‍ പറയുന്നു.

Sharing is caring!