മങ്കട അബ്ദല്‍ അസീസ് മൗലവിയുടെ ഓര്‍മകള്‍ക്ക് 10 വര്‍ഷം

മങ്കട അബ്ദല്‍ അസീസ് മൗലവിയുടെ ഓര്‍മകള്‍ക്ക് 10 വര്‍ഷം

മങ്കട: ടി. അബ്ദുല്‍ അസീസ് മൗലവി ഓര്‍മയായിട്ട് ഇന്നേക്ക് എട്ട് വര്‍ഷമാകുന്നു. മുസ് ലിം ലീഗിന്റെയും മുജാഹിദ് പ്രസ്ഥാനത്തിന്റെയും നേതാവായിരുന്ന അദ്ദേഹം മതസൗഹാര്‍ദത്തിന്റെ ഉത്തമ മാതൃക കൂടിയായിരുന്നു. അബ്ദുല്‍ അസീസ് മൗലവിയുടെ സഹോദരി നല്‍കിയ സ്ഥലത്താണ് ഇന്ന് മങ്കട പുതിയ മാണിക്യേടത്ത് ക്ഷേത്രം നിലനില്‍ക്കുന്നത്. ബാബരി മസ്ജിദ് തകര്‍ന്ന സമയത്ത് നടന്ന ഈ സംഭവം അന്ന് പാര്‍ലമെന്റില്‍ വരെ ചര്‍ച്ചയായിരുന്നു.

ക്ഷേത്ര കമ്മിറ്റിക്ക് സ്ഥലം നല്‍കിയതിനെ കുറിച്ച് ചന്ദ്രിക പത്രാധിപര്‍ സി.പി സൈതലവി ഇന്ന് എഴുതിയ ലേഖനത്തിന്‍ നിന്നും ‘
മങ്കടയിലെ ഒരു സംഘം ഹൈന്ദവ സഹോദരന്മാര്‍ അനേക നൂറ്റാണ്ടുകള്‍ക്കപ്പുറം തകര്‍ന്നുപോയ ശിവക്ഷേത്രത്തിന്റെ സാന്നിധ്യം പരിസരത്തെ തെങ്ങിന്‍ തോപ്പുകളിലെവിടെയോ മങ്ങിക്കിടപ്പുണ്ടെന്ന് പ്രശ്നംവെപ്പിലും ഗവേഷണത്തിലുമായി അനുമാനിച്ചു. ആധാരങ്ങളും രേഖകളുമൊന്നും നിര്‍ണയം ചെയ്യാത്ത, കാലങ്ങളിലൂടെ കൈമാറിപ്പോന്ന ആ സ്ഥലം, അസീസ് മൗലവിയുടെ സഹോദരിയും പരേതനായ തയ്യില്‍ അബ്ദുറഹിമാന്‍കുട്ടി ഹാജിയുടെ ഭാര്യയുമായ മറിയം ഹജ്ജുമ്മയുടെ കൈവശഭൂമിയിലെവിടെയോ ആവാമെന്നായിരുന്നു നിഗമനം. മടിച്ചുമടിച്ചാണ് ക്ഷേത്രബന്ധുക്കള്‍ ഇക്കാര്യം മൗലവിയെ ധരിപ്പിച്ചത്. നിയമപരമായ സാധുതകള്‍ക്കോ വ്യവഹാരങ്ങള്‍ക്കോ വിശദമായ ഒരു ചര്‍ച്ചക്കു പോലുമോ നില്‍ക്കാതെ അസീസ് മൗലവി തന്റെ സഹോദരിയെയും മക്കളെയും വിളിച്ചുചേര്‍ത്ത് ക്ഷേത്രത്തിന് സ്ഥലം കൊടുക്കാന്‍ ഉപദേശിച്ചു. ഭൂമി ക്ഷേത്ര കമ്മിറ്റിക്ക് തല്‍ക്ഷണം കൈമാറി. മങ്കട അബ്ദുല്‍ അസീസ് മൗലവിയുടെ ആ മലപ്പുറം മാതൃകകേട്ട് കൈയടിച്ചു ഇന്ത്യന്‍ പാര്‍ലമെന്റ്. അസീസ് മൗലവി മഹല്ല് സാരഥ്യം വഹിച്ചിരുന്ന മങ്കട ജുമാമസ്ജിദിന്റെ വിളിപ്പാടകലെ മറിയം ഹജ്ജുമ്മയുടെ സ്ഥലത്ത് ഉയര്‍ന്നുനില്‍ക്കുന്നു പുതിയ മാണിക്യേടത്ത് ശിവപാര്‍വതി ക്ഷേത്രം. ‘നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്കെന്റെ മതം’ എന്ന ഖുര്‍ആനിക തത്വത്തില്‍ ചുവടുറച്ച് നീങ്ങിയ മൗലവി മാനവികതയുടെ ആ പരസ്പര ഈടുവെപ്പിനും ചരിത്രത്തെ ഒപ്പം കൂട്ടും. ‘

മലപ്പുറത്തിന്റെ ഓരോ മുക്കും മൂലയും മതഭേതം തീണ്ടാതെ എങ്ങനെ പ്രവര്‍ത്തിക്കുന്ന എന്നതിന്റെ തെളിവ് കൂടിയായിരുന്നു അബ്ദുല്‍ അസീസ് മൗലവിയെന്ന് ലേഖനത്തില്‍ പറയുന്നു. പള്ളി വിപുലീകരിക്കുന്നതിന് സ്ഥലം വിലക്ക് വാങ്ങുന്നതിന് നാട്ടുകാര്‍ കര്‍കടകം മനയില്‍ എത്തി. എന്നാല്‍ അബ്ദുല്‍ അസീസ് മൗലവി പറഞ്ഞയച്ച ആളുകള്‍ക്ക് സ്ഥലം വില്‍ക്കില്ലെന്നും മനവക സംഭാവനയായിട്ട് നല്‍കാമെന്നുമായിരുന്നു വലിയ തിരുമേനിയുടെ മറുപടി.

അദ്ദേഹത്തിന്റെ ഓര്‍മദിനമായ ഇന്ന് മങ്കടയില്‍ പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി അനുസ്മരണ സമ്മേളനം നടത്തുന്നുണ്ട്. സമ്മേളനത്തില്‍ മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ കെ.പി.എ മജീദ്, ടി.എ അഹമ്മദ് കബീര്‍ എം.എല്‍എ, ജില്ലാ പഞ്ചായത്ത് അംംഗം ഉമ്മര്‍ അറക്കല്‍ എന്നിവര്‍ പങ്കെടുക്കും. സി.പി സൈതലവി അുനുസ്മരണ പ്രഭാഷണം നടത്തും. വൈകീട്ട് ഏഴിന് മങ്കട സ്‌കൂള്‍ ഓപണ്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി.

Sharing is caring!