കുഞ്ഞാലിക്കുട്ടിയുടെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹരജി കോടതി തള്ളി

കുഞ്ഞാലിക്കുട്ടിയുടെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹരജി കോടതി തള്ളി

കൊച്ചി: പികെ കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി ഹൈകോടതി തള്ളി. മലപ്പുറം ലോകസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന എ.കെ ഷാജിയാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ ഹൈകോടതിയെ സമീപിച്ചത്.

നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ രണ്ട് കോളങ്ങള്‍ ഒഴിച്ചിട്ടതിനാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി. എന്നാല്‍ കോളം പൂരിപ്പിക്കാതിരുന്നത് ഗൗരവതരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹരജിയോടൊപ്പം നല്‍കിയത് അസ്സല്‍ രേഖയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്. അസ്സല്‍ ഹാജരാക്കത്തത് പരിഹരിക്കാന്‍ പറ്റാത്ത ന്യൂനതയാണെന്ന് കോടതി വിമര്‍ശിച്ചു.

ഹാജരാക്കിയ രേഖകള്‍ നിയമം അനുശാസിക്കുന്ന രീതിയില്‍ സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പി.കെ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ എസ്. ശ്രീകുമാര്‍, അഡ്വ. കെ.എ അബ്ദുല്‍ റഷീദ് എന്നിവര്‍ ഹാജരായി.

തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സമര്‍പ്പിക്കുന്ന കേസുകളില്‍ ഹരജിയോടൊപ്പം സുപ്രധാന രേഖകളുടെ ആധികാരിക പകര്‍പ്പ് ഹാജരാക്കത്തത് മുലായംസിങ് യാദവ് കേസിലെ സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

Sharing is caring!