‘ലീഗിന് രാഷ്ട്രീയം സില്ലി ഗെയിം’ ; മാധ്യമ പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുന്നു

‘ലീഗിന് രാഷ്ട്രീയം സില്ലി ഗെയിം’ ; മാധ്യമ പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുന്നു

 

മലപ്പുറം: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരുന്ന ലീഗ് എം.പിമാര്‍ക്കെതിരെ മാധ്യമ പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് അണികള്‍ക്കിടയില്‍ ചര്‍ച്ചയാവുന്നു. മീഡിയവണ്‍ ചാനലിലെ അബ്ദുല്‍ ഷുക്കൂറിന്റെ പോസ്റ്റാണ് ലീഗ് അനുഭാവികള്‍ക്കിടയില്‍ ചര്‍ച്ചയായത്. ലീഗിന് രാഷ്ട്രീയം സില്ലി ഗെയിമാണെന്ന് പോസ്റ്റില്‍ അദ്ദേഹം പറയുന്നു.

‘ എതിരാളികളെ തോല്‍പ്പിക്കാന്‍ ആദായനികുതി റെയ്ഡും കള്ളക്കേസും ഉള്‍പ്പെടെ ഏത് വിദ്യയും പയറ്റുന്ന പാര്‍ടിയാണ് ബിജെപി. അത്തരമൊരു ഫാഷിസ്റ്റ് സംഘത്തെ നേരിടുന്ന ഒരു തെരഞ്ഞെടുപ്പില്‍ അശ്രദ്ധ കൊണ്ട് ലീഗിന്റെ രണ്ട് എംപിമാര്‍ക്ക് വോട്ട് ചെയ്യാനായില്ല എന്നത്, ആ പാര്‍ട്ടി ഗൌരവമേറിയ ഒരു രാഷ്ട്രീയ സാഹചര്യത്തെ എത്ര സില്ലിയായി കാണുന്നു എന്നതിന്റെ തെളിവ് കൂടിയാണ്.’ പോസ്റ്റില്‍ പറയുന്നു. ഉത്തരേന്ത്യയില്‍ ലീഗ് വളര്‍ത്താന്‍ പോകുന്നതിന് മുന്‍പ് പാര്‍ടി വളര്‍ന്നു കഴിഞ്ഞ ഇടങ്ങളിലെ ജനപ്രതിനിധികളുടെ പാര്‍ലമെന്ററി പ്രര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ ഹൈദരലി തങ്ങള്‍ തയ്യാറാകണമെന്നും പോസ്റ്റില്‍ ആവശ്യപ്പെടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

 

ലീഗിന് രാഷ്ട്രീയം ഒരു സില്ലി ഗെയിം?
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ രണ്ട് എംപിമാര്‍ക്ക് വോട്ട് ചെയ്യാനായില്ല എന്ന വാര്‍ത്ത അത്ഭുതമുളവാക്കുന്നതാണ്. ഫാഷിസത്തെ നേരിടാനെന്നും പറഞ്ഞ് വോട്ട് നേടി വിജയിച്ച പി കെ കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പു പ്രചരണ ബോര്‍ഡുകള്‍ മലപ്പുറത്ത് ഇപ്പോഴും കാണാം. അബ്ദുല്‍ വഹാബാകട്ടെ മുസ്ലിം ലീഗിന്റെ ഏക രാജ്യസഭാ അംഗമാണെന്ന കാര്യം കൂടി ഓര്‍ക്കണം. എതിരാളികളെ തോല്‍പ്പിക്കാന്‍ ആദായനികുതി റെയ്ഡും കള്ളക്കേസും ഉള്‍പ്പെടെ ഏത് വിദ്യയും പയറ്റുന്ന പാര്‍ടിയാണ് ബിജെപി. അത്തരമൊരു ഫാഷിസ്റ്റ് സംഘത്തെ നേരിടുന്ന ഒരു തെരഞ്ഞെടുപ്പില്‍ അശ്രദ്ധ കൊണ്ട് ലീഗിന്റെ രണ്ട് എംപിമാര്‍ക്ക് വോട്ട് ചെയ്യാനായില്ല എന്നത്, ആ പാര്‍ട്ടി ഗൌരവമേറിയ ഒരു രാഷ്ട്രീയ സാഹചര്യത്തെ എത്ര സില്ലിയായി കാണുന്നു എന്നതിന്റെ തെളിവ് കൂടിയാണ്.

വിമാനം വൈകി എന്നെല്ലാം വെറുതെ പറഞ്ഞ് നില്‍ക്കാവുന്ന ന്യായമാണ്. വ്യോമയാന വകുപ്പ് ഭരിക്കുന്ന ബിജെപിക്ക് ലീഗ് എംപിമാരുടെ യാത്ര ഒരു ദിവസം വൈകിപ്പിക്കാന്‍ ഒരു പണിയുമില്ല എന്ന കാര്യം ഓര്‍ക്കണമായിരുന്നു. ഒരു ദിവസം മുന്‍പെങ്കിലും ദില്ലയിലെത്താന്‍ തയ്യാറാകാതിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയും പി വി അബ്ദുല്‍ വഹാബും അക്ഷന്തവ്യമായ അപരാധമാണ് ചെയ്തത്. ഫാഷിസത്തെ നേരിടാനുള്ള ജാഗ്രത നിങ്ങള്‍ ഇനിയും കൈവശപ്പെടുത്തിയിട്ടില്ല എന്ന് പച്ചക്ക് വെളിവാകുകയാണ്. പ്രിയ കുഞ്ഞാലിക്കുട്ടി സാഹിബേ.

നിങ്ങള്‍ കരുതുന്നതിലും എത്രയോ വലിയ ദൌത്യമാണ് ഒരു സമൂഹം നിങ്ങളെ ഏല്‍പ്പിച്ചിരിക്കുന്നത്.
ഉത്തരേന്ത്യയില്‍ ലീഗ് വളര്‍ത്താന്‍ പോകുന്നതിന് മുന്‍പ് പാര്‍ടി വളര്‍ന്നു കഴിഞ്ഞ ഇടങ്ങളിലെ ജനപ്രതിനിധികളുടെ പാര്‍ലമെന്ററി പ്രര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ ഹൈദരലി തങ്ങള്‍ തയ്യാറാകണം. ഒന്നു കൂടി…
കുഞ്ഞാലിക്കുട്ടി ഫാഷിസത്തോട് ഏറ്റുമുട്ടാന്‍ തുടങ്ങിയോ എന്ന് മലപ്പുറത്തെ സിപിഎമ്മുകാര്‍ ഇടക്കിടെ കളിയായി ചോദിക്കാറുണ്ട്. അവരുടെ കളി കാര്യമായെന്ന് തോന്നുന്നു.

 

Sharing is caring!