സഹകരണ ബാങ്കിനെ താറടിക്കാന്‍ ഗൂഢാലോചന

സഹകരണ ബാങ്കിനെ താറടിക്കാന്‍ ഗൂഢാലോചന

മലപ്പുറം: ജില്ലാ സഹകരണ ബാങ്കിനെ താറടിച്ചു കാണിക്കാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഗൂഢാലോചന നടത്തുന്നതായി ആരോപണം. തുടര്‍ച്ചയായി മൂന്ന് ഏജന്‍സികള്‍ പരിശോധിച്ചിട്ടും ക്രമവിരുധമായി പണം സ്വീകരിച്ചതിന്റെ തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ സി ബി ഐയെ ഉപയോഗിച്ച് ബാങ്കിനെ അപമാനിക്കാന്‍ അവസാനവട്ട ശ്രമം നടത്തുന്നതായാണ് ആരോപണം. സംശയകരമായതൊന്നും ലഭിച്ചില്ലെന്ന് അറിയിച്ച് സി ബി ഐ ഇന്നലെ രാത്രി പരിശോധന അവസാനിപ്പിച്ച ശേഷം നടന്ന കാര്യങ്ങളാണ് ബാങ്ക് അധികൃതരെ ഇത്തരമൊരു സംശയം ഉന്നയിക്കാന്‍ പ്രേരിപ്പിക്കുന്നത്.

വ്യക്തമായ രേഖകളില്ലാത്ത കോടികണക്കിന് രൂപ ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് കണ്ടെത്തിയെന്ന നിലയിലാണ് ഇന്ന് വാര്‍ത്തകള്‍ പ്രചരിച്ചത്. സി ബി ഐ കൈമാറിയ വിവരമനുസരിച്ചാണ് ചാനലുകള്‍ വാര്‍ത്ത നല്‍കിയത്. എന്നാല്‍ വാര്‍ത്ത സത്യമല്ലെന്നും കൃത്യമായ രേഖകള്‍ പാലിച്ച് മാത്രമാണ് ബാങ്ക് നിക്ഷേപം സ്വകരിക്കുന്നതെന്നും ബാങ്കധികൃതര്‍ വ്യക്തമാക്കി. മലപ്പുറം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ബാങ്ക് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ ഇക്കാര്യം അറിയിച്ചത്.

നോട്ട് നിരോധനം നടപ്പാക്കിയ അന്ന് നിക്ഷേപമായി 97 കോടി രൂപ ബാങ്കിലുണ്ടായിരുന്നു. പഴയ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ അനുവാദം നല്‍കിയിരുന്ന നവംമ്പര്‍ 10 മുതല്‍ 14 വരെയുള്ള തിയതികളില്‍ വിവിധ സംഘങ്ങളില്‍ നിന്നായി 85 കോടി രൂപയും, വിവിധ ശാഖകളില്‍ നിന്നായി 84 കോടി രൂപയും ബാങ്കിലെത്തി. 169 രൂപയും നിക്ഷേപമായ 97 കോടി രൂപയുമടക്കം 266 കോടി രൂപയാണ് ബാങ്കില്‍ ഉണ്ടായിരുന്നത്. ഇതിന്റെ രേഖകളെല്ലാം സി ബി ഐ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതാണ്.

ശാഖകളോടും, സംഘങ്ങളോടും കൈ വൈ സി മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ നിക്ഷേപം സ്വകരിക്കാവൂ എന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഓരോ തവണയും ഇത് പരിശോധിച്ച് സ്ഥിരീകരണം വരുത്തുക എന്നത് പ്രായോഗികമല്ലെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

ബാങ്ക് പ്രസിഡന്റ് എ അഹമ്മദ് കുട്ടി, വൈസ് പ്രസിഡന്റ് പി കെ പ്രദീപ് മേനോന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Sharing is caring!