തന്റെ കെട്ടിടങ്ങളില്‍ താമസിക്കുന്ന നൂറിലധികം വരുന്ന തൊഴിലാളികളുടെ ഭക്ഷണകാര്യം സ്വയം ഏറ്റെടുത്ത് കെ.പി. സബാഹ് എന്ന മനുഷ്യ സ്നേഹി

തന്റെ കെട്ടിടങ്ങളില്‍ താമസിക്കുന്ന  നൂറിലധികം വരുന്ന തൊഴിലാളികളുടെ ഭക്ഷണകാര്യം സ്വയം ഏറ്റെടുത്ത്  കെ.പി. സബാഹ് എന്ന മനുഷ്യ സ്നേഹി

മലപ്പുറം: തന്റെ കെട്ടിടങ്ങളില്‍ താമസിക്കുന്ന ഒരതിഥി തൊഴിലാളിയും സര്‍ക്കാറിന്റെയോ മറ്റു കമ്യുണിറ്റി കിച്ചണുകളുടെയോ മുന്നിലേക്കുപോകേണ്ടിവരില്ല. തന്റെ കെട്ടിടത്തിലെ നൂറിലധികം വരുന്ന തൊഴിലാളികളുടെ ഭക്ഷണകാര്യം സ്വയം ഏറ്റെടുത്ത് ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റും മലപ്പുറം ജില്ലാ പ്രസിഡന്റുമായ കെ.പി. സബാഹ്. സംസ്ഥാനത്തെ മുഴുവന്‍ കെട്ടിട ഉടമകള്‍ക്കും മാതൃകയായി മാറുകയാണീ മനുഷ്യ സ്നേഹി. വാടക വാങ്ങി താമസ സൗകര്യം ഒരുക്കി നല്‍കുന്ന കെട്ടിട ഉടമകള്‍ വിചാരിച്ചാല്‍ സംസ്ഥാനത്ത് ഒരുഅതിഥി തൊഴിലാളിയും പട്ടിണി കിടക്കേണ്ടി വരില്ലന്നും സബാഹ് പറയുന്നു. ഇതര സംസ്ഥാന തൊഴിലാളികളില്‍നിന്ന് താമസ സൗകര്യത്തിന് വാടക കൈപറ്റുന്നവര്‍ക്ക് പ്രതിസന്ധി ഘട്ടങ്ങളില്‍ ഭക്ഷണം നല്‍കാനും ബാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.

പലയിടത്തും ഒരു മുറിക്കകത്ത് ഉള്‍കൊള്ളാവുന്നതിലതികം പേരെ കൂട്ടത്തോടെ താമസിപ്പിക്കുകയും തലയെണ്ണി വാടക പിരിക്കുകയും ചെയ്യുന്നവര്‍ കടമ മറക്കരുത്. ഇവര്‍ക്ക് ഭക്ഷണം ഉറപ്പു വരുത്തേണ്ട ബാധ്യത പ്രാദേശിക ഭരണകൂടങ്ങളെയോ, സംസ്ഥാന സര്‍ക്കാറിനെയോ ഏല്‍പ്പിക്കുന്നത് ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് വലിയ തോതില്‍ തൊഴിലാളികളെ ഇറക്കി ചെറിയ വേതനത്തിന് തൊഴിലെടുപ്പിക്കുന്ന കരാറുകാരും ഈ പ്രതിസന്ധി ഘട്ടത്തില്‍ പഞ്ചായത്തും, സന്നദ്ധ സംഘടനകളുമൊരുക്കുന്ന കമ്യുണിറ്റി കിച്ചനുകളിലേക്ക് തങ്ങളുടെ തൊഴിലാളികളെ പറഞ്ഞു വിട്ട് ആഹാരം കൈപ്പറ്റുന്നത് പ്രതിഷേധാര്‍ഹമാണ്. തങ്ങളുടെ ജോലിക്കാര്‍ക്ക് പ്രതിസന്ധി ഘട്ടങ്ങളില്‍ ഭക്ഷണമെത്തിക്കുക എന്ന ഉത്തരവാദിത്തമെങ്കിലും ഇക്കുട്ടര്‍ ഏറ്റെടുക്കേണ്ടതാണ്.

എട്ടും പത്തും ആളുകളെ വെച്ച് കെട്ടിട നിര്‍മ്മാണമേഖലയില്‍ കരാടിസ്ഥാനത്തില്‍ പണിയെടുപ്പിക്കുന്നവര്‍ പോലും തങ്ങളുടെ തൊഴിലാളികളെ ലോക്ക് ഡൗണിനു ശേഷം വിളിക്കുക പോലും ചെയ്തില്ലെന്ന് പരിതപിക്കുന്ന നിരവധി തൊഴിലാളികളെയും പ്രദേശത്ത് താമസ കേന്ദ്രങ്ങളില്‍ കാണാന്‍ കഴിയും. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് താമസിക്കുന്നതിന് മാത്രമായി സൗകര്യമൊരുക്കിയിട്ടുള്ള നിരവധി കെട്ടിടങ്ങളാണ് വേങ്ങരയിലും പരിസരത്തുമായുള്ളത്.ഇവയില്‍ ഭൂരിഭാഗവും രണ്ടുപേര്‍ക്കു താമസിക്കാവുന്ന മുറികളില്‍ പത്തും പതിനഞ്ചും പേര്‍ തിങ്ങിപാര്‍ക്കുന്നവയാണ്. മുറികള്‍ക്ക് വാടക നിശ്ചയിക്കാതെ തലയെണ്ണി വാടക ഈടാക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്.തൊഴിലാളികള്‍ താമസിക്കാന്‍ തുടങ്ങിയാല്‍ പിന്നെ വാടക പിരിക്കുകയല്ലാതെ കെട്ടിടത്തിന്റെ അറ്റകുറ്റപണികളോ, പെയ്ന്റിങ്ങോ ചെയ്യുക പതിവില്ല. അതു കൊണ്ട് തന്നെ ഇവരുടെ താമസ കേന്ദ്രങ്ങളിലധികവും വൃത്തിഹീനമായ അവസ്ഥയിലുമാണ്.

എന്നാല്‍ വളരെ മാന്യമായ തോതില്‍ മുറികള്‍ വാടകക്ക് നല്‍കി വൃത്തിയും ശുചിത്വ വു മുറപ്പാക്കുന്ന കെട്ടിടമുടമകളും നിരവധിയുണ്ട്. തന്റെ കെട്ടിടങ്ങളില്‍ താമസിക്കുന്ന ഒരതിഥി തൊഴിലാളി പോലും പഞ്ചായത്തിന്റേയോ സര്‍ക്കാറിന്റേയോ കമ്യുണിറ്റി കിച്ചണുകളുടെ മുമ്പിലേക്ക് പോകേണ്ടി വരില്ലെന്ന് പ്രഖ്യാപിച്ച് തന്റെ കെട്ടിടത്തിലെ നൂറിലധികം വരുന്ന തൊഴിലാളികളുടെ ഭക്ഷണകാര്യം സ്വയം ഏറ്റെടുത്തിരിക്കയാണ്. ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ സബാഹ് കെ.പി. എന്ന ഈ മനുഷ്യ സ്നേഹി സംസ്ഥാനത്തെ മുഴുവന്‍ കെട്ടിടമുടമകള്‍ക്കും മാതൃകയായി. അതിനിടെ കോവിഡ് 19 വ്യാപനത്തി ന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പും, ത്രിതല പഞ്ചായത്തും നടത്തിയ പരിശോധനയില്‍ ഇവര്‍ പലയിടത്തും സാമൂഹിക അകല്‍ച്ചക്ക് പോലും സൗകര്യമില്ലാതെ കുട്ടമായി താമസിക്കുന്നതായി കണ്ടെത്തിയിരുന്നു. മാത്രവുമല്ല ലോക്ക് ഡൗണ്‍പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഒരിടത്ത് നിന്ന്മറ്റിടത്തേക്ക് മാറി താമസിക്കുന്നതിന് നിയന്ത്രണമുണ്ടായിരിക്കെ പലയിടത്ത് നിന്നായി പലരും രഹസ്യമായി ഇത്തരം താമസ കേന്ദ്രങ്ങളിലേക്ക് കുടുമാറിയതായും സംശയമുണ്ട്. ജോലി ഇല്ലാത്തതും, ഭക്ഷണശാലകള്‍ അടിച്ചിട്ടതും ഇവരില്‍ ചിലരെ പട്ടിണിയിലാക്കിയിട്ടുണ്ട്. സര്‍ക്കാര്‍, ഗ്രാമ പഞ്ചായത്തുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ ഭക്ഷണം വിതരണം ചെയ്യുന്നണ്ടെങ്കിലും യഥാര്‍ത്ഥ കൈകളില്‍ പൂര്‍ണ്ണമായി എത്തുന്നില്ലന്ന ആക്ഷേപവും ഉണ്ട്.ഇതോടൊപ്പം നാടൊന്നാകെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങവെ കടുത്ത സുരക്ഷാ പ്രശ്നങ്ങളും ഉയരുകയാണ്.ഇവരുടെ താമസ കേ ന്ദ്രങ്ങളില്‍ പലതിലും ഉള്‍ക്കൊള്ളാവുന്നതിലധികം ആളുകള്‍ താമസിക്കുന്നത് അധികൃതര്‍ക്ക് തലവേദതയാവുകയുമാണ്.

അതേ സമയം രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാട്ടിലേക്ക് പോകാനാകാതെ മലപ്പുറം ജില്ലയില്‍ വഴിയില്‍ കുടുങ്ങിയ ഇതര സംസ്ഥാനക്കാര്‍ക്കായി ആറ് ഷെല്‍ട്ടറുകള്‍ ആരംഭിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞു. ജില്ലയിലെ കോവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കലക്ട്രേറ്റില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മന്ത്രി. വഴിക്കടവ്, പെരിന്തല്‍മണ്ണ, അരീക്കോട്, കൊണ്ടോട്ടി, തിരൂര്‍, ചങ്ങരംകുളം എന്നിവിടങ്ങളിലാണ് പുതിയതായി ഇതര സംസ്ഥാനക്കാര്‍ക്കായി ഷെല്‍ട്ടറുകള്‍ ആരംഭിച്ചത്.
പെരിന്തല്‍മണ്ണയില്‍ ഇതര സംസ്ഥാനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചാരണങ്ങള്‍ നടത്തിയവരെ പിടികൂടാനായിട്ടുണ്ടെന്നും സംഭവവുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു. പാകം ചെയ്ത ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് സാമൂഹിക അടുക്കളകള്‍ വഴിയും പാചകത്തിന് സൗകര്യവും സ്വയം പാകം ചെയ്യാന്‍ താല്‍പര്യപ്പെടുന്നവരുമായ ഇതര സംസ്ഥാനക്കാര്‍ക്ക് രണ്ടാഴ്ചത്തേക്കുള്ള ഭക്ഷണക്കിറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ വഴി നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!