ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ ലീഗിന്റെ വോട്ട് നഷ്ടം: സി കെ സുബൈര്‍ വിശദീകരിക്കുന്നു

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ ലീഗിന്റെ വോട്ട് നഷ്ടം: സി കെ സുബൈര്‍ വിശദീകരിക്കുന്നു

മലപ്പുറം: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ലീഗ് നേതാക്കള്‍ക്ക് സാധിക്കാതെ പോയത് കാര്യ കാരണം സഹിതം വിശദീകരിച്ച് യൂത്ത് ലീഗ് ദേശീയ നേതാവ് സി കെ സുബൈര്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍ ആകുന്നു. എയര്‍ ഇന്ത്യ വിമാനം വൈകിയിട്ടും എം പിമാര്‍ക്ക് എന്തുകൊണ്ട് അതില്‍ നിന്ന് പുറത്തിറങ്ങി മറ്റൊരു വിമാനത്തില്‍ പോകാന്‍ കഴിഞ്ഞില്ലെന്നതും സുബൈര്‍ വിശദീകരിക്കുന്നു. വെള്ളിയാഴ്ച എന്തുകൊണ്ട് ഇരുവരും ഡല്‍ഹിക്ക് പോയില്ലെന്നതിന്റെ കാരണങ്ങളും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.

സ്വന്തം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മെനഞ്ഞെടുക്കുന്ന കഥകളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് സുബൈര്‍ പറയുന്നു. മട്ടന്നൂര്‍ നഗരസഭയില്‍ യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള പരിപാടികളിലായിരുന്നു വ്യാഴാഴ്ച പി കെ കുഞ്ഞാലിക്കുട്ടി.

സുബൈറിന്റെ വാക്കുകളിലേക്ക്….

പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനിടയില്‍ നാട്ടിലെ പ്രധാന പരിപാടികളില്‍ പങ്കെടുക്കേണ്ടി വരുന്നതിലുള്ള ബുദ്ധിമുട്ട് അദ്ദേഹം യാത്രക്കിടയില്‍ എന്നോട് പങ്ക് വച്ചു.. പാര്‍ലമെന്റിലേക്ക് പോയാലും, കുഞ്ഞാപ്പയെ കേരളത്തിനും, യു ഡി എഫി നും നഷ്ടമാകില്ലെന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞിരുന്ന കാര്യം ഞാനദ്ദേഹത്തെ ഓര്‍മ്മപ്പെടുത്തി.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് തന്നെ കേരളത്തിന്റെ മനസ്സ് ചോദിച്ച ഒരു ചോദ്യമായിരുന്നു., കേരളം,വിട്ട് കുഞ്ഞാലിക്കുട്ടി സാഹിബ് ഡല്‍ഹിയിലേക്ക് ചേക്കേറിയാല്‍ എന്താവും കേരള രാഷ്ട്രീയത്തിന്റെയും, വിശേഷിച്ച് യു ഡി എഫി ന്റെയും സ്ഥിതി എന്നത്.. പരിണിത പ്രജ്ഞരായ സീനിയര്‍ നേതാക്കളുടെ അഭാവം കേരളത്തിലെ യു ഡി എഫി ല്‍ ഉണ്ടാക്കുന്ന വിടവ് സംബന്ധിച്ച് കേരളീയ പൊതുമനസ്സാക്ഷിയില്‍ ചോദ്യങ്ങളുയരുകയും, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കം അത് പാണക്കാട് തങ്ങളുടെ ശ്രദ്ധയില്‍ കൊണ്ട് വരികയും ചെയ്തിരുന്നു.. ആ ആശങ്ക മുഴുവന്‍ മാറ്റി കൊണ്ടാണ് തങ്ങള്‍ അന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്..
‘പാര്‍ലമെന്റിലേക്ക് കുഞ്ഞാപ്പ മല്‍സരിക്കും..പക്ഷേ, കേരളത്തില്‍ അദ്ദേഹത്തിന്റെ നേത്യത്വം പാര്‍ട്ടി തുടര്‍ന്നും ഉപയോഗപ്പെടുത്തും..’ഇതായിരുന്നു തങ്ങളുടെ പ്രഖ്യാപനം.

അതനുസരിച്ച് ദേശീയ തലത്തില്‍ ശക്തമായി ഇടപെടുമ്പോഴും, കേരളത്തില്‍ നിര്‍ണായക സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അനിവാര്യമാണ് എന്നതിനെ സംബന്ധിച്ചായിരുന്നു എന്റെ സംസാരം.

 

യു ഡി എഫ് ഉന്നതാധികാര സമിതിയിലും., സമരങ്ങളിലും സജീവമായി പങ്കെടുക്കുന്നത് അത് കൊണ്ട് തന്നെയാണ് എന്ന് അദ്ദേഹം മറുപടിയും പറഞ്ഞു… ഇപ്പോള്‍ യു ഡി എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് നാട്ടിലെത്തിയത്.. ഫലസ്തീന്‍ ഐക്യ ദാര്‍ഡ്യത്തിനായി നാളെ കോഴിക്കോട് നടക്കുന്ന സെമിനാറില്‍ പങ്കെടുക്കണം.. ചന്ദ്രികയുടെ ഡയറക്ടര്‍മാരുടെ വളരെ പ്രധാനപ്പെട്ട യോഗത്തിലും നാളെ പങ്കെടുക്കേണ്ടതുണ്ട് .. പിറ്റേന്ന് രാവിലെ ഏഴ് മുപ്പതിന് ഡല്‍ഹിയിലേക്ക്.. ഉച്ചക്ക് അവിടെയെത്തും.. വോട്ട് രേഖപ്പെടുത്തി തിരികെ നാട്ടിലേക്ക്… പിറ്റേ ദിവസം വളാഞ്ചേരി മര്‍ക്കസ് മഹാസമ്മേളനം.. പരിപാടികളുടെ പട്ടിക കേട്ടപ്പോള്‍ ഈ ഓട്ടപ്പാച്ചിലിനു പിന്നിലെ കഠിന പ്രയത്‌നങ്ങളെക്കുറിച്ചാണ് ഞാന്‍ ആലോചിച്ചത്.. ഈ ഉത്തരവാദിത്ത നിര്‍വഹണമാണ് പിന്നീട് ഭൗര്‍ഭാഗ്യകരമായ ചര്‍ച്ചകളിലേക്ക് വഴിവച്ചത്.

കുഞ്ഞാലിക്കുട്ടി സാഹിബിനോട് സംഭവത്തിന്റെ നിജസ്ഥിതി ചോദിച്ചറിഞ്ഞത് ഞാനിവിടെ പങ്കു വെക്കുന്നു.

ആഗസ്ത് 5നു രാവിലെ ഏഴര മണിക്ക് തന്നെ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് വിമാനം കയറിയ കുഞ്ഞാലിക്കുട്ടി സാഹിബും,വഹാബ് സാഹിബും സമയക്രമം അനുസരിച്ച് തന്നെ മുംബെ എയര്‍പോര്‍ട്ടിയിലെത്തിയിരുന്നു.. മുംബൈ വഴി ഡല്‍ഹിയില്‍ 12.15നു എത്തുന്നതാണ് പ്രസ്തുത വിമാനത്തിന്റെ കണകഷന്‍ ഷെഡ്യൂള്‍. എന്നാല്‍ രാവിലെ 9.30 ന് മുംബെയിലെത്തിയ വിമാനത്തിന്റെ കണക്ഷന്‍ വിമാനം ഒന്നര മണിക്കൂര്‍ വൈകി 11.30 നു പുറപ്പെടുന്നതാണെന്ന് അറിയിപ്പ് ലഭിച്ചു.. ഡല്‍ഹി വിമാനത്തില്‍ കയറി അവര്‍ 11.30 ആയപ്പോള്‍, വാതിലുകള്‍ അടക്കുകയും വിമാനം പുറപ്പെടുകയാണെന്ന് അനൗണ്‍സ്‌മെന്റ് ഉണ്ടാവുകയും ചെയ്തു.. അപ്പോഴാണ് വൈദ്യുതി തകരാറിലായി വിമാനം അരമണിക്കൂര്‍ കൂടി വൈകും എന്ന അറിയിപ്പ് ലഭിച്ചത്.. 12.15 ന് എത്തേണ്ട വിമാനം 1.40 നു എത്തും . വൈകുന്നേരം 5 മണി വരെ വോട്ടെടുപ്പ് ഉണ്ട് എന്നതിനാല്‍ അത് അത്ര വലിയ പ്രശ്‌നമായി അപ്പോള്‍ തോന്നിയില്ല. ആ സമയത്ത് വൈദ്യുതി തകരാറിലായതിനാല്‍ എ സി പ്രവര്‍ത്തിക്കാത്തത് മൂലം യാത്രക്കാര്‍ അസ്വസ്ഥരാവുകയും, വിമാനത്തില്‍ നിന്ന് ഇറങ്ങണമെന്ന് അവശ്യപ്പെട്ട് ബഹളം വക്കുകയും ചെയ്തു. അടച്ചിട്ട വിമാനത്തില്‍ ഉഷ്ണിച്ച് പിഞ്ചുകുഞ്ഞുങ്ങള്‍ കരയാന്‍ തുടങ്ങി.. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അടുത്ത അനൗണ്‍സ്‌മെന്റ്… തകരാര്‍ പരിഹരിക്കാനായിട്ടില്ല്‌ലെന്നും, അര മണിക്കൂര്‍ കൂടി വീണ്ടും വൈകും എന്ന്..

അപ്പോള്‍ തന്നെ കുഞ്ഞാലിക്കുട്ടി സാഹിബും വഹാബ്ക്കയും തങ്ങള്‍ പാര്‍ലമെന്റംഗങ്ങളാണെന്നുംപാര്‍ലമെന്റില്‍ ഉപരാഷ്ട്രപതി തെരെഞ്ഞെടുപ്പ് നടക്കുകയാണെന്നും അതിനാല്‍ വിമാനത്തില്‍ നിന്ന് അടിയന്തിരമായി ഇറങ്ങണമെന്നും പൈലറ്റിനോട് ക്രൂ മുഖേന രേഖാമൂലം അവശ്യപ്പെട്ടു… എന്നാല്‍ ഇറങ്ങാന്‍ അവര്‍ അനുവദിച്ചില്ല.. പെട്ടെന്ന് എല്ലാം ശരിയാക്കി യാത്ര തുടരാം എന്ന് അറിയിക്കുകയും 3.30നു മുമ്പായി എന്തായാലും എത്തിക്കാമെന്ന് സമാധാനിപ്പിക്കുകയും ചെയ്തു. .. 280ഓളം യാത്രക്കാരുണ്ടായിരുന്നു വിമാനത്തില്‍ ആ വിമാനത്തില്‍… ഡല്‍ഹിയില്‍ നിന്നും മറ്റു കണക്ഷന്‍ വിമാനങ്ങളില്‍ അമേരിക്കയിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമൊക്കെ പോവേണ്ടവര്‍ തങ്ങളുടെ യാത്ര മുടങ്ങുന്നതില്‍ അസ്വസ്ഥരായി.ആളുകള്‍ ബഹളം വച്ചു കൊണ്ടിരുന്നു. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള അവകാശം വിനിയോഗിക്കാന്‍ യാത്ര മറ്റൊരു വിമാനത്തില്‍ തുടരണമെന്ന് അറിയിച്ചതിന് ശേഷവും വിമാനത്തില്‍ നിന്ന് ഇറങ്ങാനനുവദിക്കാതെ പിന്നെയും ഒന്നര മണിക്കൂര്‍ വൈകിച്ചു എന്നതില്‍ ഒരു അസ്വാഭാവികതയുണ്ടെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.. മാത്രമല്ല 4 .15 നാണ് വിമാനം ഡല്‍ഹിയില്‍ ലാന്റ് ചെയ്യുന്നത്.. ആ സമയത്ത് പുറത്ത് കടന്നിരുന്നെങ്കിലും വോട്ട് ചെയ്യാനാകുമായിരുന്നു.. എയര്‍ ബ്രിഡ്ജ് തകരാറാണ് എന്ന് പറഞ്ഞ് 10 മിനുട്ടോളം പിന്നെയും ഡോര്‍ തുറക്കാന്‍ വൈകിച്ചു .

ഇങ്ങനെ പരമാവധി വൈകിയാണ് പുറത്ത് വരാന്‍ അവസരമുണ്ടായത്. പത്ത് മിനിട്ട് വൈകി വോട്ട് ചെയ്യാന്‍ എത്തിയതിന് മാധ്യമങ്ങള്‍ സാക്ഷിയാണ്. ഞങ്ങള്‍ക്കും, നമ്മുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും വലിയ മന: പ്രയാസം ഉണ്ടാക്കുന്ന അനുഭവമാണിതെന്ന് കുഞ്ഞാലിക്കുട്ടി സാഹിബ് പറഞ്ഞു… 12.15 ന് എത്തേണ്ട വിമാനം നാല് മണിക്കൂറിലേറെ വൈകിയത് അസ്വാഭാവികമായ അനുഭവമാണ്… സ്വപ്നത്തില്‍ പോലും വിചാരിക്കാനാവാത്തതാണ്.. എത്രയോ വര്‍ഷത്തിനിടയിലെ ആദ്യ അനുഭവം എന്ന് കൂടി അദ്ദേഹം പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയുടെ ബോര്‍ഡിങ് പാസും, വിമാനത്തില്‍ നടന്ന അസ്വാഭാവിക സംഭവങ്ങളെക്കുറിച്ച് ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയും പോസ്റ്റിനൊപ്പം സുബൈര്‍ നല്‍കിയിട്ടുണ്ട്.

Sharing is caring!