ഭരണമാറ്റത്തിന്റെ കേളികൊട്ട് നിലമ്പൂരില്‍ നിന്നാരംഭിച്ചെന്ന് രമേശ് ചെന്നിത്തല

ഭരണമാറ്റത്തിന്റെ കേളികൊട്ട് നിലമ്പൂരില്‍ നിന്നാരംഭിച്ചെന്ന് രമേശ് ചെന്നിത്തല

നിലമ്പൂര്‍: കേരളത്തിലെ ഭരണമാറ്റത്തിന്റെ കേളികൊട്ട് നിലമ്പൂരില്‍ നിന്നാരംഭിച്ചെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എം.എല്‍.എ. രൂക്ഷമായ വിലക്കയറ്റവും, തൊഴിലില്ലായ്മയും, വികസന സ്തംഭനവുംം ഉള്‍പ്പെടെ പാഴായി പോയ ഒമ്പത് വര്‍ഷങ്ങളാണ് കഴിഞ്ഞ് പോയതെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ അമരമ്പലം പഞ്ചായത്തിലെ പ്രചരണ പരിപാടിയുടെ സമാപനം ടി.കെ കോളനിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

പാര്‍ട്ടിക്കാര്‍ക്ക് വേണ്ടി പാര്‍ട്ടി നടത്തുന്ന ഭരണമാണ് സംസ്ഥാനത്തുള്ളത്. കൊലപാതകം, പീഡനം, ക്രമസമാധാന വീഴ്ച ഉള്‍പടെ പൊലീസ് നിഷ്‌ക്രിയ മായ അവസ്ഥയാണ്. ഗുണ്ടകളെല്ലാം ജയിലിന് പുറത്ത് മാര്‍ക്കിസ്റ്റ് പാര്‍ട്ടിയുടെ തണലില്‍ വിലസുകയാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക ദ്രോഹ നടപടികള്‍ സ്വീകരിക്കുന്ന സര്‍ക്കാര്‍ കര്‍ഷകന്റെ കണ്ണീരൊപ്പാന്‍ ഒന്നും ചെയ്യുന്നില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ പിതൃത്വം ഏറ്റെടുക്കുക മാത്രമാണ് ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബൂത്ത് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷനായി.

എം.എല്‍.എമാരായ സി.ആര്‍ മഹേഷ് , പി. അബ്ദുല്‍ഹമീദ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ. ജയന്ത്, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി അജയ്മോഹന്‍, നിലമ്പൂര്‍ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ മുണ്ടേരി, കണ്‍വീനര്‍ എന്‍.എ കരീം, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ മുണ്ടശേരി അഷ്റഫ്, കണ്‍വീനര്‍ കേമ്പില്‍ രവി, വി.കെ ബാലകൃഷ്ണന്‍ സംസാരിച്ചു.

Sharing is caring!