കരിപ്പൂരില്‍ 35 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട, മൂന്ന് സ്ത്രീകള്‍ പിടിയില്‍

കരിപ്പൂരില്‍ 35 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട, മൂന്ന് സ്ത്രീകള്‍ പിടിയില്‍

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 35 കോടിയിലധികം വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എയര്‍ കസ്റ്റംസ് 34 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച രാത്രി 11.45ന് തായ്‌ലന്‍ഡില്‍ നിന്ന് എയര്‍ ഏഷ്യ എകെ-33 നമ്പര്‍ വിമാനത്തില്‍ കരിപ്പൂരില്‍ ഇറങ്ങിയ ചെന്നൈ സ്വദേശിനി റാബിയത് സൈദു സൈനുദീന്‍ (40), കോയമ്പത്തൂര്‍ സ്വദേശിനി കവിത രാജേഷ് കുമാര്‍ (40), തൃശൂര്‍ സ്വദേശിനി സിമി ബാലകൃഷ്ണന്‍ (39) എന്നിവരെയാണ് എയര്‍ കസ്റ്റംസ്, എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ ലഗേജുകള്‍ പരിശോധിക്കുന്നതിനിടെയാണ് കഞ്ചാവ് കണ്ടെത്തിയത്.

34 കിലോ ഹൈബ്രിഡ് കഞ്ചാവും കൂടാതെ തായ്‌ലന്‍ഡ് നിര്‍മിത 15 കിലോയോളം വരുന്ന ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്‌ക്കറ്റ് എന്നിവയില്‍ കലര്‍ത്തിയ രാസലഹരിയുമാണ് പിടികൂടിയത്. ഇവര്‍ തായ്‌ലന്‍ഡില്‍ നിന്ന് ക്വാലാലംമ്പൂര്‍ വഴിയാണ് കരിപ്പൂരില്‍ ഇറങ്ങിയത്.
അറസ്റ്റിലായവരെ ചോദ്യം ചെയ്തുവരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നും കസ്റ്റംസ് അറിയിച്ചു. ഈ വര്‍ഷത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളില്‍ ഒന്നാണ് കരിപ്പൂരില്‍ നടന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് എയര്‍പോര്‍ട്ട് വഴി കടത്തുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത്. തിങ്കളാഴ്ച രാത്രി നടത്തിയ പരിശോധനയില്‍ ഒമ്പത് കോടിയോളം വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് പേര്‍ പിടിയിലായിരുന്നു.

വിസ്ഡം കോൺഫറൻസ് നിറുത്തിവെപ്പിച്ച സാഹചര്യം വിശദീകരിച്ച് പെരിന്തൽമണ്ണ സി ഐ

Sharing is caring!