കോടികളുടെ തട്ടിപ്പ് നടത്തി അഞ്ച് മാസമായി മുങ്ങി നടന്നിരുന്ന കരാട്ട് കുറീസ് ഉടമകളെ പിടികൂടി

കോടികളുടെ തട്ടിപ്പ് നടത്തി അഞ്ച് മാസമായി മുങ്ങി നടന്നിരുന്ന കരാട്ട് കുറീസ് ഉടമകളെ പിടികൂടി

നിലമ്പൂര്‍: കോടികളുടെ തട്ടിപ്പ് നടത്തിയ കരാട്ട് കുറീസ് ഉടമകളെ പിടികൂടി പാലക്കാട് ക്രൈംബ്രാഞ്ച്. അഞ്ച് മാസത്തിലേറെയായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന നിലമ്പൂര്‍ എടക്കര ഉണ്ണിചന്തം കിഴക്കേതില്‍ സന്തോഷ്, എടക്കര കുളിമുണ്ട വീട്ടില്‍ മുബഷീര്‍ എന്നിവരാണ് എറണാകുളത്ത് നിന്ന് പാലക്കാട് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.

ലാഭം വാഗ്ദാനം നല്‍കി നിക്ഷേപകരില്‍ നിന്ന് പണം വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നായി ആയിരക്കണക്കിന് ആളുകളില്‍ നിന്നായാണ് കോടികള്‍ തട്ടിയെടുത്തത്. മേല്‍പ്പറഞ്ഞ ജില്ലകളില്‍ പ്രവര്‍ത്തിച്ചിരുന്ന കാരാട്ട് കുറീസ് ഓഫീസുകള്‍ കേന്ദ്രീകരിച്ചും നിലമ്പൂരിലെ ധനക്ഷേമ നിധി ലിമിറ്റഡ് കേന്ദ്രീകരിച്ചുമാണ് തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ നവംബര്‍ 19 ന് മുന്നറിയിപ്പില്ലാതെ ഓഫീസുകളും പൂട്ടി പണവും ഓഫീസുകളിലുണ്ടായിരുന്ന കംപ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള രേഖകളുമായി ഇവര്‍ മുങ്ങുകയായിരുന്നു.

പണം നിക്ഷേപിച്ചവരും ജീവനക്കാരുമാണ് തട്ടിപ്പിന് ഇരയായത്. 10,000 രൂപ മുതല്‍ 25 ലക്ഷം വരെ നഷ്ടമായവരുമുണ്ട്. നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ മാത്രം ആയിരത്തോളം പരാതികള്‍ ലഭിച്ചിരുന്നു. കമ്പനി ഫോര്‍മാനും ചുങ്കത്തറ പൂക്കോട്ടുമണ്ണ സ്വദേശിയുമായ ശ്രീജിത്തിനെ നേരത്തെ പാലക്കാട് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്രൈംബ്രാഞ്ചാണ് നിലവില്‍ കേസ് അന്വേഷിച്ചു വരുന്നത്. പിടിയിലായ സന്തോഷ് ആണ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍. പരാതിക്കാര്‍ അതത് പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നെങ്കിലും പോലീസിന് പ്രതികളെ പിടികൂടാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. നിലമ്പൂര്‍ പോലീസ് സ്റ്റേഷനിലേക്ക് തട്ടിപ്പിനിരയായവര്‍ മാര്‍ച്ചും നടത്തിയിരുന്നു. പാലക്കാട് ജില്ലയില്‍ മാത്രം രണ്ട് കോടിയുടെ തട്ടിപ്പാണ് നടത്തിയത്. വിവിധ ജില്ലകളിലായി 70 കോടിയിലേറെയാണ് ഇവര്‍ തട്ടിയെടുത്തത്.

ഒമാനില്‍ നിന്നെത്തിച്ച എം.ഡി.എം.എ പിടികൂടിയ കേസില്‍ ലഹരിക്കടത്ത് സംഘത്തിലെ രണ്ടുപേര്‍ കൂടി പിടിയിൽ

Sharing is caring!