പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോ​ഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോ​ഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ

മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ നിന്നും വ്യത്യസ്ത സമയങ്ങളിലായി ബാങ്ക് അക്കൗണ്ടിൽ നിന്നും പ്രതികൾ ഉപയോഗിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്കും പണം അയച്ചുകൊടുക്കുകയും അതിന്‍റെ ലാഭവിഹിതം കാണിക്കുന്ന ഒരു ആപ്ലിക്കേഷൻ പരാതിക്കാരന്‍റെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയും ചെയ്തു. ആപ്പില്‍ വലിയ ലാഭവിഹിതം കാണിച്ചിരുന്നു പിന്നീട് പണവും ലാഭവിഹിതവും തിരികെ ചോദിച്ചപ്പോൾ പ്രസ്തുത തുക പിൻവലിക്കാൻ കൂടുതൽ തുക ടാക്സ് അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തപ്പോഴാണ് ഇതൊരു തട്ടിപ്പ് ആണെന്ന് മനസ്സിലാവുകയും തുടര്‍ന്ന്‍ പരാതിക്കാരൻ മലപ്പുറം സൈബർ ക്രൈം പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയും ചെയ്തത്.

ഈ കേസിൽ നടത്തിയ അന്വേഷണത്തിൽ പരാതിക്കാരൻ അയച്ചു നൽകിയ പണത്തിന്‍റെ ഒരു ഭാഗം മറ്റൊരു അക്കൗണ്ട് വഴി കൊണ്ടോട്ടിയിലെ ബാങ്കിൽ നിന്നും പിൻവലിച്ചതായി കാണപ്പെടുകയും തുടർന്നുള്ള അന്വേഷണത്തിൽ അരീക്കോട് പുത്തലം സ്വദേശി മണ്ണിങ്ങച്ചാലി വീട്ടിൽ അൻവർ സാദത്തിന്റെ മകൻ എം സി അഫ്‌ലാഹ് ഷാദിൽ (25), അരീക്കോട് വെള്ളേരി, ചെമ്രക്കാട്ടൂർ സ്വദേശി കമ്മു പൂളംകുണ്ടിൽ വീട്ടിൽ മുഹമ്മദ് ഷാഫി (34) എന്നിവരാണ് കേസിലെ പ്രതികൾ. ഇരുവരേയും മലപ്പുറം സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്ത് മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥിന്റെ നിർദ്ദേശപ്രകാരം ഡി.സി.ആർ.ബി ഡി.വൈ.എസ് പി വി.ജയചന്ദ്രന്‍റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടർ ഐ.സി ചിത്തരഞ്ജൻ എസ്.ഐ ലത്തീഫ്, എസ്.ഐ നജ്മുദിൻ, എ.എസ്.ഐമാരായ റിയാസ് ബാബു അനീഷ് കുമാർ, സി.പി.ഒ റിജിൽ, റാഷിനുൽ ഹസ്സൻ,കൃഷ്ണേന്ദു എന്നിവരാണ് പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

അരീക്കോടും താമരശ്ശേരി ഷഹബാസ് മോഡൽ ആക്രമണം; പത്താംക്ലാസ് വിദ്യാർഥിയെ മർദിച്ചത് സഹപാഠിയും സംഘവും

Sharing is caring!